Monday, May 29, 2023 11:01 PM IST
ഡോ. ചാക്കോ കാളംപറമ്പിൽ
ഭീതിപ്പെടുത്തുന്ന വിധത്തിൽ സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള അതിക്രമങ്ങൾ വർധിക്കുന്നു. ആൾക്കൂട്ടക്കൊലപാതകങ്ങളും മയക്കുമരുന്ന് ലോബിയും മയക്കുമരുന്ന് വിപണനവും ഒരിക്കലുമില്ലാത്ത വിധം പെരുകിക്കൊണ്ടിരിക്കുന്നു. പതിനായിരക്കണക്കിന് കോടി രൂപയുടെ മയക്കുമരുന്ന് കേരള ജനസമൂഹത്തെ നശിപ്പിക്കാനായി കടൽ വഴിയടക്കം കടന്നു വരുമ്പോൾ എന്തുകൊണ്ടാണ് ഭരണസംവിധാനങ്ങളും മാധ്യമങ്ങളും അർധനിശ്ശബ്ദമായിരിക്കുന്നത് എന്ന വസ്തുത അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
കൗമാരക്കാർ അടക്കം പോലീസ് ഉദ്യോഗസ്ഥരുടെ മക്കൾ പോലും ഇതിന് അടിമകളായിത്തീരുന്നു എന്ന കൊച്ചിയിലെ പോലീസ് കമ്മീഷണർ സേതുരാമന്റെ വാക്കുകൾ ഇതിന്റെ ഭയാനകത വ്യക്തമാക്കുന്നതാണ്. എന്തുകൊണ്ടാണ് ഡോക്ടർ വന്ദനയുടെ മരണകാരണക്കാരനായ നരാധമൻ മയക്കുമരുന്നിന്റെ അടിമയായിരുന്ന കാര്യം കേരളം ചർച്ച ചെയ്യാതിരുന്നത്്? മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന ഇത്തരം അനീതികളെ കൊട്ടിഘോഷിക്കുന്ന ഇവിടുത്തെ സാംസ്കാരിക നായകരും രാഷ്ട്രീയ നേതൃത്വങ്ങളും എന്തുകൊണ്ടാണ് കേരളത്തിന്റെ കാര്യത്തിൽ മാത്രം കണ്ണടയ്ക്കുന്നത്.
ഭരണ പരാജയത്തിന്റെ വേറിട്ട മുഖം
നൂറുകണക്കിനാളുകൾ വന്യമൃഗങ്ങളാൽ കൊലചെയ്യപ്പെടുന്നു. വന്യജീവികളെ സംരക്ഷിക്കാൻ മനുഷ്യരെ ബലിയാടുകളാക്കുന്ന വനം, വന്യജീവി വകുപ്പ്. ഭരണഘടനയിലെ ആർട്ടിക്കിൾ 21 നൽകുന്ന ജീവിക്കാനും ജീവനോപാധിക്കുമുള്ള അവകാശം നിഷേധിച്ചുകൊണ്ട് ഭരണസംവിധാനങ്ങളും വനം, വന്യജീവി ഉദ്യോഗസ്ഥവൃന്ദവും വിളയാടുന്നു. സർക്കാരിന്റെ തന്നെ സമ്പൂർണ നിയന്ത്രണത്തിലുള്ളതും സർക്കാരിനു മാത്രം സ്വന്തമായിട്ടുള്ളതുമായ വനവും വന്യജീവിയും മൂലം ജനങ്ങൾ വലിയ അപകടം നേരിട്ടുകൊണ്ടിരിക്കുമ്പോൾ പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കടമയുള്ള സർക്കാർ, ഏതുതരം ഭരണമാണ് ഇവിടെ നടത്തുന്നത്. ഇത്തരം വനരാജും കാട്ടുനീതിയും ഒരു ജനാധിപത്യ സർക്കാരിനും പരിഷ്കൃത സമൂഹത്തിനും ഭൂഷണമല്ല. എല്ലാ പരിസ്ഥിതി-പ്രകൃതി സംരക്ഷണത്തിന്റെയും കേന്ദ്ര സ്ഥാനത്ത് മനുഷ്യനായിരിക്കണം എന്ന 1992ലെ യുഎൻ റെയോ ഡിക്ളറേഷന്റെ നഗ്നമായ ലംഘനമാണിത്.
സാധാരണക്കാരനെ ബാധിക്കുന്ന വന്യജീവി ആക്രമണം അടക്കമുള്ള പ്രശ്നങ്ങളിൽ നിലവിലുള്ള നിയമങ്ങൾ വേണ്ടവിധത്തിൽ പഠിച്ച് ജനോപകാരപ്രദമായി നടപ്പിൽ വരുത്തുന്നതിന് തെരഞ്ഞെടുക്കപ്പെട്ട സാമാജികർ അനാസ്ഥ കാണിക്കുകയോ അജ്ഞത നടിക്കുകയോ ചെയ്യുന്നു. എന്നാൽ അതേ നിയമംതന്നെ ഉദ്യോഗസ്ഥർ തലനാരിഴകീറി വ്യാഖ്യാനിച്ച് അവരുടെ സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ ഉപയോഗിക്കുന്നു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് പിന്തുണ നൽകുന്ന ഭരണാധികാരികൾ വികൃതമായ ഒരു ഭരണസംവിധാനം ഇവിടെ നിലവിലുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. സാധാരണമനുഷ്യർ വോട്ട് ചെയ്തു കഴിഞ്ഞാൽ പിന്നെ അവനെ വേണ്ട മൃഗങ്ങളെ മതി എന്ന ചിന്ത ഇത്തരക്കാരിൽ ഉടലെടുക്കുന്നുണ്ടോ എന്ന് ജനം സംശയിക്കുന്നു. ഇത് നവചാതുർവർണ്യത്തിന്റെ പുനർജനിയാണ്.
ചാതുർവർണ്യം ഈ കാലഘട്ടത്തിലും
ജാതിയുടെ പേരുള്ള ചാതുർവർണ്യം ഉന്മൂലനം ചെയ്ത നമ്മുടെ നാട്ടിൽ അധികാരത്തിന്റെയും സമ്പത്തിന്റെയും ചാതുർവർണ്യം ശക്തി പ്രാപിക്കുന്നു. നല്ലൊരു വിഭാഗം ഭരണക്കാരും ക്ലാസ് വൺ ഓഫീസർമാരുമടങ്ങുന്ന മേൽത്തട്ട്, അതിനു താഴെ ഉദ്യോഗസ്ഥരും രാഷ്ട്രീയ മേലാളൻമാരും അടങ്ങുന്ന രണ്ടാം നിര, സമ്പന്നരായ നഗരവാസികളും എലൈറ്റ് ഗ്രൂപ്പെന്നു സ്വയം കരുതുന്നവരുമായ മൂന്നാമത്തെ വിഭാഗം, എല്ലാറ്റിനും താഴെ അടിയാളന്മാരായി കർഷകരും മത്സ്യത്തൊഴിലാളികളും മലയോരജനതയുമടങ്ങുന്ന സധാരണക്കാർ. സമ്പന്നർക്ക് ഒരു നീതിയും സാധാരണക്കാരന് മറ്റൊരു നീതിയും കൽപ്പിച്ചരുളുന്ന ഭരണക്രമം. അടിസ്ഥാന മൂല്യങ്ങളായ സത്യത്തിലും നീതിയിലും സ്നേഹത്തിലും കരുണയിലും സേവനത്തിലും മറ്റും ഊന്നിനിന്നുകൊണ്ടു വേണം മൂല്യങ്ങളുടെ ഗണത്തിൽ രണ്ടാം ശ്രേണിയിൽപ്പെട്ട അധികാരവും സമ്പത്തും പ്രശസ്തിയും കൈവരിക്കാൻ എന്ന സാമാന്യതത്വത്തെ തമസ്കരിക്കുന്ന പ്രത്യയശാസ്ത്രങ്ങൾ ഈ കാലഘട്ടത്തിന്റെ ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്.
ദുരന്ത മുന്നറിയിപ്പ്
കേരളത്തിലെ 51 നിയോജകമണ്ഡലങ്ങളിലെ 223 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 16,400 കിലോമീറ്റർ നീളത്തിൽ വനവുമായി അതിർത്തി പങ്കിടുന്നതാണ്. അതിൽ കേവലം 3000 കിലോമീറ്റർ മാത്രമാണ് നാമമാത്രമായി എങ്കിലും സംരക്ഷണവേലി ഉള്ളത്. ബാക്കി വരുന്ന 13,000 ത്തിൽ അധികം കിലോമീറ്റർ നീളത്തിൽ ജനവാസകേന്ദ്രങ്ങളിലേക്ക് വന്യജീവികൾക്ക് യഥേഷ്ടം അതിക്രമിച്ച് കയറി അപകടം വരുത്താവുന്നതേയുള്ളൂ. ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വന്യജീവി ശല്യം അവസാനിപ്പിക്കുവാൻ കേവലം മുഖ്യ വൈൽഡ് ലൈഫ് വാർഡനെ മാത്രം ഏൽപ്പിക്കാതെ അതത് പ്രാദേശിക ഭരണ സംവിധാനങ്ങളെ ഭരമേൽപ്പിച്ച് ജനപങ്കാളിത്തത്തോടെ പദ്ധതികൾ വിഭാവനം ചെയ്തു നടപ്പിൽ വരുത്തുവാൻ സർക്കാരിന് സാധിക്കണം. വനത്തിനുള്ളിൽത്തന്നെ അഞ്ചു ലക്ഷത്തോളം ഏക്കർ സ്വാഭാവിക വനമല്ല മറിച്ച് തേക്ക് അടക്കമുള്ള തോട്ടങ്ങളാണ് എന്നുള്ളതും വന്യമൃഗങ്ങളെ നാട്ടിലേക്കിറങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്. ഈ തോട്ടങ്ങളിലെ തേക്കും മാഞ്ചിയവും അക്കേഷ്യയും മഞ്ഞക്കൊന്നയുംമറ്റും അടങ്ങുന്നഭാഗം എത്രയും പെട്ടെന്ന് ഉന്മൂലനം ചെയ്തു വന്യമൃഗങ്ങൾക്ക് ഭക്ഷണം ലഭ്യമാകുന്ന സ്വാഭാവികവനമായി മാറ്റണം. കേരളത്തിലെ ആകെയുള്ള 195 കടുവകളിൽ 145 എണ്ണവും വയനാട്ടിലാണ്. 20 കടുവകളെ മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് കേവലം 345 ചതുരശ്ര കിലോമീറ്ററുള്ള വയനാടൻ കാട്. ഇന്ത്യയിലെ മൊത്തം കാട്ടാനകളുടെ 25 ശതമാനത്തോളം ഇന്ത്യൻ ഭൂവിസ്തൃതിയുടെ ഒരു ശതമാനം മാത്രമുള്ള കേരളത്തിലാണ് എന്നുള്ളതും ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്.
കാടിന്റെ വാഹക ശേഷിക്ക് അതീതമായി വന്യമൃഗങ്ങൾ പെറ്റുപെരുകുമ്പോൾ അവയെ കൂടുതൽ വിസ്തൃതിയുള്ള വനപ്രദേശത്തേക്കു മാറ്റിപ്പാർപ്പിക്കാനോ അതുമല്ലെങ്കിൽ ഇന്ത്യക്കു വെളിയിലേക്കു കടത്താനോ നിയന്ത്രിത വേട്ട വഴിയുള്ള കള്ളിങ്ങിലൂടെ അവയുടെ എണ്ണം ആഗോള വന്യജീവി നിയമനം അനുസരിച്ച് നിയന്ത്രിക്കാനോ യാതൊരു ശ്രമവും ഉണ്ടാകുന്നില്ല. വംശവർധന തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നില്ല. ഉപദ്രവകാരികളായ വന്യജീവികളെ അത് ഏത് ഷെഡ്യൂളിൽ പെട്ടതാണെങ്കിലും വെടിവച്ചു കൊല്ലാനുള്ള വന്യജീവി നിയമം നടപ്പിലാക്കാനും ഇവിടെ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. പല സംസ്ഥാനങ്ങളും 1972ലെ വൈൽഡ് പ്രൊട്ടക്ഷൻ ആക്ട് അനുസരിച്ച് ഉപദ്രവകാരികളായ മൃഗങ്ങളെ വെടിവച്ചു കൊല്ലുമ്പോൾ കേരളത്തിൽ അരിക്കൊമ്പൻ അടക്കമുള്ളവയക്ക് വീരപരിവേഷം ചാർത്തി കൊണ്ടാടുന്ന രീതി, ഒരുതരം ഇരുണ്ട മനസുകളുടെ ബാഹ്യഭാവമാണ് എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല . ഇതേ നിയമം തന്നെയാണ് കർണാടകയിലും ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ബിഹാറിലും ബംഗാളിലുമൊക്കെ ക്ഷുദ്രജീവികളായ വന്യജീവികളെ വെടിവച്ചു കൊല്ലാൻ ഉപയോഗിക്കുന്നത് എന്നു കൂടി ഓർക്കണം.
ചാതുർവർണ്യത്തിലെ ഇരട്ട നീതി
ദുരന്തങ്ങൾ നേരിട്ടവരുടെ കുടുംബത്തിനു നൽകുന്ന നഷ്ടപരിഹാരത്തിൽപ്പോലും ചാതുർവർണ്യസ്വഭാവം പ്രകടമാണ്. വന്യമൃഗങ്ങൾ സ്വന്തം വീട്ടിൽക്കയറിവന്നു കൊല്ലപ്പെടുന്നവരെ കീഴാളരായി കണ്ട് നൽകുന്ന തുച്ഛമായ തുക ഇതിന് തെളിവാണ്.
വയനാടും ഇടുക്കിയും കേരള സംസ്ഥാനത്തിന്റെ ഭാഗമായിരിക്കുന്നത് 1943ലെ വയനാട് കോളനൈസേഷൻ സ്കീമും 1953 ലെ ഹൈറേഞ്ച് കോളനൈസേഷൻ സ്കീമും വഴി അന്നത്തെ ഭരണകൂടങ്ങൾ സാധാരണക്കാരായ മനുഷ്യരെ, അവിടെ കൂടിയിരുത്തിയതുകൊണ്ടാണെന്ന്, ഇന്നവരെ ശത്രുക്കളായി കാണുന്നവർ, മറന്നുപോകരുത്.