Thursday, June 1, 2023 10:38 PM IST
ഡോ. ബിനോയ് തോമസ് നെരേപ്പറമ്പിൽ
സാധാരണയായി പഠന നിലവാരത്തെ വിലയിരുത്തുമ്പോൾ എസ്എസ്എൽസി, പ്ലസ് ടു തലങ്ങളിൽ എത്ര മാർക്ക് അല്ലെങ്കിൽ ഏതു ഗ്രേഡ് കിട്ടി എന്നാണ് പരിശോധിക്കുക. എന്നാൽ ഡിഗ്രിയെയും അതിനു മുകളിലുള്ള പഠനങ്ങളെയും വിലയിരുത്തുന്നത് മുഖ്യമായും മാർക്ക് നോക്കിയല്ല, മറിച്ച്, ഏത് കോളജിൽ, യൂണിവേഴ്സിറ്റിയിലാണ് പഠിച്ചത് എന്നതിനെ അടിസ്ഥാനമാക്കിയാണ്.
പ്ലസ് ടുവിനുശേഷമുള്ള പഠനങ്ങൾ ഇന്ത്യയിൽ മുഖ്യമായും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യുജിസി) നിയന്ത്രണത്തിലാണ്. യുജിസിയുടെ നിയന്ത്രണത്തിൽ മുഖ്യമായും നാല് തരത്തിലുള്ള യൂണിവേഴ്സിറ്റികൾ ഉണ്ട്: സെൻട്രൽ, സ്റ്റേറ്റ്, പ്രൈവറ്റ്, ഡീംഡ്. ഇതിൽ സെൻട്രൽ, സ്റ്റേറ്റ് യൂണിവേഴ്സിറ്റികളോടു ചേർന്ന് അവയുടെ കീഴിൽ ഓട്ടോണമസ് കോളജുകളും അഫിലിയേറ്റഡ് കോളജുകളും ഉണ്ട്.
അഫിലിയേറ്റഡ് കോളജുകളെ മൂന്നായി തിരിക്കാം:
1) ഗവൺമെന്റ് കോളേജുകൾ. ഇവയുടെ പൂർണമായ ഉടമസ്ഥതയും ഭരണാധികാരവും നടത്തിപ്പും അധ്യാപകരുടെ ശമ്പളവിതരണവും സെൻട്രൽ, സ്റ്റേറ്റ് ഗവൺമെന്റിനാണ്.
2) എയ്ഡഡ് കോളജുകൾ. ഇവയുടെ ഉടമസ്ഥതയും ഭരണാധികാരവും നടത്തിപ്പും മാനേജ്മന്റിനായിരിക്കും. എന്നാൽ അധ്യാപകരുടെ ശമ്പളവിതരണം നടത്തുന്നത് സ്റ്റേറ്റ് ഗവണ്മെന്റാണ്.
3) സെൽഫ് ഫിനാൻസിംഗ് അഥവാ സ്വാശ്രയ കോളജുകളുടെ ഉടമസ്ഥതയും ഭരണാധികാരവും നടത്തിപ്പും ശമ്പളവിതരണവും അതത് മാനേജ്മെന്റിനാണ്.
ഓട്ടോണമസ് കോളജുകൾ
ഉയർന്ന അക്കാദമിക് നിലവാരവും NIRFഉയർന്ന റാങ്കും നാക് അക്രഡിറ്റേഷനിൽ ഉയർന്ന സ്കോറും (എ ഗ്രേഡും അതിനു മുകളിലും) ഉള്ള വളരെ പ്രശസ്തമായ അഫിലിയേറ്റഡ് കോളജുകൾക്ക് യുജിസി നൽകുന്ന പദവിയാണ് ഓട്ടോണമസ് സ്റ്റാറ്റസ്. യൂണിവേഴ്സിറ്റിയുടെ ഓർഡറുകൾക്കും നിർദേശങ്ങൾക്കുമായി കാത്തു നിൽക്കാതെ സ്വന്തമായ രീതിയിൽ അഡ്മിഷൻ നടത്താനും സിലബസ് തയാറാക്കാനും ക്ലാസുകൾ ആരംഭിക്കാനും പരീക്ഷയും മൂല്യനിർണയവും നടത്തി ഫലം പ്രസിദ്ധീകരിക്കാനും ഓട്ടോണമസ് കോളജുകൾക്ക് വളരെയധികം സ്വാതന്ത്ര്യമുണ്ട്.
അഫിലിയേറ്റഡ് കോളജുകളിൽ പരീക്ഷ നടത്തിപ്പും മൂല്യ നിർണയവും ഫലപ്രസിദ്ധീകരണവും സാധാരണയായി ഏറെ കാലതാമസം എടുക്കുമ്പോൾ ഓട്ടോണമസ് കോളജുകളിൽ ഇതെല്ലാം സമയബന്ധിതമായി പൂർത്തിയാക്കും.
സർട്ടിഫിക്കറ്റുകൾ
ഓരോ സെമസ്റ്ററിന്റെയും മാർക്ക് ലിസ്റ്റും കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റും നൽകുന്നത് ഓട്ടോണമസ് കോളജുകൾ ആയിരിക്കും. എന്നാൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകുന്നത് ഓട്ടോണമസ് കോളജ് ഏത് യൂണിവേഴ്സിറ്റിയുടെ കീഴിലാണോ വരുന്നത് ആ യൂണിവേഴ്സിറ്റിയായിരിക്കും.
കേരളത്തിൽ 22 ഓട്ടോണമസ് കോളജുകളാണുള്ളത്. കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിൽ പത്തും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ ഏഴും കേരള യൂണിവേഴ്സിറ്റിയുടെ കീഴിൽ രണ്ടും അബ്ദുൽ കലാം കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിൽ മൂന്നും കോളജുകളുണ്ട്.
എംജി യൂണിവേഴ്സിറ്റിയുടെ കീഴിൽ: ചങ്ങനാശേരി അസംപ്ഷൻ, എസ്ബി, കോട്ടയം സിഎംഎസ്, എറണാകുളം മഹാരാജാസ്, തേവര എസ്എച്ച്, സെന്റ് ആൽബർട്ട്സ്, സെന്റ് തെരേസാസ്, കളമശേരി രാജഗിരി, കോതമംഗലം മാർ അത്തനേഷ്യസ്, കുട്ടിക്കാനം മരിയൻ കോളജ്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ: ഇരിങ്ങാലക്കുട ക്രൈസ്റ്റ്, സെന്റ് ജോസഫ് (പെൺകുട്ടികൾക്കു മാത്രം), കോഴിക്കോട് ഫാറൂഖ്, ദേവഗിരി സെന്റ് ജോസഫ്, തൃശൂർ സെന്റ് തോമസ്, വിമല (പെൺകുട്ടികൾക്കു മാത്രം), മലപ്പുറം എംഇഎസ്.
കേരള യൂണിവേഴ്സിറ്റിയുടെ കീഴിൽ: തിരുവനന്തപുരം മാർ ഇവാനിയോസ്, കൊല്ലം ഫാത്തിമമാത.
കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിൽ: തിരുവനന്തപുരം മാർ ബസേലിയോസ്, കാക്കനാട് രാജഗിരി, കോട്ടയം സെന്റ്ഗിറ്റ്സ്.
ഗവൺമെന്റ് കോളജുകളിലെ ഓട്ടോണമസ് പദവിയിലുള്ള ഏക കോളജാണ് എറണാകുളം മഹാരാജാസ്.
അഡ്മിഷൻ
യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലേക്കുള്ള അഡ്മിഷൻ ഓൺലൈൻ ഏകജാലക സംവിധാനം വഴിയാണ് നടക്കുന്നത്. എന്നാൽ, ഓട്ടോണമസ് കോളജുകളിലേക്കുള്ള അഡ്മിഷൻ ഈ രീതിയിലല്ല. അതത് കോളജിന്റെ വെബ്സൈറ്റ് വഴി ഓൺലൈൻ പ്ലാറ്റഫോം വഴിയാണ് അഡ്മിഷൻ നടക്കുന്നത്. അപേക്ഷാ ഫീസ് ഏകദേശം 250 രൂപയാണ്.
ട്യൂഷൻ ഫീസ്
ഓട്ടോണമസ് കോളജുകളിൽ ഒരേ സമയം എയ്ഡഡ് കോഴ്സുകളും അൺ എയ്ഡഡ് (സ്വാശ്രയ) കോഴ്സുകളും ഉണ്ടായിരിക്കും. എയ്ഡഡ് കോഴ്സിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ ശമ്പളം നൽകുന്നത് ഗവൺമെന്റായതുകൊണ്ട് ഓട്ടോണമസ് കോളജുകളിലെ എയ്ഡഡ് കോഴ്സുകൾക്ക് ഫീസ് വളരെ കുറവായിരിക്കും. എന്നാൽ, സെൽഫ് ഫിനാൻസിംഗ് കോഴ്സുകൾക്ക് ഫീസ് താരതമ്യേന കൂടുതലായിരിക്കും.
അതിനാൽ ഓട്ടോണമസ് കോളജുകളിൽ കോഴ്സുകൾക്ക് അപേക്ഷിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. അപേക്ഷിക്കുന്ന കോഴ്സ് എയ്ഡഡ് ആണോ അൺ എയ്ഡഡ് ആണോ എന്നും ഓരോ വിഭാഗത്തിലും എത്ര ഫീസ് നൽകേണ്ടതായി വരുമെന്നും കോളജ് വെബ്സൈറ്റും പ്രോസ്പെക്ട്സും കൃത്യമായി വായിച്ചു മനസിലാക്കണം.
ഓട്ടോണമസ് കോളജുകളിലെ എയ്ഡഡ് കോഴ്സുകളുടെയും സ്വാശ്രയ കോഴ്സുകളുടെയും അപേക്ഷകൾ ഒരുമിച്ചു തന്നെയാണ് സമർപ്പിക്കേണ്ടത്.
(കൊടകര സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് സ്റ്റഡീസിലെ
അസിസ്റ്റന്റ് പ്രഫസറാണ് ലേഖകൻ)