Monday, June 5, 2023 1:07 AM IST
മേയ് 28ന് ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ പാർലമെന്റ് മന്ദിരം അഭിലാഷങ്ങളുടെ പ്രതീകമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. എന്നാൽ, ആശങ്കകൾ പങ്കുവച്ചുകൊണ്ട് വലിയൊരു വിഭാഗം പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചു. ഇക്കാര്യത്തിൽ ഭരണ-പ്രതിപക്ഷ നേതാക്കൾ കടുത്ത ഭഷയിലാണ് അഭിപ്രായവ്യത്യാസങ്ങൾ തുറന്നടിച്ചത്. അടിമമനോഭാവം ഉപേക്ഷിച്ച് ഒരു പുതിയ ഇന്ത്യയെ വാർത്തെടുക്കുന്നതിനെക്കുറിച്ച് മോദി സംസാരിച്ചു. അടുത്ത 25 വർഷത്തിനുള്ളിൽ വികസിത രാജ്യമാകുകയാണു ലക്ഷ്യമെന്നും മോദി പറഞ്ഞു. എന്നാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു: “പാർലമെന്റ് ജനങ്ങളുടെ ശബ്ദമാണ്! പ്രധാനമന്ത്രി ഉദ്ഘാടനത്തെ ഒരു കിരീടധാരണമായാണ് കണക്കാക്കുന്നത് ... പട്ടാഭിഷേകം അവസാനിച്ചു - അഹങ്കാരിയായ രാജാവ് തെരുവുകളിൽ പൊതുജനങ്ങളുടെ ശബ്ദം അടിച്ചമർത്തുന്നു.’’
പാർലമെന്റ് മന്ദിരത്തിലും പരിസരത്തും ഉണ്ടായ വ്യത്യസ്തതകൾ വ്യത്യസ്ത മാനസികാവസ്ഥകളെ പ്രതിഫലിപ്പിച്ചു. പൂജാരിമാർ വിവിധ മതങ്ങളുടെ മതപരമായ ആചാരങ്ങൾ നടത്തുകയും ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിക്കുകയും ചെയ്തു. പാർലമെന്റിനു പുറത്ത് തെരുവിൽ ഡൽഹി പോലീസും കായികതാരങ്ങളും തമ്മിൽ മൽപ്പിടിത്തം നടത്തുന്നതും കണ്ടു. പ്രക്ഷോഭം നടത്തിയ ഗുസ്തിക്കാരെ തടഞ്ഞുവച്ചായിരുന്നു രണ്ടു മണിക്കൂർ നീണ്ട നാടകം. ഉദ്ഘാടനത്തിനായി രാഷ്ട്രപതിയെ ക്ഷണിക്കാത്തതുൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷം ശക്തമായ വിമർശനം ഉന്നയിച്ചു. പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുന്നതും 75 വർഷത്തെ ജനാധിപത്യത്തിൽ അതിന്റെ വിവേകവുമെല്ലാം ചർച്ചയായി.
അതുല്യമായ അവസരത്തിൽ ഉയർന്നുവന്ന മൂർച്ചയേറിയ വ്യത്യസ്ത വീക്ഷണങ്ങൾ പാർലമെന്റിന്റെ ഭാവിയെക്കുറിച്ച് പലരെയും ആശങ്കാകുലരാക്കി. വ്യത്യസ്ത കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയും നയങ്ങളിലും പരിപാടികളിലുമുള്ള ഭിന്നാഭിപ്രായങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കാൻ അനുവദിക്കുകയും ചെയ്തുകൊണ്ട് പാർലമെന്റ് ഭരണഘടനയ്ക്കുള്ളിൽ പ്രവർത്തിക്കണം. കുറഞ്ഞത്, മുഖ്യ പ്രതിപക്ഷ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇല്ലാതാക്കുക എന്ന് ആവർത്തിച്ചു പ്രഖ്യാപിച്ച ലക്ഷ്യം ഭരണകക്ഷി ഉപേക്ഷിക്കണമെന്ന് പുതിയ സന്ദർഭം ആവശ്യപ്പെടുന്നുണ്ട്. പ്രധാന നയവിഷയങ്ങളിൽ സമവായത്തിനു ശ്രമിച്ചുകൊണ്ട് സഹകരണത്തോടെ പ്രവർത്തിക്കാനുള്ള നടപടികളുമുണ്ടാകണം.
ചർച്ചയില്ലാത്ത ബില്ലുകൾ!
ഏതാനും ആഴ്ചകൾക്കുമുമ്പ് കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ നടന്ന സംഭവങ്ങൾ പലർക്കും പുതിയ കാഴ്ചയായിരുന്നു. പ്രധാന വിഷയങ്ങളിൽ സംവാദങ്ങളുടെ സാധാരണ രീതി ഏതാണ്ട് ഇല്ലാതായി. 2023 മാർച്ചിൽ ലോക്സഭ ഏകദേശം 45 ലക്ഷം കോടി രൂപ ചെലവ് വിഭാവനം ചെയ്യുന്ന കേന്ദ്ര ബജറ്റിന് അംഗീകാരം നൽകി. പ്രതിപക്ഷം അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ ജെപിസി അന്വേഷണം വേണമെന്ന ആവശ്യത്തെച്ചൊല്ലി കോളിളക്കം സൃഷ്ടിച്ചു.
രണ്ടുതവണ നിർത്തിവച്ചതിനുശേഷം ധനവിനിയോഗ ബില്ലുകൾ ലോക്സഭ പരിഗണിച്ചപ്പോഴും ഭരണ-പ്രതിപക്ഷ എംപിമാർ ബഹളം തുടർന്നു. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നായിരുന്നു ഭരണപക്ഷ ആവശ്യം. പ്രതിപക്ഷം അദാനി വിഷയത്തിലും ഉറച്ചുനിന്നു. ഈ പ്രതിഷേധങ്ങൾ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭൂരിഭാഗവും അപഹരിച്ചു. തത്ഫലമായി, ഒരു ചർച്ചയും വാദപ്രതിവാദങ്ങളും കൂടാതെ ബജറ്റ് പാസാക്കുന്ന അപൂർവ സന്ദർഭങ്ങളിൽ ഒന്നായി അതു മാറി.
സ്ഥിതിഗതികൾ നിയന്ത്രണാതീതമായി തുടർന്നപ്പോൾ ഗവൺമെന്റിന്റെ ചെലവുകളിലടക്കം പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളും ഖണ്ഡനപ്രമേയങ്ങളും വോട്ടിനിടാനുള്ള നീക്കം സ്പീക്കർ ഓം ബിർള ശബ്ദവോട്ടിലൂടെ തള്ളി. ഉടൻ ധനമന്ത്രി നിർമല സീതാരാമൻ 2023-24 വർഷത്തെ ഗ്രാന്റ് ആവശ്യങ്ങളും ബന്ധപ്പെട്ട ധനവിനിയോഗ ബില്ലും ചർച്ചകൾക്കും വോട്ടെടുപ്പിനുമായി അവതരിപ്പിച്ചു. എന്നാൽ സ്പീക്കർ ഗില്ലറ്റിൻ പ്രയോഗിച്ചു. പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ച് സഭയുടെ നടുത്തളത്തിലേക്കു നീങ്ങിയതോടെ ബില്ലുകളെല്ലാം പാസാക്കി.
ചെങ്കോൽ രാഷ്ട്രീയം
പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നതുപോലെ 1947 ഓഗസ്റ്റ് 14ലെ ചെങ്കോൽ അവതരണ വിഷയത്തിൽ ഔദ്യോഗിക രേഖകളൊന്നുമില്ല എന്നതു ശ്രദ്ധേയമാണ്. മാത്രമല്ല, ചോള ഭരണാധികാരികൾക്കിടയിൽ അധികാരം മാറുമ്പോൾ പിൻഗാമിക്ക് ചെങ്കോൽ കൈമാറുന്നത് ആചാരമായിരുന്നു എന്നതാണു ചുരുക്കം. ചിലരുടെ അഭിപ്രായത്തിൽ സ്പീക്കറുടെ കസേരയ്ക്കു സമീപം ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന ചെങ്കോൽ നിർമിച്ചത് സ്വാതന്ത്ര്യദിനത്തിന് ഏതാനും ആഴ്ചകൾക്കു മുമ്പ് ചെന്നൈയിലെ ഒരു സ്വർണവ്യാപാരിയാണ്. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നില മെച്ചപ്പെടുത്തുന്നതിനുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് ചിലർ അനുമാനിക്കുന്നു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയംവഴി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ബിജെപി പുറത്തായതോടെ പാർട്ടിയിലെ പലരും ആശങ്കാകുലരാണ്. ഇത്തരം വിഷയങ്ങളിൽ പൊതുസമൂഹത്തിനു മുമ്പിൽ തീപാറുന്ന സംവാദങ്ങൾ ഒഴിവാക്കാവുന്ന ഒരു സമവായ തീരുമാനം എടുക്കുന്നതാണ് നല്ലത്.
ചർച്ചകളില്ലാതെ ബില്ലുകൾ പാസാക്കുന്നതും ഗില്ലറ്റിനുകൾ അവലംബിക്കുന്നതുമായ ഒരു ജനാധിപത്യ വ്യവസ്ഥിതിയെപ്പറ്റിയാണ് ചിന്തിക്കേണ്ടത്. ജനപ്രതിനിധികളെ തെരഞ്ഞെടുത്ത് നയങ്ങൾ തീരുമാനിക്കുക എന്ന ആശയംതന്നെ ഗൗരവതരമായ സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും നിയമനിർമാണം നടത്തേണ്ടത് ജനാധിപത്യത്തിൽ അനിവാര്യമായതിനാലാണ് . പുതിയ പദ്ധതികൾക്കും മുൻകാല പരിപാടികളുടെ വിപുലീകരണത്തിനുമെല്ലാമായി വമ്പിച്ച തുക വകയിരുത്തുന്ന ബജറ്റുകൾ സംവാദവും ചർച്ചകളുമൊന്നും കൂടാതെ പാസാക്കുന്നത് ഒരു ജനാധിപത്യത്തിൽ എങ്ങനെ അനുവദിക്കാൻ കഴിയും? ഇത്തരം നിയമനിർമാണങ്ങൾ ഒരു ജനാധിപത്യത്തിനും ഗുണകരമല്ല. വാസ്തവത്തിൽ, ഇത് സിസ്റ്റത്തിന്റെ അടിവേരുകൾതന്നെ മുറിച്ചേക്കാം.
ഭരണഘടന ഉയർത്തിപ്പിടിക്കാം
നമുക്ക് നന്നായി നിർവചിക്കപ്പെട്ട ഒരു ഭരണഘടനയുണ്ട്. ഉയർന്ന ഭരണഘടനാപദവികളിൽ പ്രവർത്തിക്കാൻ തെരഞ്ഞെടുക്കപ്പെട്ടവർ ഭരണഘടന ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കുന്നുണ്ടോയെന്നും കീഴ്വഴക്കങ്ങളും നടപടിക്രമങ്ങളും പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കാനും നിയന്ത്രിക്കാനും മതിയായ വ്യവസ്ഥകളുമുണ്ട്. ഭരണഘടനയുടെ വ്യവസ്ഥകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ജനാധിപത്യത്തിന്റെ ശരിയായ പ്രവർത്തനമാണ് നമ്മുടേതുപോലുള്ള ഒരു ഭരണഘടനയ്ക്കു വേണ്ടത്. ഒരു പുതിയ പാർലമെന്റ് മന്ദിരത്തിനോ ചെങ്കോലിനോ നമ്മുടെ വികസനമോ മതേതര സ്വഭാവമോ ഉറപ്പാക്കാൻ കഴിയില്ല.
നമ്മുടെ സ്വന്തം വികസനത്തിനും ക്ഷേമത്തിനുമായി നമ്മുടെ മൂല്യങ്ങളും പ്രതിബദ്ധതകളും ഉയർത്തിപ്പിടിക്കാൻ കഴിയുന്ന നേതാക്കളാണ് നമുക്കു വേണ്ടത്. നമ്മുടെ മുന്നിലുള്ള ഏറ്റവും നല്ല ഗതി വ്യക്തമാണ്: ജനാധിപത്യ വ്യവസ്ഥയെ ഉയർത്തിപ്പിടിക്കുകയും ആവശ്യമുള്ളപ്പോഴെല്ലാം ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് മാറ്റങ്ങൾ വരുത്തുകയും സാധാരണക്കാരന്റെ അവകാശം സംരക്ഷിക്കുകയും ചെയ്യുക. അതീവ ശ്രദ്ധയോടെയും ചർച്ചകളോടെയും തയാറാക്കിയത് എന്താണോ അതിനെ ഗുണദോഷങ്ങൾ പരിശോധിക്കാതെ വിചിത്ര ഭാവനകളാൽ നശിപ്പിക്കരുത്. മുൻകാലങ്ങളിൽ, 75 വർഷത്തിനിടെ നമുക്ക് ചില പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ നേരിടേണ്ടി വന്നിട്ടുണ്ടാകും. പക്ഷേ, അത് ഇന്നത്തെ വ്യവസ്ഥിതി കൊണ്ടല്ല, പ്രശ്നങ്ങൾ കൈകാര്യം ചെയ്തവരുടെ പരാജയങ്ങൾകൊണ്ടാണ്.
വിവിധ ആത്മീയനേതാക്കളുടെ പ്രാർഥനകളോടൊപ്പം ചെങ്കോൽ സ്ഥാപിച്ചതുകൊണ്ട് ഇന്നത്തെ ഭരണകർത്താക്കൾക്ക് ആനന്ദദായകമായ അനുഗ്രഹങ്ങൾ ഉണ്ടായേക്കാം. ഇന്ത്യയെ ശക്തിപ്പെടുത്താൻ ജനാധിപത്യവും പാർലമെന്റിന്റെ മുന്നോട്ടുള്ള പ്രയാണവും, അതിന്റെ ഭരണഘടനാപരമായി സാധുതയുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതിനുള്ള ശക്തിയും എല്ലാവിധത്തിലും പ്രവർത്തിക്കണം. ബില്ലുകൾ, പ്രത്യേകിച്ച് ധനബില്ലുകൾ ആവശ്യമായ ചർച്ചകളും സംവാദങ്ങളും ഇല്ലാതെയും നൂതന നിർദേശങ്ങളുടെ പരിഗണനയില്ലാതെയും പാസാക്കുന്നത് ജനാധിപത്യ സംവിധാനത്തെ ദുർബലമാക്കും. ഖേദകരമെന്നു പറയട്ടെ, അത്തരം ഗില്ലറ്റിനുകൾ പാർലമെന്ററി പ്രവർത്തനത്തിൽ ഇടം കണ്ടെത്തുന്നു. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും സ്വപ്നങ്ങൾക്ക് ഇന്ത്യയെ മഹത്തരമാക്കാൻ ആദ്യം വേണ്ടത് പാർലമെന്റിന്റെ കാര്യക്ഷമമായ നടത്തിപ്പാണ്. അതിനുവേണ്ടിയായിരിക്കണം രാജ്യത്തിന്റെ പ്രാർഥന.
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ