തിരുവനന്തപുരം: ജിഎസ്ടിയുടെ ഉയർന്ന സെസ് സ്ലാബിലെ ഉത്പന്നങ്ങൾക്കെല്ലാം ഒരു ശതമാനം പ്രളയ സെസ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. 12, 18, 28 ശതമാനം ജിഎസ്ടി നിരക്കുള്ള ഉത്പന്നങ്ങൾക്ക് രണ്ടു വർഷത്തേക്കാണ് സെസ് ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
മദ്യത്തിന് രണ്ടു ശതമാനവും സ്വർണം, വെള്ളി ആഭരണങ്ങൾക്ക് കാൽശതമാനവും നികുതി വർധിപ്പിച്ചു. സിനിമാ ടിക്കറ്റുകൾക്ക് 10 ശതമാനം വിനോദ നികുതി പിരിക്കാനും 3,000 ചതുരശ്രഅടിയിൽ കൂടുതലുള്ള വീടുകൾക്ക് ആഡംബര നികുതി പിരിക്കാനും സർക്കാർ തീരുമാനിച്ചു.
നിർമാണ മേഖലയിലെ ഭൂരിഭാഗം വസ്തുക്കൾക്കും വില വർധിക്കും. പ്ലൈവുഡ്, സിമന്റ്, പെയിന്റ്, മാർബിൾ, ഗ്രാനൈറ്റ്, സെറാമിക് ടൈൽസ്, മുള ഉരുപ്പടികൾ എന്നിവയുടെയെല്ലാം വില ഉയരും. സ്വർണം, കാർ, എസി, ഫ്രിഡ്ജ്, സിഗററ്റ്, ശീതള പാനീയങ്ങൾ, ഹെയർ ഓയിലുകൾ, ബ്രാൻഡഡ് വസ്ത്രങ്ങൾ, ടൂത്ത് പേസ്റ്റ്, സോപ്പ്, കംപ്യൂട്ടർ, നോട്ടുബുക്ക്, കണ്ണട, ടെലിവിഷൻ, സ്കൂൾ ബാഗ്, കയർ, ബിസ്കറ്റ് എന്നിവയുടെയെല്ലാം വില കൂടും.
നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ശബരിമലയെ കാര്യമായി തന്നെ സർക്കാർ പരിഗണിച്ചിട്ടുണ്ട്. ശബരിമലയുടെ സമഗ്ര വികസനത്തിന് 739 കോടി രൂപയും തിരുവതാംകൂർ ദേവസ്വം ബോർഡിന് 100 കോടി രൂപയും ബജറ്റിൽ വകയിരുത്തി. കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്ക് 36 കോടി രൂപയും അനുവദിച്ചു.
നവകേരളത്തിനായി 25 പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേമപെൻഷൻ 100 രൂപ വർധിപ്പിച്ചു. രണ്ടാം കുട്ടനാട് പാക്കേജിന് 1,000 കോടിയും കുടുംബശ്രീക്ക് 1,000 കോടിയും കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന് 1,000 കോടിയും ബജറ്റിൽ വകയിരുത്തി.
മറ്റ് പ്രഖ്യാപനങ്ങൾ
വനിതാ മതിലിനു സ്മാരകങ്ങൾ, നവോഥാന പഠന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കും.
സ്ത്രീ ശാക്തീകരണ പ്രവർത്തത്തിന് ദാക്ഷായണി വേലായുധൻ അവാർഡ്.
അന്പലമുകളിൽ പെട്രോകെമിക്കൽ കോംപ്ലക്സിന് ഫാക്ടിന്റെ 600 ഏക്കർ ഏറ്റെടുക്കും.
വയനാടൻ കാപ്പി മലബാർ എന്ന ബ്രാൻഡ് പേരിൽ വിൽക്കാൻ നടപടി.
വയനാടിനെ കാർബണ് ന്യൂട്രൽ ആക്കും.
വൃക്ഷങ്ങൾ നടാൻ വായ്പ ബാങ്ക് വഴി.
വയനാട് പാക്കേജിൽ കുരുമുളകിന് പത്ത് കോടി രൂപ.
വ്യവസായ പാർക്കുകൾക്ക് 6,700 കോടി രൂപ.
പ്രതിവർഷം 10 ലക്ഷം തെങ്ങും തൈകൾ നടും.
നാളികേര വികസനത്തിന് 170 കോടി.
അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി.
റൈസ്പാർക്കുകൾക്ക് 20 കോടി.
റബർ വിലസ്ഥിരതയ്ക്ക് 500 കോടി.
ടയർ ഫാക്ടറി അടക്കം റബർ വ്യവസായ സമുച്ചയം ആലോചനയിൽ.
ആലപ്പുഴ-ചങ്ങനാശേരി റോഡ് പ്രളയാതീതമാക്കാൻ പദ്ധതി.
തീരദേശ വികസനത്തിന് 1,000 കോടി.
സിഎഫ്എൽ മാറ്റി എൽഇഡി ബൾബുകൾ ആക്കും; വില ഗഡുക്കളായി നൽകാം.
വൈദ്യുതി വാഹനങ്ങൾക്ക് റോഡ് നികുതിയിൽ ഇളവ്.
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള കെഎസ്ആർടിസി സർവീസുകൾക്ക് പൂർണമായും ഇലക്ട്രിക് ബസുകളാക്കും.
ബേക്കൽ-കോവളം ജലപാത 2020 ൽ പൂർത്തീകരിക്കും.
തെക്കു-വടക്ക് സമാന്തര റെയിൽവേ പണി തുടങ്ങും, എലിവേറ്റഡ് റെയിൽവേ ആണ് പണിയുക, ഏഴുവർഷംകൊണ്ട് പൂർത്തിയാക്കും. ഇതോടെ തിരുവനന്തപുരം-കാസർഗോഡ് ട്രെയിൻ യാത്രയ്ക്ക് നാലുമണിക്കൂർ മതിയാകും.
ആറായിരം കോടിയുടെ സ്പൈസ് റൂട്ട് (തീരദേശപാത) കിഫ്ബി വഴി പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് നോർക്ക വഹിക്കും.
കേരള ബാങ്ക് 2019-ൽ.
പ്രവാസി ചിട്ടി കൂടുതൽ ഗൾഫ് രാജ്യങ്ങളിലേക്ക്.
വിശപ്പുരഹിത കേരളത്തിന് 20 കോടി.
സ്ത്രീകൾക്കുള്ള പദ്ധതിച്ചെലവ് 1,420 കോടി.
സമഗ്ര ആരോഗ്യ സുരക്ഷാപദ്ധതി നടപ്പാക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കും. ഇവയിൽ മൂന്ന് ഡോക്ടർമാർ വീതം ഉണ്ടാകും.
42 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ പ്രീമിയം അടയ്ക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി; മേയിൽ പദ്ധതി നടപ്പാക്കും. ഉയർന്ന വരുമാനക്കാർക്ക് പ്രീമിയം അടച്ച് പദ്ധതിയിൽ ചേരാം.
കാരുണ്യ പദ്ധതി ആർഎസ്ബിവൈ ഇൻഷുറൻസിന്റെ ഭാഗമാക്കും.
പച്ചക്കറി കൃഷിക്ക് 75 കോടി; ഭക്ഷ്യധാന്യങ്ങൾക്ക് 167 കോടി.
കൃഷിക്ക് മൊത്തം 2500 കോടി.
കയർ മേഖലയ്ക്ക് 142 കോടി.
കശുവണ്ടി വികസന ബോർഡിന് 30 കോടി.
ഐടി മേഖലയ്ക്ക് 574 കോടി.
പ്രളയത്തിൽ നഷ്ടം വന്ന വ്യാപാരികൾക്ക് സഹായമായി 20 കോടി രൂപ.
വിള ഇൻഷുറൻസിന് 20 കോടി.
ടൂറിസത്തിന് 278 കോടി.
ചെറുകിട വ്യവസായങ്ങൾക്ക് 163 കോടി.
ക്ഷേമ പെൻഷനുകൾ 43 ലക്ഷം പേർക്ക്. ചെലവ് 7,500 കോടി.
പാലക്കാട്ടും തൃശൂരും ആലപ്പുഴയിലും റൈസ് പാർക്കുകൾ.
ക്ഷേമ പെൻഷനുകൾ മാസം 1,200 രൂപയാക്കി. വർധന 100 രൂപ.
ബഡ്സ് സ്കൂളുകൾക്ക് 35 കോടി.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് 20 കോടി.
ശബരിമല റോഡുകൾക്ക് 200 കോടി.
മെഡിക്കൽ കോളജുകൾക്ക് 232 കോടി.
റീജണൽ കാൻസർ സെന്ററിന് 73 കോടി.
ചാവറ സ്മാരകത്തിന് 50 ലക്ഷം രൂപ.
വയനാട്-ബിന്ദിപ്പൂർ എലിവേറ്റഡ് ഹൈവേയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കും. 463 കോടിയാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്ന ചെലവ്.
ഭവന രഹിതർക്ക് ഫ്ലാറ്റ് സമുച്ചയത്തിന് 1,203 കോടി.
ജലസേചന മേഖലയ്ക്ക് 517 കോടി രൂപ.
കുടിവെള്ള പദ്ധതികൾക്ക് 900 കോടി.
തദ്ദേശസ്ഥാപനങ്ങൾക്ക് 1,1867 കോടി.
എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും എൻജിനീയറെ നിയമിക്കും.
എല്ലാ ജില്ലയിലും മാലിന്യ സംസ്കരണ പ്ലാന്റ്.
കുടിശികയായ രണ്ടുഗഡു ഡിഎ ഏപ്രിലിൽ പണമായി നൽകും.
ജിഎസ്ടി വരുമാനം 30 ശതമാനം കൂടുമെന്ന് പ്രതീക്ഷ. ഇതോടെ റവന്യൂ കമ്മി ഒരു ശതമാനമായി കുറയും.
40 ലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെ വിറ്റുവരവുള്ളവർ ഒരു ശതമാനം അനുമാന നികുതി നൽകിയാൽ മതി.
വിലയുടെ ഒരു ശതമാനം ജിഎസ്ടി സെസ് ചുമത്തി. രണ്ടു വർഷത്തേക്കാണ് അധിക നികുതി
സ്വർണത്തിനും വെള്ളിക്കും 0.25 ശതമാനം സെസ്.
ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടും.
പാട്ടക്കുടിശിക ഈടാക്കാൻ നടപടി.