ഗ്ലൗസിൽ സൈന്യത്തിന്റെ പദവി മുദ്ര: ധോണിക്ക് ബിസിസിഐയുടെ പിന്തുണ
ലണ്ടൻ: കീപ്പിംഗ് ഗ്ലൗസിൽ സൈനിക മുദ്ര ആലേഖനം ചെയ്ത സംഭവത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിംഗ് ധോണിക്ക് പിന്തുണയുമായി ബിസിസിഐ. സൈനിക മുദ്ര നീക്കണമെന്ന ഐസിസിയുടെ നിർദേശം പുനപരിശോധിക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടു. ധോണി ചട്ടം ലംഘിച്ചതായി കരുതുന്നില്ലെന്നും ഇക്കാര്യത്തിൽ ഐസിസിക്ക് കത്തയച്ചതായും രാജീവ് ശുക്ല അറിയിച്ചു.
ഇന്ത്യൻ പാര സ്പെഷ്യൽ ഫോഴ്സിന്റെ പദവി മുദ്രയാണ് ധോണിയുടെ ഗ്ലൗവിൽ ഉള്ളത്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരത്തിനിടെ ഗ്ലൗവിലെ ഈ ചിഹ്നം വ്യക്തമായി സ്ക്രീനീൽ കണ്ടിരുന്നു. ഇതേതുടർന്നാണ് ഗ്ലൗവിൽ ആലേഖനം ചെയ്തിരിക്കുന്ന മുദ്ര നീക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടത്.
2011ൽ ധോണിക്ക് സൈന്യം ഓണററി ലഫ്.കേണൽ പദവി നൽകിയിരുന്നു. നേരത്തെ, പുൽവാമ ആക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ നടന്ന ഇന്ത്യ- ഓസ്ട്രേലിയ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ താരങ്ങൾക്ക് ധോണി സൈനികരുടേതുപോലത്തെ തൊപ്പികൾ നൽകിയിരുന്നു. എന്നാൽ, അന്ന് ഐസിസി എതിർപ്പുകൾ ഒന്നും പ്രകടിപ്പിച്ചിരുന്നില്ല.