Jeevithavijayam
9/26/2018
    
മദര്‍ തെരേസാ ഇഫക്ട്
പ്രശസ്തമായ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളിലെ അധ്യാപകനാണ് ഡോ.ഡേവിസ് മക്ക്ലീലന്‍ഡ്. ആരും ഒരിക്കലും ഒരു മെഡിക്കല്‍ സ്‌കൂളിലും ഔദ്യോഗികമായി പഠിപ്പിക്കാത്ത ഒരു കാര്യം അദ്ദേഹം തന്റെ വിദ്യാര്‍ഥികളെ പഠിപ്പിക്കാറുണ്ട്.

അതെന്താണെന്നോ? രോഗികളെ പരിചരിച്ചു സുഖപ്പെടുത്തുന്നതില്‍ സ്‌നേഹത്തിനും കാരുണ്യത്തിനുമൊക്കെ ഏറെ സ്ഥാനമുണെ്ടന്നാണ് ഡോ.മക്ക്ലീലന്‍ഡിന്റെ വിശ്വാസം. തന്മൂലം, രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാരും മറ്റും രോഗികള്‍ക്ക് ഏറ്റവും കൂടുതല്‍ നല്‍കേണ്ടതു 'മൃദുലസ്‌നേഹപൂര്‍വകമായ പരിചരണം' (ഠലിറലൃ ഘീ്ശിഴ ഇമൃല) ആണെന്ന് അദ്ദേഹം പഠിപ്പിക്കുന്നു.

സ്‌നേഹപൂര്‍ണമായ പരിചരണത്തിനു ശാരീരികവും മാനസികവുമായ ആരോഗ്യം പ്രദാനം ചെയ്യുന്നതിനുള്ള അപാരമായകഴിവ് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കാനുള്ള ശ്രമത്തിലാണ് ഡോ.മക്ക്ലീലന്‍ഡ്. സ്‌നേഹപൂര്‍ണമായപരിചരണം വഴിയുണ്ടാകുന്ന ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അദ്ദേഹം ഒരു പേരു നല്‍കിയിട്ടുണ്ട്: 'മദര്‍ തെരേസാ ഇഫക്ട്.'

മദര്‍ തെരേസയും അവരുടെ സഹപ്രവര്‍ത്തകരായ മറ്റു കന്യാസ്ത്രീകളുമൊക്കെ രോഗികള്‍ക്ക് ഏറ്റവും കൂടുതലായി നല്‍കുന്ന മരുന്ന് സ്‌നേഹപൂര്‍ണമായ പരിചരണമാണെന്നു ഡോ.മക്ക്ലീലന്‍ഡ് വിശ്വസിക്കുന്നു. മദറും മറ്റു കന്യാസ്ത്രീകളും നല്‍കുന്ന ഈ 'മരുന്ന്' വളരെ ഫലപ്രദമാണെന്നു കണ്ടതിനാലാണത്രേ ഡോക്ടര്‍മാരും മറ്റും മദര്‍ തെരേസ ഇഫക്ടിനെക്കുറിച്ച് എപ്പോഴും ബോധവാന്മാരായിരിക്കണമെന്ന് അദ്ദേഹം പഠിപ്പിക്കുന്നത്.

ഇതു പഠിപ്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം തന്റെ വിദ്യാര്‍ഥികളെ ഒരു വീഡിയോ ചിത്രം കാണിക്കാറുണ്ട്. മദര്‍ തെരേസ രോഗികള്‍ക്ക് സ്‌നേഹപൂര്‍ണമായ പരിചരണം നല്‍കുന്ന രംഗങ്ങളാണ് ആ ചിത്രത്തിലൂടെ അദ്ദേഹം വിദ്യാര്‍ഥികളെ കാണിക്കുന്നത്. ആ ചിത്രം വീക്ഷിക്കുന്നതിനിടയില്‍ തന്റെ വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക വ്യത്യാസങ്ങളും അദ്ദേഹം ശാസ്ത്രീയമായി നിരീക്ഷിക്കാറുണ്ട്.

ഈ ശാസ്ത്രീയ നിരീക്ഷണങ്ങളിലൂടെ അദ്ദേഹം തന്റെ വിദ്യാര്‍ഥികള്‍ക്കു കാണിച്ചുകൊടുക്കുന്ന ഒരു കാര്യമുണ്ട്. അതായത്, ആരെങ്കിലും ഒരാള്‍ ഒരു രോഗിക്കു സ്‌നേഹപൂര്‍ണമായ പരിചരണം നല്‍കുന്നതു കണ്ടാല്‍ മതിയാകുമത്രേ അതു കാണുന്നവരുടെ രോഗപ്രതിരോധശക്തി വര്‍ധിക്കാന്‍.

കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയാണെങ്കില്‍, ആരെങ്കിലും ഒരു രോഗിക്ക് സ്‌നേഹപൂര്‍ണമായ പരിചരണം നല്‍കിയാല്‍ അതുവഴിയായി ആ രോഗിയുടെ രോഗപ്രതിരോധശക്തി പതിന്മടങ്ങു വര്‍ധിക്കുകയില്ലേ എന്ന് ഡോ.മക്ക്ലീലന്‍ഡ് ചോദിക്കുന്നു. അദ്ദേഹത്തിന്റെ അനുഭവത്തില്‍, രോഗം ശമിപ്പിക്കാനും രോഗത്തിനെതിരേയുള്ള പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും മദര്‍ തെരേസ നല്‍കുന്നതുപോലെയുള്ള സ്‌നേഹപൂര്‍ണമായ പരിചരണത്തെ വെല്ലാന്‍ മറ്റൊരു മരുന്നും ഇല്ലത്രേ.


ഡോ.മക്ക്ലീലന്‍ഡിന്റെ അഭിപ്രായം അതിശയോക്തിപരമായി നമുക്കു തോന്നാം; പ്രത്യേകിച്ചും മാരകമായ പല രോഗങ്ങളുടെയും കാര്യത്തില്‍. എന്നാല്‍, മൃദുലസ്‌നേഹപൂര്‍ണമായ പരിചരണത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം നാം ഒരിക്കലും വിസ്മരിച്ചുകൂടാ.

നാം രോഗികളല്ലെങ്കില്‍പ്പോലും നമുക്കെപ്പോഴും മറ്റുള്ളവരുടെ സ്‌നേഹവും അതുപോലെ അവരുടെ സ്‌നേഹപൂര്‍ണമായ പെരുമാറ്റവും പരിചരണവുമൊക്കെ ആവശ്യമാണ്. ജീവിതത്തില്‍ മറ്റുള്ളവരുടെ സ്‌നേഹവും പരിചരണവും ലഭിക്കാതെവന്നാല്‍ നാം ശാരീരികമായും മാനസികമായും പലവിധ രോഗങ്ങള്‍ക്ക് അടിപ്പെട്ടുപോയെന്നു വരാം.

എന്നുമെപ്പോഴും മൃദുലമായ സ്‌നേഹവും പരിചരണവുമൊക്കെ ആവശ്യമുള്ളവരാണ് നമ്മള്‍. എന്നാല്‍ രോഗികളാകുമ്പോള്‍ ഇവയെല്ലാം വളരെ കൂടിയ ഡോസില്‍ നമുക്ക് വേണം താനും. ഇക്കാര്യം ഒരിക്കലും മറന്നുകൂടാ.

നമുക്ക് രോഗം വരുമ്പോള്‍ മറ്റുള്ളവരുടെ സ്‌നേഹപൂര്‍ണമായ പരിചരണം കൊതിക്കാറില്ലേ? ഒരുപക്ഷേ, അങ്ങനെയുള്ള പരിചരണം ലഭിക്കാതെപോയാല്‍ നാം പിറുപിറുക്കാറില്ലേ? രോഗവും മറ്റു ബുദ്ധിമുട്ടുകളും വരുമ്പോള്‍ മറ്റുള്ളവരുടെ സ്‌നേഹപൂര്‍ണമായ പരിചരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ആരും നമ്മെ പഠിപ്പിക്കേണ്ടതില്ല. എന്നാല്‍, മറ്റുള്ളവര്‍ക്കു രോഗം വരുമ്പോഴോ? പലപ്പോഴും അവര്‍ക്കു സ്‌നേഹപൂര്‍ണമായ പരിചരണം നല്കുന്നകാര്യം നാം മറക്കുന്നു.

നമ്മുടെ പല രോഗങ്ങള്‍ ശമിപ്പിക്കുന്നതിനും പൊതുവേയുള്ള നമ്മുടെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനും ഏറെ സഹായകമായ ഗുണങ്ങളാണു സ്‌നേഹവും കാരുണ്യവും ദയയുമൊക്കെ. പക്ഷേ, നമുക്ക് ശക്തിയും ആരോഗ്യവുമൊക്കെ പ്രദാനം ചെയ്യുന്ന ഈ ഗുണവിശേഷങ്ങള്‍ നമ്മില്‍ വര്‍ധിപ്പിക്കുന്നതിനു നാം ശ്രമിക്കാറില്ല.

നാമെല്ലാവരും പരസ്പരം സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയെക്കുറിച്ച് വിഭാവനം ചെയ്തുനോക്കൂ. അങ്ങനെയുള്ള ഒരവസ്ഥയില്‍ നമുക്കെത്ര വലിയ മാരകമായരോഗം നേരിട്ടാല്‍പോലും അതു നമ്മെ തളര്‍ത്തുകയില്ലെന്നതല്ലേ വാസ്തവം?

മറ്റുള്ളവര്‍ക്ക് നമ്മുടെ സ്‌നേഹത്തിന്റെയും പരിചരണത്തിന്റെയുമൊക്കെ ശക്തി കൊടുത്തുകൊണ്ടാണ് നാമും സ്വയം ശക്തിയാര്‍ജിക്കേണ്ടത്. മറ്റുള്ളവര്‍ക്ക് സ്‌നേഹം കൊടുത്താല്‍, സ്‌നേഹപൂര്‍വം മറ്റുള്ളവരെ പരിചരിച്ചാല്‍, അതുവഴി തീര്‍ച്ചയായും ഡോ.മക്ക്ലീലന്‍ഡ് പറയുന്ന 'മദര്‍ തെരേസാ ഇഫക്ട്' നമുക്കും സൃഷ്ടിക്കാന്‍ സാധിക്കും.
    
To send your comments, please clickhere