പാരീസ് നഗരത്തിലെ പ്രശസ്തമായ ഒരു സൈക്കിയാട്രിക് ക്ലിനിക്. ആ ക്ലിനിക്കിലെ പ്രശസ്തനായ ഒരു ഡോക്ടറുടെ മുറിയിലേക്ക് ഒരാള്‍ കയറിച്ചെന്നു. ചെന്നപാടേ അയാള്‍ പറഞ്ഞു: ഒരു തീരാരോഗത്തിന്റെ അടിമയാണു ഞാന്‍. എന്നെ സഹായിക്കണം.
ഡോക്ടര്‍ കാര്യമെന്തെന്നു തിരക്കി. അപ്പോള്‍ അയാള്‍ പറഞ്ഞു: എനിക്കെപ്പോഴും വല്ലാത്ത വിഷാദമാണ്. ഞാന്‍ എത്ര ശ്രമിച്ചിട്ടും സന്തുഷ്ടനാകാന്‍ എനിക്കു സാധിക്കുന്നില്ല.
അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു: നിങ്ങള്‍ കുറെ നല്ല വീഞ്ഞുകുടിക്കണം. അതു നിങ്ങളെ സന്തോഷിപ്പിക്കും.
അയാള്‍ പറഞ്ഞു: ലോകത്തിലെ ഏറ്റവും നല്ല വീഞ്ഞുകളുടെ വലിയൊരു ശേഖരം എനിക്കുണ്ട്. പക്ഷേ, വീഞ്ഞുകുടിച്ചിട്ടും എന്റെ വിഷാദം മാറുന്നില്ല.
അങ്ങനെയെങ്കില്‍ നിങ്ങള്‍ ദൂരദേശത്തേക്ക് ഉല്ലാസയാത്ര പോകണം, ഡോക്ടര്‍ പറഞ്ഞു. പുതിയ സ്ഥലങ്ങളും ആളുകളും നിങ്ങളെ സന്തോഷചിത്തനാക്കും.
ഡോക്ടര്‍, ഞാന്‍ പോകാത്ത സ്ഥലമില്ല, അയാള്‍ പറഞ്ഞു. യാത്രകള്‍ പലതുചെയ്തിട്ടും എന്റെ രോഗം വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ല.
ഇതു കേട്ടപ്പോള്‍ തെല്ലുനേരം ആലോചിച്ചതിനുശേഷം ഡോക്ടര്‍ പറഞ്ഞു: നിങ്ങളുടെ രോഗം അത്ര എളുപ്പം മാറുന്നതാണെന്നു തോന്നുന്നില്ല. എങ്കിലും ഞാന്‍ ഒരു ഒറ്റമൂലി നിര്‍ദേശിക്കാം. നിങ്ങള്‍ എല്ലാദിവസവും വൈകുന്നേരം ബിയാന്‍ കൊളേല്ലിയുടെ ഇറ്റാലിയന്‍ ഹാസ്യകലാപരിപാടി കാണാന്‍ പോകണം. ബിയാന്‍ കൊളേല്ലിയുടെ സൂപ്പര്‍ ഫലിതങ്ങള്‍ നിങ്ങളെ തീര്‍ച്ചയായും പൊട്ടിച്ചിരിപ്പിക്കും.
ഉടനേ ദുഃഖിതനായി അയാള്‍ പ്രതിവചിച്ചു: അതു നടക്കില്ല, ഡോക്ടര്‍. കാരണം, ഞാന്‍ തന്നെയാണു ബിയാന്‍ കൊളേല്ലി.
കൊളേല്ലിയെക്കുറിച്ചുള്ള ഈ കഥ കെട്ടുകഥയോ യഥാര്‍ഥ കഥയോ എന്നറിയില്ല. പക്ഷേ, ഈ കഥ ഒരുകാര്യം വ്യക്തമാക്കുന്നുണ്ട്. എത്ര ഫലിതരസികനാണെങ്കില്‍പ്പോലും ആരും വിഷാദത്തില്‍നിന്നു പൂര്‍ണമായും മുക്തനല്ല എന്ന വസ്തുത.
ഏറെ ചിരിക്കുകയും മറ്റുള്ളവരെ കുടുകുടെ ചിരിപ്പിക്കുകയും ചെയ്യുന്ന പലരെയും നാം പലപ്പോഴും കാണാറുണ്ടല്ലോ. പക്ഷേ, അവരും വിഷാദമെന്ന രോഗത്തില്‍നിന്നു പൂര്‍ണമായും വിമുക്തരല്ല. നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ പലവിധത്തിലുള്ള ദുഃഖദുരിതങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ നാം അറിയാതെ നമ്മുടെ മുഖത്തു പലപ്പോഴും കരിനിഴല്‍ വീഴും. ആ മ്ലാനത അപ്രത്യക്ഷമാകുകയെന്നത് അത്ര എളുപ്പമല്ല.
ബിയാന്‍ കൊളേല്ലി മനസ്സിലാക്കിയതുപോലെ, വിഷാദമെന്ന രോഗത്തിനടിപ്പെട്ടാല്‍ അതില്‍നിന്നു പുറത്തുകടക്കുക അത്ര അനായാസമല്ല. എന്നിരുന്നാലും ജീവിതത്തെക്കുറിച്ചു യാഥാര്‍ഥ്യബോധം പുലര്‍ത്തുവാന്‍ നമുക്കു സാധിച്ചാല്‍ വിഷാദമെന്ന ശാപത്തില്‍നിന്നു നമുക്കു മോചനംനേടാന്‍ സാധിക്കുമെന്നതില്‍ സംശയം വേണ്ട.
ഒരിക്കലൊരാള്‍ പെട്ടെന്ന് വിഷാദത്തിനടിമയായി. അയാളുടെ ജീവിതത്തില്‍ എന്തോ ചെറിയ അത്യാഹിതം സംഭവിച്ചു എന്നതു ശരിതന്നെ. എന്നാല്‍, അതേക്കുറിച്ച് അത്രയേറെ വിലപിക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു.
ഭാര്യ അയാളെ ആശ്വസിപ്പിക്കാന്‍ ഒട്ടേറെ ശ്രമിച്ചുനോക്കി. പക്ഷേ, അവരുടെ ആശ്വാസവാക്കുകളൊന്നും അയാളില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല.
അപ്പോള്‍ ഭാര്യയും കരയാന്‍ തുടങ്ങി. കഥയെന്തെന്നറിയാതെ ഭര്‍ത്താവ് കാര്യംതിരക്കി. അപ്പോള്‍ ഭാര്യ പറഞ്ഞു: ഞാനൊരു സ്വപ്നം കണ്ടു. സ്വപ്നത്തില്‍ ഒരു മാലാഖ വന്ന് എന്നോടു പറഞ്ഞു, ദൈവം മരിച്ചുപോയി എന്ന്. ദൈവം മരിച്ചുപോയാല്‍ ഞാന്‍ പിന്നെ എങ്ങനെ കരയാതിരിക്കും?
ഇതുകേട്ടപ്പോള്‍ ഭര്‍ത്താവു പറഞ്ഞു: നീ ഇത്ര മണ്ടിയായിപ്പോയല്ലോ. ദൈവത്തിനു മരിക്കുവാന്‍ സാധിക്കുമോ? നിനക്കതറിയില്ലേ?
ഉടനേ ഭാര്യ തിരിച്ചടിച്ചു: ദൈവം മരിച്ചിട്ടില്ല, അല്ലേ? എങ്കില്‍പ്പിന്നെ നിങ്ങളെന്തിനാണ് ദൈവം ഇല്ലാതായതുപോലെ വെറുതെ വിലപിച്ചുകൊണ്ടിരിക്കുന്നത്?
ദൈവം ഉണെ്ടന്നു നാം വിശ്വസിക്കുന്നുണ്ട്. അതുപോലെ ദൈവമാണ് എല്ലാം നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് എന്നും നാം വിശ്വസിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഓരോന്നോര്‍ത്ത് നാം വിലപിച്ചു വിഷാദിച്ചിരിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്?
നമ്മുടെ എല്ലാവരുടെയും പേരുകള്‍ തന്റെ ഉള്ളംകൈയില്‍ അവിടുന്ന് രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് പ്രവാചകന്‍വഴി ദൈവം നമ്മോട് അരുളിച്ചെയ്തിട്ടുണ്ട്. നാം അവിടുത്തേക്ക് അത്രമാത്രം പ്രിയപ്പെട്ടവരാണ്. അങ്ങനെയെങ്കില്‍ അവിടുന്ന് നമ്മോടു പ്രദര്‍ശിപ്പിക്കുന്ന സ്നേഹം നാം മറക്കുന്നതു ശരിയാണോ?
അവിടുത്തെ സ്നേഹവും അവിടുന്ന് നമ്മോടു പ്രദര്‍ശിപ്പിക്കുന്ന താത്പര്യവും നാം അനുസ്മരിക്കുകയും അനുഭവിക്കുകയും ചെയ്താല്‍ നാമൊരിക്കലും വിഷാദമെന്ന രോഗത്തിനടിപ്പെടുകയില്ലെന്നതാണ് സത്യം. ദൈവം എപ്പോഴും നമ്മെ വഴിനടത്തുന്നു എന്ന വസ്തുത നാം അനുസ്മരിച്ചാല്‍ നമുക്കെങ്ങനെ മ്ലാനവദനരാകാന്‍ സാധിക്കും? അവിടുന്നു നമ്മോടു പ്രദര്‍ശിപ്പിക്കുന്ന കാരുണ്യത്തെക്കുറിച്ച് നാം ബോധവാന്മാരായാല് എങ്ങനെയാണ് നമ്മുടെ ജീവിതത്തിലെ പ്രസന്നത നമ്മില്‍നിന്ന് മാഞ്ഞുപോവുക?
നാം പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യാത്ത രീതിയില്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ പലപ്പോഴും പലതും സംഭവിക്കാറുണ്ട്. പക്ഷേ, അപ്പോഴൊന്നും നാം ആശനശിച്ച് വിഷാദത്തിനടിമകളാകാന്‍ പാടില്ല. കാരണം, ദൈവമറിയാതെ ഒന്നും നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നില്ല. അതുപോലെ, ദൈവമുള്ളിടത്തോളം കാലം അവിടുന്ന് എല്ലാം നേരെയാക്കിക്കൊള്ളുകയും ചെയ്യും.
വിഷാദമെന്ന രോഗം നമ്മെ കാര്‍ന്നുതിന്നുവാന്‍ തുടങ്ങുമ്പോള്‍ നാം ആദ്യം തിരിയേണ്ടത് ദൈവത്തിലേക്കാണ്. കാരണം, ബിയാന്‍ കൊളേല്ലി സ്വന്തം അനുഭവത്തില്‍നിന്നു മനസിലാക്കിയതുപോലെ, നാം എത്ര വിശിഷ്ടമായ വീഞ്ഞുകുടിച്ചാലും എത്രതവണ വിനോദസഞ്ചാരത്തിനു പോയാലും അവ നമ്മുടെ വിഷാദത്തിനു ശമനം നല്‍കില്ല.
എപ്പോഴും പ്രസന്നമായ മുഖമാണു ദൈവത്തിന്റേത്. നാം അവിടുത്തെ പക്കലേക്കു തിരിയുമ്പോള്‍ നമ്മുടെ മുഖവും താനേ പ്രസന്നമായിക്കൊള്ളും. അപ്പോള്‍പ്പിന്നെ വിഷാദമെന്ന രോഗത്തിനു നമ്മില്‍ സ്ഥാനമുണ്ടായിരിക്കുകയില്ല.