സുപ്രസിദ്ധനായ ഫ്രഞ്ച് ചിത്രകാരനാണ് പോള്‍ ഗുസ്താവെ ഡോര്‍ (18211883). ചിത്രരചനയിലെന്നപോലെ ചിത്രീകരണത്തിലും കൊത്തുപണിയിലും ഒരുപോലെ മികവ് പുലര്‍ത്തിയിരുന്ന അദ്ദേഹം പതിനഞ്ചുവയസുള്ളപ്പോള് ഒരു പത്രസ്ഥാപനത്തില്‍ ജോലി ആരംഭിച്ചു. പത്രത്തിലേക്ക് ആവശ്യമായ ചിത്രീകരണങ്ങള്‍ തയാറാക്കുക എന്നതായിരുന്നു ആ കൗമാരപ്രായക്കാരന്റെ ജോലി.
പത്രത്തിനുവേണ്ടി ഡോര്‍ ചെയ്ത ചിത്രീകരണങ്ങള്‍ അദ്ദേഹത്തെ വേഗം പ്രസിദ്ധനാക്കി. അങ്ങനെയാണ് ബല്‍സാക്, മില്‍ട്ടണ്‍, ഡാന്റെ എന്നിവരുടെ പുസ്തകങ്ങള്‍ക്കുവേണ്ടി ചിത്രീകരണങ്ങള്‍ തയാറാക്കാന്‍ അദ്ദേഹം നിയമിതനായത്. അവയുടെ അദ്ഭുതകരമായ വിജയം അദ്ദേഹത്തിനു പുതിയ ദൗത്യങ്ങള്‍ നേടിക്കൊടുത്തു. അവയിലൊന്നു ലോഡ് ബൈറന്റെ ഗ്രന്ഥങ്ങള്‍ക്കു ചിത്രീകരണങ്ങള്‍ തയാറാക്കുക എന്നുള്ളതായിരുന്നു. അതിനു പിന്നാലെയാണ് ബൈബിളിനുവേണ്ടിയുള്ള ചിത്രീകരണങ്ങള്‍ അദ്ദേഹം തയാറാക്കിയത്.
ബൈബിളിനുവേണ്ടി അദ്ദേഹം തയാറാക്കിയ ചിത്രീകരണങ്ങള്‍ ധാരാളം ആരാധകരെ അദ്ദേഹത്തിനു നേടിക്കൊടുത്തു. ബൈബിളിലെ ചിത്രീകരണങ്ങള്ക്കുശേഷം മറ്റു പല പുസ്തകങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം ചിത്രീകരണം നിര്‍വഹിക്കുകയുണ്ടായി. ഡോര്‍ ജീവിച്ചിരുന്ന കാലത്ത് പൊതുജനമധ്യത്തില്‍ ഏറെ അറിയപ്പെട്ടിരുന്ന അദ്ദേഹത്തെക്കുറിച്ച് ഒരു കഥയുണ്ട്.
ഒരിക്കല്‍ അദ്ദേഹം യൂറോപ്പിലൂടെ യാത്രചെയ്യുകയായിരുന്നു. ആ യാത്രയ്ക്കിടയില്‍ അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടു. തന്മൂലം, ഒരു രാജ്യത്തിന്റെ അതിര്‍ത്തി കടക്കുന്നതിന് അതു തടസമായി. അപ്പോള്‍ താന്‍ ആരാണെന്ന് അദ്ദേഹം അധികാരികളോടു പറഞ്ഞു. അപ്പോള്‍ പലരും പ്രസിദ്ധരായവരുടെ പേരു പറഞ്ഞ് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കാറുണെ്ടന്ന മറുപടിയായിരുന്നു അദ്ദേഹത്തിനു ലഭിച്ചത്.
ഉടനെ, അദ്ദേഹം താന്‍ ഡോര്‍ എന്ന ചിത്രകാരന്തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞു. അപ്പോള്‍ അധികാരികളിലൊരാള്‍ പറഞ്ഞു, 'ശരി. നിങ്ങള്‍ ഡോര്‍ എന്ന ചിത്രകാരനാണെന്നല്ലേ അവകാശപ്പെടുന്നത്. എങ്കില്‍ അതു തെളിയിക്കൂ.' ഇത്രയും പറഞ്ഞിട്ട് ആ അധികാരി ഒരു പേപ്പറും പെന്‍സിലും അദ്ദേഹത്തെ ഏല്‍പ്പിച്ചു. എന്നിട്ട് അവിടെ നില്ക്കുന്നവരുടെ ചിത്രങ്ങള്‍ വരയ്ക്കാന്‍ ആവശ്യപ്പെട്ടു.
അതു കേട്ടയുടനെ അദ്ദേഹം കടലാസും പെന്‍സിലുമെടുത്ത് അതിവേഗം അവിടെ നിന്നിരുന്നവരുടെ ചിത്രങ്ങള്‍ വരച്ചു. അപ്പോള്‍ ചിത്രകാരനായ ഡോര്തന്നെയാണെന്ന് അധികാരികള്‍ക്ക് ബോധ്യമായി. അതിര്‍ത്തി കടക്കാന്‍ അവര്‍ അദ്ദേഹത്തെ അനുവദിക്കുകയും ചെയ്തു.
താന്‍ ആരാണെന്നു ഡോര്‍ അവകാശപ്പെട്ടുവോ അതു പ്രവൃത്തിയിലൂടെ തെളിയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. തന്മൂലമാണ്, താന്‍ ആരാണ് എന്ന ഔദ്യോഗിക രേഖകള്‍ ഒന്നുമില്ലാതിരുന്നിട്ടും അതിര്‍ത്തി കടക്കാന്‍ അധികാരികള്‍ അദ്ദേഹത്തെ അനുവദിച്ചത്.
താന്‍ ഒരു ചിത്രകാരനാണെന്നു ഡോര്‍ അവകാശപ്പെട്ടുവെങ്കില് അതു നിമിഷനേരത്തിനുള്ളില്‍ തന്റെ പ്രവൃത്തിയിലൂടെ സ്ഥാപിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ വിജയത്തിനു വഴിതെളിച്ചത്. നാമെല്ലാവരും നമ്മള് ആരാണെന്നു പലപ്പോഴും അവകാശപ്പെടാറുണ്ടല്ലോ. എന്നാല്‍ നമ്മുടെ അവകാശവാദം നമ്മുടെ പ്രവൃത്തിയിലൂടെ സ്ഥാപിക്കാന്‍ നമുക്ക് സാധിക്കുന്നുണേ്ടാ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
നാം സത്യസന്ധരായ പൗരന്മാരാണ് എന്ന് അവകാശപ്പെട്ടാല്‍ പ്രവൃത്തിയിലും നാം അങ്ങനെതന്നെ ആയിരിക്കണം. പൊതുജനസേവകനാണ് എന്നതാണ് നമ്മുടെ അവകാശവാദമെങ്കില്‍ യഥാര്‍ഥത്തില്‍ നാം അങ്ങനെതന്നെയായിരിക്കണം. ദൈവത്തെയും ദൈവജനത്തെയും സേവിക്കുന്ന പുരോഹിതനാണ് അല്ലെങ്കില്‍ സന്യാസിയാണ് എന്നു നാം അവകാശപ്പെടുന്നുവെങ്കില്‍ പ്രവൃത്തിയിലൂടെ അതു തെളിയിക്കാന്‍ നമുക്ക് സാധിക്കണം.
മാതാപിതാക്കള്‍ തങ്ങളുടെ മക്കളുടെ നന്മയ്ക്കുവേണ്ടിയാണ് ജീവിക്കുന്നതെന്നും മക്കള്‍ മാതാപിതാക്കളെ ഹൃദയപൂര്‍വം സ്നേഹിക്കുന്നുവെന്നുമൊക്കെ അവകാശപ്പെടുമ്പോള്‍ ആ അവകാശവാദം പ്രവൃത്തിയിലൂടെ അവര്‍ സ്ഥാപിച്ചേ മതിയാവൂ.
അധ്യാപകര്‍ തങ്ങള്‍ മാതൃകാ അധ്യാപകരാണെന്ന് അവകാശപ്പെടുമ്പോഴും വിദ്യാര്‍ഥികള്‍ തങ്ങള്‍ ഗുരുഭക്തിയുള്ളവരാണെന്ന് ഉറക്കെ പ്രഖ്യാപിക്കുമ്പോഴും അവര്‍ യഥാര്‍ഥത്തില്‍ അങ്ങനെതന്നെ ആയിരിക്കണം. അല്ലെങ്കില്‍ ആ അവകാശവാദങ്ങള്‍ക്ക് ഒരുവിലയും ഇല്ലാതെവരും.
നമ്മില്‍ പലരും നാം ആരാണെന്ന് അവകാശപ്പെടുന്നുവോ അതുപോലെ നാം ശരിക്കും ജീവിക്കുന്നില്ല എന്നതല്ലേ സത്യം? നാം ആരാണെന്ന് അവകാശപ്പെടുന്നുവോ അതുപോലെ ജീവിക്കുന്നതിനുപകരം നമ്മുടെ അവകാശവാദങ്ങളുമായി വെറുതേ മുന്നോട്ടുപോകാനല്ലേ നമ്മില്‍ ചിലരെങ്കിലും പലപ്പോഴും ശ്രമിക്കുന്നത്? തന്മൂലമല്ലേ നമ്മുടെ യഥാര്‍ഥ മുഖത്തിന്റെ സ്ഥാനത്ത് പലപ്പോഴും പൊയ്മുഖങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.
ഫ്രാന്‍സിസ്കന്‍ സന്യാസസഭയുടെ സ്ഥാപകനായ വിശുദ്ധ ഫ്രാന്‍സിസ് അസീസി (11811224) ഒരിക്കല്‍ യാത്രചെയ്യുന്ന അവസരം. അപ്പോള്‍ വഴിപോക്കരിലൊരാള്‍ അദ്ദേഹത്തോടു ചോദിച്ചു, 'അങ്ങാണോ അസിസീയിലെ ഫ്രാന്‍സിസ്?' അപ്പോള്‍ അദ്ദേഹം പറഞ്ഞു, 'അതേ...' ഉടനെ ആ വഴിപോക്കന് പറഞ്ഞു, 'ആളുകള്‍ പറയുന്നത് അങ്ങ് ഒരു വിശുദ്ധന് ആണെന്നാണ്. അങ്ങ് അങ്ങനെതന്നെ ആയിരിക്കണം, കേട്ടോ'
ഫ്രാന്‍സിസ് അസീസി താന്‍ ഒരു വിശുദ്ധനാണെന്ന് ഒരിക്കലും അവകാശപ്പെട്ടില്ല. എങ്കിലും അദ്ദേഹം വിശുദ്ധനായി ജീവിച്ചു. നാം വിശുദ്ധരാണെന്നു നമ്മള് ആരും അവകാശവാദമുന്നയിച്ചു എന്നുവരില്ല. എങ്കിലും നമ്മള് ആരാണെന്നു നാം അവകാശവാദമുന്നയിക്കുന്നുവോ അങ്ങനെതന്നെ ആയിരിക്കാന്‍ നാം പരമാവധി ശ്രമിക്കുകതന്നെ വേണം. അതായത്, നമ്മുടെ അവകാശവാദവും പ്രവൃത്തിയും നമ്മില്‍ ഒത്തുപോകണമെന്നു സാരം.