Jeevithavijayam
9/17/2019
    
ലക്ഷ്യത്തില്‍ കണ്ണുറപ്പിക്കുക
പാണ്ഡവരെയും കൗരവരെയും ആയുധവിദ്യ പഠിപ്പിച്ചതു ദ്രോണര്‍ എന്ന ബ്രാഹ്മണനായിരുന്നു. ആയുധാഭ്യാസത്തില്‍ അഗ്രഗണ്യനായിരുന്ന പരശുരാമനില്‍നിന്ന് അസ്ത്രശസ്ത്രങ്ങള്‍ വരിച്ച ദ്രോണര്‍ പാണ്ഡവരെയും കൗരവരെയും മികച്ച ആയുധാഭ്യാസികളാക്കിമാറ്റി.

ഒരിക്കല്‍ തന്റെ ശിഷ്യന്മാരുടെ അസ്ത്രപാടവം പരീക്ഷിക്കാനായി ദ്രോണര്‍ ഒരു മത്സരം സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി അദ്ദേഹം ഒരു കൃത്രിമപ്പക്ഷിയെ വലിയൊരു മരത്തിന്റെ കൊമ്പില്‍ സ്ഥാപിച്ചു. എന്നിട്ടു ശിഷ്യരെ വിളിച്ച് അമ്പെയ്യുന്നതിനു തയാറായിക്കൊള്ളാന്‍ പറഞ്ഞു.

ശിഷ്യന്മാരെല്ലാവരും തങ്ങളുടെ അസ്ത്രപാടവം തെളിയിക്കുന്നതിന് തയാറായിനിന്നു. വൃക്ഷത്തിനു മുകളില്‍ സ്ഥാപിച്ചിരുന്ന കൃത്രിമപ്പക്ഷിയെ എയ്തുവീഴ്ത്തുക എന്നതായിരുന്നു അവരുടെ ദൗത്യം.

ശിഷ്യന്മാരെല്ലാവരും മത്സരത്തിനു തയാറായപ്പോള്‍ ദ്രോണര്‍ ധര്‍മപുത്രരെ വിളിച്ച് കൃത്രിമപ്പക്ഷിയിരിക്കുന്ന ലക്ഷ്യത്തിലേക്കു നോക്കാന്‍ പറഞ്ഞു. എന്നിട്ട് അദ്ദേഹം ധര്‍മപുത്രരോടു ചോദിച്ചു: ''നീ എന്തെല്ലാം കാണുന്നു?''

അപ്പോള്‍ ധര്‍മപുത്രര്‍ പറഞ്ഞു: ''വൃക്ഷത്തിലിരിക്കുന്ന പക്ഷിയെയും വൃക്ഷത്തെയും ആചാര്യനായ അങ്ങയെയും അങ്ങയുടെ ശിഷ്യന്മാരെയും ഞാന്‍ കാണുന്നു.''

മറ്റുള്ളവര്‍ ഓരോരുത്തരോടും ദ്രോണര്‍ മാറിമാറി ധര്‍മപുത്രരോടു ചോദിച്ച അതേ ചോദ്യം തന്നെ ചോദിച്ചു. അപ്പോള്‍ അര്‍ജുനന്‍ ഒഴികെ മറ്റുള്ളവരെല്ലാം ധര്‍മപുത്രര്‍ പറഞ്ഞ മറുപടിതന്നെ പറഞ്ഞു.

അര്‍ജുനന്‍ ലക്ഷ്യഭേദനത്തിനു തയാറായി നില്‍ക്കുമ്പോള്‍ ദ്രോണര്‍ ചോദിച്ചു: ''നീ എന്തെല്ലാം കാണുന്നു? നിന്റെ ചുറ്റും നില്‍ക്കുന്ന കുമാരന്മാരെ കാണുന്നുണേ്ടാ?''

അര്‍ജുനന്‍ പറഞ്ഞു: ''ഇല്ല.'' അപ്പോള്‍ ദ്രോണര്‍ ചോദിച്ചു: ''നീ വൃക്ഷം കാണുന്നുണേ്ടാ?'' അപ്പോഴും അര്‍ജുനന്‍ പറഞ്ഞു: ''ഇല്ല.'' വീണ്ടും ദ്രോണര്‍ ചോദിച്ചു: ''വൃക്ഷത്തിലിരിക്കുന്ന പക്ഷിയെ നീ കാണുന്നുണേ്ടാ?'' അപ്പോഴും അര്‍ജുനന്‍ പറഞ്ഞു: ''ഇല്ല.''

''അങ്ങനെയെങ്കില്‍ പിന്നെ നീ എന്തു കാണുന്നു?'' ദ്രോണര്‍ അര്‍ജുനനോടു ചോദിച്ചു. അര്‍ജുനന്റെ മറുപടി പെട്ടെന്നായിരുന്നു: ''ഞാന്‍ പക്ഷിയുടെ കണ്ണുമാത്രം കാണുന്നു.''

ഉടനേ ദ്രോണര്‍ അര്‍ജുനന് അമ്പെയ്യാനുള്ള അനുവാദം നല്‍കി. ആ നിമിഷംതന്നെ അര്‍ജുനന്റെ അമ്പേറ്റ് കൃത്രിമപ്പക്ഷി നിലംപതിക്കുകയും ചെയ്തു.

അര്‍ജുനനെ സംബന്ധിച്ചിടത്തോളം തന്റെ ലക്ഷ്യത്തില്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ കണ്ണ്. കൃത്രിമപ്പക്ഷിയെ എയ്തുവീഴ്ത്താന്‍ അദ്ദേഹത്തോടാവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം കണ്ടത് ആ പക്ഷിയുടെ കണ്ണുമാത്രമായിരുന്നു. മറ്റൊന്നും അദ്ദേഹം കണ്ടില്ല; മറ്റൊന്നിലും അദ്ദേഹം ശ്രദ്ധിച്ചില്ല. തന്മൂലം അനുവാദം കിട്ടിയ നിമിഷംതന്നെ കൃത്രിമപ്പക്ഷിയെ എയ്തുവീഴ്ത്താന്‍ അര്‍ജുനനു സാധിച്ചു.

ജീവിതത്തില്‍ ഒട്ടേറെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉള്ളവരാണു നമ്മള്‍. എന്നാല്‍ നമ്മില്‍ എത്രയോ കുറച്ചുപേര്‍ മാത്രം സ്വന്തം സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു! നമ്മില്‍ എത്രയോ കുറച്ചുപേര്‍ മാത്രം സ്വന്തം ലക്ഷ്യങ്ങള്‍ നേടുന്നു!


ജീവിതത്തില്‍ നാം ലക്ഷ്യങ്ങള്‍ നേടുന്നില്ലെങ്കില്‍ അതിന്റെ ഒരു പ്രധാന കാരണം നമ്മുടെ ശ്രദ്ധക്കുറവല്ലേ? ലക്ഷ്യം നേടാന്‍ ആഗ്രഹിക്കുമ്പോഴും നമ്മുടെ കണ്ണും മനസും പലപ്പോഴും ലക്ഷ്യത്തിലല്ലെന്നതല്ലേ വാസ്തവം? ലക്ഷ്യംനേടാനുള്ള ഏകാഗ്രതയും ഉറച്ച തീരുമാനവുമില്ലാതെ നാം പലപ്പോഴും വെറുതെ അലയുകയല്ലേ?

അര്‍ജുനന്‍ ഒഴികെയുള്ള കുമാരന്മാര്‍ കൃത്രിമപ്പക്ഷി എന്ന ലക്ഷ്യത്തിലേക്കു നോക്കിയപ്പോള്‍ അവര്‍ പക്ഷിയെ മാത്രമല്ല കണ്ടത്. അവര്‍ ആ പക്ഷിയിരുന്ന മരവും അവിടെ ചുറ്റുംകൂടി നിന്നിരുന്ന മറ്റെല്ലാവരെയും കണ്ടു. ഏകാഗ്രതയോടെ തങ്ങളുടെ ലക്ഷ്യസ്ഥാനത്തു കണ്ണുറപ്പിക്കാന്‍ കഴിയാതിരുന്ന അവര്‍ക്ക് പക്ഷിയെ എയ്തുവീഴ്ത്താന്‍ സാധിക്കുകയില്ലെന്നു ദ്രോണര്‍ക്ക് അറിയാമായിരുന്നു. തന്മൂലമാണ് അതിനെ അമ്പെയ്തു വീഴ്ത്താനുള്ള അവസരം അദ്ദേഹം അവര്‍ക്കു കൊടുക്കാതിരുന്നത്.

എന്നാല്‍ അര്‍ജുനന്റെ കാര്യം തികച്ചും വ്യത്യസ്തമായിരുന്നു. അര്‍ജുനന്റെ കണ്ണും മനസും ലക്ഷ്യസ്ഥാനത്തു മാത്രമായിരുന്നു. തന്മൂലം അദ്ദേഹം വിജയിക്കുമെന്ന് ദ്രോണര്‍ക്കു നല്ല ഉറപ്പായിരുന്നു. ദ്രോണര്‍ പ്രതീക്ഷിച്ചതുപോലെ അര്‍ജുനന്‍ ലക്ഷ്യം നേടുകയും ചെയ്തു.

നാം ലക്ഷ്യംവയ്ക്കുന്ന കാര്യങ്ങളില്‍ നമ്മുടെ കണ്ണും മനസും ഹൃദയവുമുണെ്ടങ്കില്‍ നമ്മുടെ ലക്ഷ്യസാധ്യത്തിനായി നാം ശരിക്കും അധ്വാനിക്കുമെന്നുറപ്പാണ്. അതുപോലെ, ലക്ഷ്യസാധ്യത്തിനായി എന്തു ബുദ്ധിമുട്ടുകള്‍ സഹിക്കാനും നാം തയാറാകും.

എന്നാല്‍ ലക്ഷ്യംവയ്ക്കുന്ന കാര്യങ്ങളില്‍ നമ്മുടെ കണ്ണും മനസും ഹൃദയവും ഇല്ലെങ്കിലോ? അപ്പോള്‍ ലക്ഷ്യം നേടുന്ന കാര്യത്തില്‍ നാം വന്‍ പരാജയമായിരിക്കുമെന്നതില്‍ സംശയം വേണ്ട.

ചിലപ്പോഴെങ്കിലും ലക്ഷ്യംനേടുന്നതിനായി നാം കഠിനാധ്വാനം ചെയ്യുമ്പോഴും വിജയം നമ്മില്‍നിന്ന് ഏറെ അകലെയായി നിന്നേക്കാം. പക്ഷേ, അപ്പോഴും നിരാശരാകാന്‍ പാടില്ല. കാരണം, ലക്ഷ്യബോധത്തോടെയുള്ള നിരന്തരപരിശ്രമം കൂടാതെ വിജയം നമ്മെ തേടിയെത്താന്‍ പോകുന്നില്ല.

ലക്ഷ്യം നേടാനായി നാം ഇറങ്ങിത്തിരിക്കുമ്പോള്‍ നമ്മുടെ നന്മയ്ക്ക് ഉപകരിക്കുന്നതാണോ എന്നു പരിശോധിക്കാനും മറന്നുപോകരുത്. പലപ്പോഴും പലരും ലക്ഷ്യംവയ്ക്കുന്ന കാര്യങ്ങള്‍ അവരുടെ നന്മയെക്കാളേറെ അവരുടെ നാശത്തിനു വഴിതെളിക്കുന്നതായി കാണാറില്ലേ?

ലക്ഷ്യംവയ്ക്കുന്ന കാര്യങ്ങള്‍ നമ്മുടെ നന്മയ്ക്ക് ഉപകരിക്കുന്നവയാണെന്ന് ആദ്യം ഉറപ്പുവരുത്താം. അതിനുശേഷം ആ ലക്ഷ്യങ്ങള്‍ നേടുന്ന കാര്യത്തില്‍ നമ്മുടെ കണ്ണും മനസും ഹൃദയവും കേന്ദ്രീകരിക്കുക അപ്പോള്‍ വിജയം നമ്മുടേതാകും.
    
To send your comments, please clickhere