കാന്‍സര്‍ രോഗത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. എങ്കിലും കാന്‍സര്‍ സര്‍ജറിയുടെ ഫലമായി കൈയിലുണ്ടായ നീര് മാറാത്ത അവസ്ഥയിലായിരുന്നു ലൂയീസ് സ്ഫൂണ് എന്ന അമേരിക്കക്കാരി മധ്യവയസ്ക. അങ്ങനെയിരിക്കുമ്പോഴാണ് അമേരിക്കയില്‍ത്തന്നെയുള്ള ഇന്ഡ്യാനപ്പൊലീസില് നടക്കുന്ന ഒരു സെമിനാറിനെക്കുറിച്ച് ലൂയീസ് കേള്‍ക്കുവാനിടയായത്.
കാന്‍സര്‍ സര്‍ജറിയുടെ ഫലമായി ഉണ്ടാകുന്ന കൈയിലെ നീരിനെക്കുറിച്ചായിരുന്നു സെമിനാറിലെ ചര്‍ച്ച. ഡോക്ടര്‍മാര്‍ക്കും ഫിസിക്കല്‍ തെറാപ്പിസ്റ്റുകള്‍ക്കും മാത്രമുള്ള ഈ സെമിനാറില്‍ പങ്കെടുക്കുവാന്‍ ഈ രണ്ടു ഗണത്തിലും ഉള്‍പ്പെടാത്ത ലൂയീസിനും ക്ഷണം കിട്ടി. ലൂയീസിന്റെ ഫിസിക്കല്‍ തെറാപ്പിസ്റ്റായിരുന്നു ഇതിന് അവസരമൊരുക്കിയത്.
തന്റെ രോഗത്തെക്കുറിച്ചു കൂടുതല്‍ മനസിലാക്കുവാന്‍ അവസരം ലഭിക്കുമല്ലോ എന്നു കരുതി ലൂയീസ് ഈ സെമിനാറില്‍ പങ്കെടുക്കുവാന്‍ തീരുമാനിച്ചു. സെമിനാറില്‍ പങ്കെടുക്കുന്നതിന് ലൂ യീസ് പണമൊന്നും നല്‍കേണ്ടിയിരുന്നില്ല. പക്ഷേ, ഇന്ഡ്യാനപ്പൊലീസില് എത്തുവാനുള്ള വിമാനടിക്കറ്റ് വാങ്ങേണ്ടിയിരുന്നു.
കാന്‍സര്‍ രോഗത്തിന്റെ ചികിത്സമൂലം പണമൊന്നും കൈയിലില്ലാത്ത അവസ്ഥയിലായിരുന്നു ലൂയീസ്. എങ്കിലും എവിടെനിന്നെങ്കിലും പണമുണ്ടാകുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ടായിരുന്നു.
വിമാനടിക്കറ്റ് വാങ്ങുവാന്‍ വേണ്ടിയിരുന്ന തുക 153 ഡോളറും 27 സെന്റുമായിരുന്നു. ട്രാവല്‍ ഏജന്‍സിയില്‍ നിന്നു ടിക്കറ്റ് പിക്കപ്പ് ചെയ്യുവാന്‍ അരമണിക്കൂര്‍ മാത്രം അവശേഷിച്ചിരിക്കുന്ന നേരം. അപ്പോള്‍ ലൂയീസിന്റെ ഓര്മയിലോടിയെത്തിയത് ദൈവപുത്രനായ യേശു ദേവാലയ നികുതി അടയ്ക്കുവാന്‍ വേണ്ടി പത്രോസ് വഴിയായി മത്സ്യത്തിന്റെ വായില്‍ നിന്ന് നാണയം കണെ്ടത്തിയ ബൈബിള്‍ സംഭവമായിരുന്നു.
''ദൈവമേ, പണം കിട്ടുവാന്‍ എനിക്കും ഒരു മത്സ്യത്തെ കാണിച്ചു തരൂ,'' ലൂയീസ് ഉള്ളുരുകി പ്രാര്‍ഥിച്ചു.
വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തില്‍ നാം വായിക്കുന്നതനുസരിച്ച്, ദേവാലയനികുതി അടയ്ക്കുവാന്‍ യേശുവിനു പണം ആവശ്യമായി വന്നപ്പോള്‍ യേശു ആ പണം കണെ്ടത്തിയത് ഒരു മത്സ്യത്തിന്റെ വായില്‍ നിന്നാണല്ലോ. യേശു ആവശ്യപ്പെട്ടതനുസരിച്ച് ശിഷ്യനായ പത്രോസ് ഗലീലിയ തടാകത്തില്‍ നിന്നു മീന്‍ പിടിച്ചപ്പോള്‍ ആദ്യം കിട്ടിയ മത്സ്യത്തിന്റെ വായില്‍ നിന്നാണു നികുതി അടയ്ക്കുവാന്‍ ആവശ്യമായ നാണയം കിട്ടിയത്. (മത്തായി 17:27). ആ നാണയം എടുത്താണ് പത്രോസ് യേശുവിനുവേണ്ടിയുള്ള നികുതി അടച്ചത്.
പണം ആവശ്യമായി വന്നപ്പോള്‍ ലൂയീസ് ഈ കഥ ഓര്‍മിച്ചു പ്രാര്‍ഥിച്ചതു നമുക്കു കൗതുകകരമായി തോന്നാം. എന്നാല്‍ ലൂയീസിന്റെ പ്രാര്‍ഥനയ്ക്ക് ഉടനേ ഫലമുണ്ടായി.
കൂട്ടുകാരുമൊത്ത് ഒരു റെസ്റ്ററന്റില്‍ ഉച്ചഭക്ഷണം കഴിഞ്ഞ് തന്റെ കാറില്‍ സ്വഭവനത്തിലേക്കു മടങ്ങുവാന്‍ ഒരുങ്ങുമ്പോഴാണ് ലൂയീസ് വിമാനടിക്കറ്റിനുള്ള പണത്തിനായി പ്രത്യേകം പ്രാര്‍ഥിച്ചത്. ആ അവസരത്തില്‍ ലൂയീസിനു പരിചയമുള്ള ബെവര്‍ലി ഈസ്റ്റണ്‍ എന്ന സ്ത്രീ കാറില്‍ അവിടെ എത്തി.
ബെവര്‍ലി വേഗം കാറില്‍ നിന്നിറങ്ങി കൈയില്‍ ഒരു ചെറിയ കവറുമായി ലൂയീസിന്റെ കാറിനരികിലെത്തി. ലൂയീസും ബെവര്‍ലിയും ഒരേ പള്ളിയില്‍ പോകുന്നവരായിരുന്നതുകൊണ്ട് പരസ്പരം പരിചയമുണ്ടായിരുന്നു.
''നമ്മള് തമ്മില്‍ കണ്ടുപരിചയം മാത്രമേയുള്ളൂ,'' ബെവര്‍ലി ലൂയീസിനോടു പറഞ്ഞു.'' ''എന്റെ ഈ പ്രവൃത്തിയില്‍ നിങ്ങള്‍ പരിഭവിക്കരുത്.''
''എന്താണു കാര്യം?'' ലൂയീസ് ആകാംക്ഷാപൂര്‍വം ബെവര്ലിയോടു ചോദിച്ചു. ബെവര്‍ലി പറഞ്ഞു: ''ലൂയീസിനെ സഹായിക്കുന്നതിനുവേണ്ടി കുറെ പണം മാറ്റിവയ്ക്കണമെന്ന് കുറെനാള്‍ മുന്‍പ് എനിക്കൊരു തോന്നലുണ്ടായി. അതനുസരിച്ചു പലപ്പോഴായി ഞാന്‍ കുറെ തുക സേവ് ചെയ്തു. പക്ഷേ, ഇതുവരെയും ആ തുക ലൂയീസിനു തരുവാന്‍ സാധിച്ചില്ല.''
ഇത്രയും പറഞ്ഞിട്ട് ബെവര്‍ലി തന്റെ കൈവശമുണ്ടായിരുന്ന കവര്‍ ലൂയിസി നു നല്കി. ലൂയീസ് ആ കവര്‍ ഏറ്റുവാങ്ങുമ്പോള്‍ ബെവര്‍ലി പറഞ്ഞു: '' എ ന്നോടു പരിഭവിക്കരുത്. ദൈവം തോന്നിച്ചതുകൊണ്ടു മാത്രം ഞാന്‍ ചെയ്തതാണിത്.''
എന്തു മറുപടി പറയണമെന്നറിയാതെ ലൂയീസ് അദ്ഭുതസ്തബ്ധയായി ഇരിക്കുമ്പോള്‍ 'പിന്നെ കാണാം' എന്നു പറഞ്ഞ് 'ബെവര്‍ലി വേഗം നടന്നകന്നു. അപ്പോഴേക്കും ലൂയീസിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുവാന്‍ തുടങ്ങിയിരുന്നു.
ദൈവം തന്റെ പ്രാര്‍ഥന കേട്ടല്ലോ എന്ന ആശ്വാസത്തോടെ ലൂയീസ് ആ കവര്‍ തുറന്നു അതിലെ പണമെടുത്ത് എണ്ണിനോക്കി. അതില്‍ ഉണ്ടായിരുന്ന തുക 153 ഡോളര്‍ 27 സെന്റായിരുന്നു.
വിമാനടിക്കറ്റ് വാങ്ങുവാന്‍ ലൂയീസിനു വേണ്ടിയിരുന്ന തുക ഇത്ര മാത്രമായിരുന്നു. ഈ തുക ദൈവം ലൂയീസിനു നല്കി. പക്ഷേ, അതു മത്സ്യത്തിന്റെ വായില്ക്കൂടിയായിരുന്നില്ല, ബെവര്‍ലി എന്ന ഒരു നല്ല സ്ത്രീയുടെ കൈകളില്ക്കൂടിയായിരുന്നെന്നു മാത്രം.
'ടുഡെയ്സ് ക്രിസ്ത്യന്‍' എന്ന മാസികയില്‍ 'ഡിവൈന്‍ കാല്ക്കുലേഷന്' എന്ന പേരില്‍ ലൂയീസ് എഴുതിയ ലേഖനത്തിലാണ് ഈ കഥ നാം വായിക്കുന്നത്. എത്ര കൃത്യമായിട്ടാണു ദൈവം ലൂയീസിന്റെ പ്രാര്‍ഥനയ്ക്ക് ഉത്തരം കൊടുത്തത്!
നാമെല്ലാവരും പ്രാര്‍ഥിക്കുന്ന മനുഷ്യരാണ്. നമ്മുടെ പ്രാര്‍ഥനകള്‍ക്ക് ഇതുപോലെ ഉത്തരം കിട്ടിയിരുന്നെങ്കില്‍ എന്നു നാം ആശിച്ചുപോയില്ലെങ്കിലേ അദ്ഭുതമുള്ളൂ.
നാം പ്രാര്‍ഥിക്കുന്ന കാര്യങ്ങള്‍ അതുപോലെ നടന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നു നമുക്കു തോന്നാം. എന്നാല്‍, നാം പ്രാര്‍ഥിക്കുന്ന കാര്യങ്ങള്‍ക്കു നാം ആഗ്രഹിക്കുന്ന രീതിയില്‍ ഉത്തരം ലഭിക്കുവാന്‍ നമുക്ക് അര്ഹതയുണേ്ടാ എന്നു സ്വയം പരിശോധിക്കുന്നതു നല്ലതാണ്.
നാം എപ്പോഴാണു ദൈവത്തെ കൂടുതല്‍ ഓര്‍മിക്കുന്നത്? നമുക്കെന്തെങ്കിലും പ്രത്യേകം ആവശ്യം വരുമ്പോള്‍, അല്ലേ? നമ്മുടെ കാര്യങ്ങളെല്ലാം ഏറ്റവും ഭംഗിയായി നടന്നു പോകുന്നുവെന്നു കരുതുക. അപ്പോള്‍ നാം ദൈവത്തെ നിരന്തരമായി ഓര്‍മിക്കുമോ? സംശയമാണ്. വിശുദ്ധരായ മനുഷ്യര്‍ക്കു തീര്‍ച്ചയായും ഇതു സാധിച്ചെന്നിരിക്കും. എന്നാല്‍, സാധാരണക്കാരായ മനുഷ്യര്‍ക്ക് ഇത് അത്ര എളുപ്പമായിരിക്കുകയില്ല.
ദൈവം നമ്മുടെ പ്രാര്‍ഥന കൃത്യമായി കേള്‍ക്കുക എന്നതു പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍, അതിലും പ്രധാനപ്പെട്ട കാര്യമാണു ദൈവം പറയുന്ന കാര്യങ്ങള്‍ നാം കൃത്യമായി കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക എന്നത്. ദൈവം പറയുന്ന കാര്യങ്ങള്‍ നാം കൃത്യമായി കേള്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ നാം പ്രാര്‍ഥിക്കുന്ന കാര്യങ്ങള്‍ അതുപോലെ ദൈവം കേള്‍ക്കണമെന്നു നാം വാശിപിടിക്കുകയില്ല എന്നതാണു വസ്തുത. നാം പറയുന്ന കാര്യങ്ങള്‍ ദൈവം കേള്ക്കണമെന്നതിലേറെ അവിടുന്ന് പറയുന്ന കാര്യങ്ങള്‍ നാം കേള്‍ക്കണം എന്നതിലായിരിക്കട്ടെ നമ്മുടെ ശ്രദ്ധ.