Jeevithavijayam
1/18/2020
    
സംസാരത്തെ മെച്ചപ്പെടുത്തുന്ന നിശബ്ദത
ജോനാസ് പ്രവാചകനെ വിഴുങ്ങിയ ഭീമനായ ആ തിമിംഗലത്തെക്കുറിച്ചു രസകരമായ ഒരു കഥയുണ്ട്:

ആരും പ്രതീക്ഷിക്കാതിരുന്ന സമയത്തുണ്ടായ കടൽക്ഷോഭത്തിന്‍റെ കാരണം ജോനാസ് പ്രവാചകനാണെന്നു മനസിലായപ്പോൾ കപ്പൽക്കാർ പ്രവാചകനെ കടലിലേക്കു വലിച്ചെറിഞ്ഞു. അപ്പോൾ പ്രവാചകൻ ചെന്നുവീണതാകട്ടെ ഒരു തിമിംഗലത്തിന്‍റെ വായിലേക്കും!

അധ്വാനമൊന്നുംകൂടാതെ അപ്രതീക്ഷിതമായി വലിയൊരു ഇരയെ കിട്ടിയതിൽ തിമിംഗലത്തിന് ഏറെ സന്തോഷമായി. പക്ഷേ, ജോനാസ് പ്രവാചകൻ വയറിനകത്തെത്തിയ നിമിഷം മുതൽ തിമിംഗലത്തിനു വയറുവേദന തുടങ്ങി. മൂന്നു രാവും പകലും മുഴുവനും കലശലായ വയറുവേദനയുമായി തിമിംഗലം വെള്ളത്തിലൂടെ വട്ടത്തിലും നീളത്തിലും അലഞ്ഞു. അവസാനം, സഹികെട്ടപ്പോൾ തിമിംഗലം പ്രവാചകനെ സമുദ്രതീരത്തേക്കു ഛർദിച്ചു.

പ്രവാചകനെ ഛർദിച്ചയുടനേ തിമിംഗലത്തിന്‍റെ വയറുവേദന മാറി. അപ്പോൾ തിമിംഗലം പ്രവാചകനോടു പറഞ്ഞു: ന്ധന്ധഅങ്ങയെ വിഴുങ്ങാനിടയായത് എന്‍റെ കാലക്കേട് എന്നല്ലാതെ എന്തു പറയാനാണ്?’’ അപ്പോൾ പ്രവാചകൻ പറഞ്ഞു: ന്ധന്ധനീ ആവശ്യമില്ലാതെ വായ് തുറന്നതല്ലേ ഇതിനെല്ലാം കാരണം? ഇനിയെങ്കിലും ആവശ്യമുള്ളപ്പോൾ മാത്രം വായ് തുറക്കാൻ പഠിക്കൂ.’’

തിമിംഗലത്തിനു ജോനാസ് പ്രവാചകൻ നല്കിയ ഈ ഉപദേശം ബൈബിളിൽ നോക്കിയാൽ നാം കാണില്ല. എന്നാൽ, പ്രവാചകന്‍റെ ഈ ഉപദേശം തിമിംഗലത്തേക്കാൾ ഏറെ ആവശ്യമായിരിക്കുന്നതു നമ്മളിൽ പലർക്കുമാണ്.

അവസരത്തിലും അനവസരത്തിലും ഒരുപോലെ വായ് തുറക്കുന്നവരെ പലപ്പോഴും നാം കാണാറുണ്ട്. എപ്പോഴാണ് വായ് അടയ്ക്കേണ്ടതെന്ന് അവർക്കറിയില്ല. പക്ഷേ അതുകൊണ്ടു സംഭവിക്കുന്നതെന്താണെന്നോ? അവർക്കെന്നതുപോലെ മറ്റുള്ളവർക്കും അവർ വയറുവേദനയും അതിലേറെ വേദനകളും സൃഷ്ടിക്കുന്നു.

ആലോചിച്ചുനോക്കൂ. നമ്മുടെയൊക്കെ ജീവിതത്തിൽ പലപ്പോഴും പല പ്രശ്നങ്ങൾക്കും വേദനകൾക്കും കാരണം നമ്മളോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ അനവസരത്തിൽ വായ് തുറക്കുന്നതല്ലേ? വേണ്ടത്ര ആത്മസംയമനം പാലിച്ചുകൊണ്ട് നിശ്ശബ്ദത പാലിക്കേണ്ട കാര്യങ്ങളിലും സമയങ്ങളിലും നാം വായ് തുറക്കാതിരിക്കുകയാണെങ്കിൽ പല പ്രശ്നങ്ങളും വേദനകളും നമുക്കൊഴിവാക്കാനാവും. അതുപോലെതന്നെ, ചിലപ്പോഴെങ്കിലും നാം നിർബന്ധമായും വായ് തുറക്കേണ്ടതും ആവശ്യമാണ്. പ്രത്യേകിച്ചും നമ്മുടെ മൗനം തെറ്റിനെ അംഗീകരിക്കുന്നതുപോലെയായിത്തീരുന്ന അവസരങ്ങൾ വരുന്പോൾ.

അതുകൊണ്ട് നിശ്ശബ്ദത പാലിക്കുന്നതാണ് എപ്പോഴും നല്ലത് എന്ന ചിന്ത ഒരിക്കലും വേണ്ട. ചിലപ്പോഴെങ്കിലും നാം നിശ്ശബ്ദത പാലിക്കുന്നതുമൂലം നമ്മുടെ പ്രശ്നങ്ങൾ വർധിക്കുകയല്ലാതെ കുറയുകയില്ലെന്ന് ആർക്കാണറിയാത്തത്? പ്രത്യേകിച്ചും പരസ്പര സംഭാഷണവും ജീവിതാനുഭവങ്ങളുടെ ആത്മാർഥമായ പങ്കുവയ്ക്കലും മറ്റും ആവശ്യമായി വരുന്ന അവസരങ്ങളിലും സാഹചര്യങ്ങളിലും. ഉദാഹരണമായി, കുടുംബബന്ധങ്ങളും വ്യക്തിബന്ധങ്ങളുമൊക്കെ വളരുകയും ആഴത്തിൽ വേരൂന്നുകയും ചെയ്യണമെങ്കിൽ ഉള്ളുതുറന്നുള്ള പങ്കുവയ്ക്കൽ കൂടിയേ തീരൂ.


എങ്കിലും, ഇമ്മാതിരി അവസരങ്ങളിൽപോലും ശരിയായ രീതിയിലുള്ള മൗനാചരണത്തിനു പ്രസക്തിയുണ്ടെന്നതു നാം മറക്കേണ്ട.

ഒരിക്കലൊരു ടൂറിസ്റ്റ് ഒരു ചെറിയ ഗ്രാമത്തിലെത്താനിടയായി. അവിടെയുണ്ടായിരുന്ന ഏക റെസ്റ്ററന്‍റിൽ അയാൾ ഭക്ഷണം കഴിക്കാൻ കയറുന്പോൾ അവിടെ പലരും വട്ടംകൂടിയിരിപ്പുണ്ടായിരുന്നു. പക്ഷേ, അവരിൽ ആരും തന്നെ ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. ടൂറിസ്റ്റായി എത്തിയ ആൾ മറ്റുള്ളവരോടു സൗഹൃദസംഭാഷണത്തിനു ശ്രമിച്ചിട്ട് അവരിൽനിന്നു വലിയ പ്രതികരണം ലഭിച്ചില്ല. അപ്പോൾ അയാൾ ചോദിച്ചു: ന്ധന്ധഎന്താ, ഇവിടെ ആരും സംസാരിക്കരുതെന്ന് എന്തെങ്കിലും നിയമവും മറ്റുമുണ്ടോ?’’

അപ്പോൾ ഒരാൾ മറുപടിയായി പറഞ്ഞു: ന്ധന്ധഅങ്ങനെ നിയമമൊന്നുമില്ല. എന്നാൽ നിശ്ശബ്ദതയേക്കാൾ മെച്ചമായിട്ടെന്തെങ്കിലും നല്കാനുണ്ടെങ്കിലേ സംസാരിക്കാവൂ എന്നൊരു ധാരണ ഞങ്ങൾക്കുണ്ട്.’’

നമുക്കും ഇമ്മാതിരി ഒരു ധാരണ ഉണ്ടാവുന്നതു നല്ലതാണ്. നാം സംസാരിക്കുന്നുവെങ്കിൽ അതു നിശ്ശബ്ദതയേക്കാൾ മെച്ചമായിട്ടെന്തെങ്കിലും മറ്റുള്ളവർക്കു നൽകാൻ സാധിക്കുന്നതാണെന്ന് നാം ഉറപ്പുവരുത്തണം. അല്ലാതെ, നാക്കുള്ളതുകൊണ്ട് നമുക്കെന്തും പറയാം എന്നൊരു ചിന്ത വേണ്ട.

നമ്മുടെ സംസാരം നമുക്കും മറ്റുള്ളവർക്കും ആനന്ദവും ആശ്വാസവും നല്കുന്ന തരത്തിലുള്ളതായിരിക്കട്ടെ. അതുപോലെ, നമ്മുടെ സംസാരം നമുക്കോ മറ്റുള്ളവർക്കോ ഏതെങ്കിലും രീതിയിൽ ഹാനികരമായിത്തീരുന്നുണ്ടോ എന്നു പരിശോധിക്കാനും മറക്കരുത്.

നിശ്ശബ്ദതയ്ക്ക് അതിന്േ‍റതായ മൂല്യമുണ്ട്. ത·ൂലം, നാം ആരുടെയെങ്കിലും നിശ്ശബ്ദതയെ രഞ്ജിക്കുന്പോൾ നമ്മുടെ സംസാരം നിശ്ശബ്ദതയേക്കാൾ മെച്ചമായിട്ടുള്ളതായിരിക്കണമെന്നതു നമ്മുടെ ചിന്തയിലുണ്ടെന്നിരിക്കട്ടെ. എങ്കിൽ നാം വായ് തുറക്കുന്നതുവഴി നമുക്കോ മറ്റാർക്കെങ്കിലുമോ വയറുവേദനയോ അതിലേറിയ വേദനകളോ ഉണ്ടാവുകയില്ലെന്നതു തീർച്ചയാണ്.
    
To send your comments, please clickhere