Jeevithavijayam
8/5/2020
    
പ്രശ്നങ്ങളുടെ നടുവിലെ മറ്റൊരാൾ
പലർക്കും പരിചയമുള്ള ഒരു കഥ. ധനികനായ ഒരു മനുഷ്യൻ മരിച്ചപ്പോൾ അയാൾക്കു പത്തൊന്പതു കുതിരകളുണ്ടായിരുന്നു. വിൽപ്പത്രമനുസരിച്ച് അയാളുടെ മൂന്നു മക്കൾക്കായിട്ട് കുതിരകളെ വീതംവച്ച് കൊടുക്കേണ്ടിയിരുന്നു. മൂത്തമകന് കുതിരകളുടെ പകുതി, രണ്ടാമത്തവനു കുതിരകളുടെ നാലിലൊന്ന്, മൂന്നാമത്തവന് കുതിരകളുടെ അഞ്ചിലൊന്ന്. ഇപ്രകാരമായിരുന്നു കുതിരകളെ വീതം വയ്ക്കേണ്ടിയിരുന്നത്.

മൂത്തമകനു എങ്ങനെയാണ് പത്തൊന്പതു കുതിരകളുടെ പകുതിയെണ്ണം കൊടുക്കുവാൻ സാധിക്കുക? മക്കൾ മൂന്നു പേരുംകൂടി തലപുകഞ്ഞാലോചിച്ചിട്ടും വ്യക്തമായ ഒരു ഉത്തരം ലഭിച്ചില്ല. അങ്ങനെയാണ് അവർ അകലെയുള്ള ഒരു ഗുരുവിന്‍റെ ഉപദേശം തേടിയിറങ്ങിയത്.

വിവരം കേട്ടപ്പോൾ ഗുരു പറഞ്ഞു:’’ ഞാൻ വന്നു നിങ്ങളുടെ പ്രശ്നം പരിഹരിക്കാം. പക്ഷേ, എനിക്കു രണ്ട് ദിവസത്തെ സാവകാശം വേണം.’’ ഗുരുവിന്‍റെ നിർദേശം അവർക്കു സ്വീകാര്യമായിരുന്നു. അവർ സന്തോഷത്തോടെ സ്വന്തം ഭവനത്തിലേക്കു മടങ്ങി.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ മറ്റൊരാളുടെ ഒരു കുതിരയെ കടംവാങ്ങി ഗുരു ധനികന്‍റെ വീട്ടിലെത്തി. അപ്പോൾ ധനികന്‍റെ മൂന്നു മക്കളെ കൂടാതെ ഒട്ടേറെ അയൽക്കാരും അവിടെ കാത്തുനില്പുണ്ടായിരുന്നു.

കുതിരപ്പുറത്തു നിന്നിറങ്ങിയ ഗുരു പത്തൊന്പതു കുതിരകളെയും തന്‍റെ മുന്പിലെത്തിക്കുവാൻ ആവശ്യപ്പെട്ടു. കുതിരകളെയെല്ലാം നിരയായി നിർത്തിയപ്പോൾ തന്‍റെ കുതിരയെയും ഗുരു അവയുടെ കൂടെ നിർത്തി. അപ്പോൾ കുതിരകളുടെ എണ്ണം ആകെ ഇരുപതായി.

ന്ധന്ധമൂത്ത മകനു അവകാശപ്പെട്ട കുതിരകൾ എത്രയാണ്?’’ ഗുരു ചോദിച്ചു. ന്ധന്ധആകെയുള്ള കുതിരകളിൽ പകുതി,’’ അവർ മറുപടി പറഞ്ഞു. ഉടനെ പത്തു കുതികളെ ഗുരു മൂത്ത മകനു നൽകി. ന്ധന്ധരണ്ടാമത്തെ മകനു അവകാശപ്പെട്ടതോ?’’ ഗുരു വീണ്ടും ചോദിച്ചു. ന്ധന്ധകുതിരകളുടെ നാലിലൊന്ന്,’’ അവർ മറുപടി പറഞ്ഞു.

അപ്പോൾ ഇരുപതിന്‍റെ നാലിലൊന്ന് അഞ്ചാണെന്നു പറഞ്ഞ് ഗുരു അഞ്ച് കുതിരകളെ രണ്ടാമത്തെ പുത്രനു നൽകി.

ന്ധന്ധമൂന്നാമത്തെ മകനു അവകാശപ്പെട്ടത് എത്രയാണ്?’’ ഗുരു വീണ്ടും ചോദിച്ചു. ന്ധന്ധകുതിരകളുടെ അഞ്ചിലൊന്ന്,’’ അവർ മറുപടി പറഞ്ഞു. ഉടനെ നാല് കുതിരകളെ മൂന്നാമത്തവനു കൊടുത്തുകൊണ്ട് ഗുരുപറഞ്ഞു:’’ ഇരുപതിന്‍റെ അഞ്ചിലൊന്ന് നാലാണ്. അതുകൊണ്ട് നിനക്കുള്ള ഓഹരി നാല് കുതിരകളാണ്.

കുതിരകളെ വീതം വച്ച് കഴിഞ്ഞപ്പോൾ ഒരെണ്ണം ബാക്കിയുണ്ടായിരുന്നു. ആ കുതിര ഗുരു കൊണ്ടുവന്ന കുതിരയായിരുന്നു. മടക്കയാത്രയ്ക്കായി കുതിരപ്പുറത്തു കയറിക്കൊണ്ട് ഗുരു പറഞ്ഞു:’’ നിങ്ങൾക്കിനി സമാധാനത്തോടെ ജീവിക്കാം. ഞാൻ പോകട്ടെ.ന്ധന്ധ

കുതിരകളെ വീതംവച്ച രീതികണ്ട് ജനം അന്തംവിട്ട് നിന്നു. ഗുരുവിനോട് എങ്ങനെ നന്ദിപറയണമെന്ന് അവർക്കറിയില്ലായിരുന്നു.

പത്തൊന്പതു കുതിരകളെ പകുതിയായും നാലിലൊന്നായും അഞ്ചിലൊന്നായും വീതംവയ്ക്കുക എന്നുള്ളത് അസാധ്യമായി തോന്നിയ കാര്യമായിരുന്നു. എന്നാൽ, ഒരു കുതിരയെക്കൂടി ചേർത്തു ഗുരു പ്രശ്നം പരിഹരിച്ചു.


ഈ കഥ വിവരിച്ചിട്ട് ആധ്യാത്മികഗുരുക്ക·ാർ പറയുന്ന ഒരു കാര്യമിതാണ്. ഏതു പ്രശ്നപരിഹാരത്തിനും ദൈവത്തെക്കൂടി ഉൾപ്പെടുത്തുക.

പത്തൊന്പതു കുതിരകളെ പകുതിയായും നാലിലൊന്നായും അഞ്ചിലൊന്നായും വീതം വയ്ക്കുക എന്ന അസാധ്യമായ കാര്യം സാധിക്കുന്നതിനു ഒരു കുതിരയുടെ കൂടി സാന്നിധ്യം വേണ്ടി വന്നു.

നമ്മുടെ ജീവിത്തിൽ നാം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളുടെ കാര്യവും ഇതുപോലെ തന്നെയാണ്. നാം എത്രമാത്രം പരിശ്രമിച്ചാലും ആ പ്രശ്നങ്ങൾ നമുക്കു സ്വയം പരിഹരിക്കാൻ സാധിക്കില്ല. എന്നാൽ, നമ്മുടെ പ്രശ്നപരിഹാരത്തിനായി നാം ദൈവത്തിന്‍റെ സാന്നിധ്യം കൂടി തേടിയാലോ? അപ്പോൾ പ്രശ്ന പരിഹാരം ഉറപ്പാണ്.

നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങളുടെയും കാരണം നാം ദൈവത്തെ കൂടാതെ മുന്നോട്ടു പോകുവാൻ ശ്രമിക്കുന്നു എന്നുള്ളതാണ്. നമ്മുടെ ഏതു പ്രശ്നത്തിലും നമ്മെ സഹായിക്കുവാൻ ദൈവം തയ്യാറാണെങ്കിലും ദൈവത്തിന്‍റെ സഹായം സ്വീകരിക്കുവാൻ പലപ്പോഴും നാം മുതിരാറില്ല. അതിനുള്ള പ്രധാനകാരണം, സ്വന്തം ശക്തികൊണ്ട് നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിക്കുമെന്ന നമ്മുടെ ബോധ്യമായിരിക്കണം.

നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുവാൻ നമുക്കു സാധിക്കും എന്ന ബോധ്യവും തന്േ‍റടവും നമുക്കുണ്ടെങ്കിൽ അതു നല്ലതുതന്നെ. എന്നാൽ, അതു സ്വന്തം ശക്തികൊണ്ട് മാത്രം ചെയ്യാമെന്നാണ് നമ്മുടെ ചിന്തയെങ്കിൽ അതിൽപ്പരം അബദ്ധധാരണ വേറെയില്ലെന്നു വേണം പറയാൻ.

നാം എത്ര സർത്ഥനും കഴിവുള്ളവരുമാണെങ്കിൽപ്പോലും അതൊന്നും നമ്മുടെ സ്വന്തം മേ·കൊണ്ടാണെന്നു നമുക്കവകാശപ്പെടാനാവില്ല. വാസ്തവത്തിൽ, ദൈവം നമുക്കു തരാത്തതായി നമുക്കെന്തെങ്കിലുമുണ്ടോ? നമ്മുടെ ജീവനും നമ്മുടെ അയുസും നമ്മുടെ കഴിവുകളും നമ്മുടെ സന്പാദ്യവുമൊക്കെ ദൈവത്തിന്‍റെ ദാനങ്ങളല്ലേ?

നമ്മുടെ ജീവിതത്തിൽ നമുക്കു ലഭിച്ചിരിക്കുന്നവയെല്ലാം ദൈവത്തിന്‍റെ ദാനങ്ങളാണെന്നു നമുക്ക് അംഗീകരിക്കാൻ സാധിച്ചാൽ ദൈവത്തെക്കൂടാതെ നമുക്കൊന്നും ചെയ്യുവാൻ സാധിക്കുകയില്ല എന്ന ബോധ്യം നമ്മിൽ ആഴപ്പെടും.

ദൈവത്തെ കൂടാതെ ഒന്നും ചെയ്യുവാൻ നമുക്കു സാധിക്കുകയില്ല എന്ന ബോധ്യം നമ്മിൽ ആഴപ്പെടുന്പോൾ നാം ദൈവത്തിന്‍റെ സന്നിധ്യം എപ്പോഴും ആഗ്രഹിക്കുകയും വിലമതിക്കുകയും ചെയ്യുമെന്നതിൽ സംശയം വേണ്ട. നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും പരിഹാരമില്ലെന്നു തോന്നിപ്പിക്കുന്ന വൻ പ്രശ്നങ്ങളായിരിക്കും. എന്നാൽ, ദൈവത്തിന്‍റെ മുൻപിൽ അവ നിസാരപ്രശ്നങ്ങൾ പോലുമായിരിക്കുകയില്ല എന്നതല്ലേ യാഥാർഥ്യം?

നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ നമ്മെ സംബന്ധിച്ചിടത്തോളം വലുതോ ചെറുതോ ആകട്ടെ എല്ലാ പ്രശ്നങ്ങളെയും നമുക്കു ദൈവത്തിന്‍റെ തിരുമുന്പിൽ സമർപ്പിക്കാം. അവിടുത്തെ സാന്നിധ്യം നമ്മുടെ ജീവിതത്തിലേക്കു നമുക്കു ക്ഷണിക്കാം. അപ്പോൾ നാം അറിയാതെ തന്നെ നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും അതിവേഗം പരിഹരിക്കപ്പെട്ടുകൊള്ളും.
    
To send your comments, please clickhere