ഇക്ബാല്‍ മാസിഹിന് അന്നു നാലുവയസു മാത്രം. അപ്പോഴാണ് പാക്കിസ്ഥാന്‍കാരനായ ആ പിഞ്ചുബാലന്റെ മാതാപിതാക്കള്‍ അവനെ ഒരു കാര്‍പ്പറ്റ് നിര്‍മാതാവിനു വിറ്റത്. കുടുംബത്തിലെ ദാരിദ്ര്യംതന്നെയായിരുന്നു കുട്ടിയെ വില്ക്കാന് കാരണം.
ദിവസം പതിന്നാലു മണിക്കൂറോളം ഇക്ബാല്‍ ജോലി ചെയ്തു. ഭക്ഷണവും വിശ്രമവും അവനു കുറവായിരുന്നു. അവന്റെ ശരീരവളര്‍ച്ച മുരടിച്ചു. നിരന്തരം ഇരുന്നു ജോലി ചെയ്തതുമൂലം അവനു കൂനും പിടിച്ചു. ഇക്ബാലിനു പത്തുവയസുള്ളപ്പോള്‍ അവന് കാര്‍പ്പറ്റ് നിര്‍മാതാവിന്റെ ബന്ധനത്തില്‍നിന്നു മോചിതനായി. പക്ഷേ, തന്റെ മോചനത്തിനുവേണ്ടി അവന് ഏറെ പണിപ്പെടേണ്ടിവന്നു. 'ബോണ്‍ഡഡ് ലേബര്‍ ലിബറേഷന്‍ ഫ്രണ്ട്' എന്ന സംഘടനയാണ് ഇക്കാര്യത്തില്‍ അവനെ സഹായിച്ചത്.
കാര്‍പ്പറ്റ് നിര്‍മാതാവിന്റെ അടിമത്തത്തില്‍നിന്നു മോചിതനായ ഇക്ബാല്‍ സ്വന്തം കാര്യം നോക്കി സ്ഥലംവിട്ടില്ല. ബന്ധനത്തില്‍ കഴിയുന്ന മറ്റു കുട്ടികളെ മോചിപ്പിക്കുകയായിരുന്നു അവന്റെ ലക്ഷ്യം. പെട്ടെന്ന് അവന് പാക്കിസ്ഥാനിലെങ്ങും അറിയപ്പെടാന്‍ തുടങ്ങി. അവനെക്കുറിച്ചുള്ള വാര്‍ത്ത വിദേശങ്ങളിലുമെത്തി.
അടിമജോലി ചെയ്യുന്ന കുട്ടികളെക്കുറിച്ചു ബോധവത്കരണം നടത്തുന്നതിനായി അവന് അമേരിക്കയിലേക്കും യൂറോപ്പിലേക്കും ക്ഷണിക്കപ്പെട്ടു. കുട്ടികളെ ചൂഷണംചെയ്ത് പാക്കിസ്ഥാനില്‍ നിര്‍മിക്കുന്ന കാര്‍പ്പറ്റുകള്‍ ബഹിഷ്കരിക്കാന്‍ അവന് എല്ലാവരെയും ആഹ്വാനംചെയ്തു. അവന്റെ ആഹ്വാനത്തിനു ഫലമുണ്ടായി. ഒരു ദശാബ്ദത്തിനിടയില്‍ ആദ്യമായി 1992ല്‍ കാര്‍പ്പറ്റ് കയറ്റുമതിയില്‍ വന്‍ ഇടിവുണ്ടായി. ഈ ഇടിവ് അടുത്തവര്‍ഷവും തുടര്‍ന്നു. പക്ഷേ, അപ്പോഴേക്കും കാര്‍പ്പറ്റ് മാഫിയയ്ക്കു കലികയറി. അവര്‍ ഇക്ബാലിനെ വകവരുത്താന്‍ പദ്ധതിയിട്ടു. 1995 ഏപ്രില്‍ 16ന് അവര്‍ ഇക്ബാലിനെ വെടിയുണ്ടയുതിര്‍ത്തു കൊന്നു.
അടിമജോലിയില്നിന്നു മോചിതനായശേഷം കഷ്ടിച്ചു മൂന്നുവര്‍ഷം മാത്രമേ ഇക്ബാലിനു ജീവിക്കാന്‍ സാധിച്ചുള്ളൂ. എന്നാല്‍, അതിനിടയില്‍ മൂവായിരത്തോളം കുട്ടികളെ അടിമജോലിയില്നിന്നു മോചിപ്പിക്കാന്‍ ഇക്ബാലിനു സാധിച്ചിരുന്നു. ഇക്ബാലിന്റെ കഥ സാധാരണഗതിയില്‍ ഇവിടംകൊണ്ട് അവസാനിക്കേണ്ടതാണ്. എന്നാല്‍, അതു മറ്റൊരു കഥയ്ക്കു തുടക്കമിടുകയാണു ചെയ്തത്. ഇക്ബാലിന്റെ കഥ മാധ്യമങ്ങളിലൂടെ കാനഡയിലുമെത്തി. അവിടെ, ക്രെയ്ഗ് കീല്ബര്ഗര് എന്ന പന്ത്രണ്ടുകാരനെ ഈ കഥ പിടിച്ചുകുലുക്കി. ലോകമെമ്പാടുമുള്ള കുട്ടികളുടെ അടിമവേല നിര്‍ത്താന്‍ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്നവന് ശപഥംചെയ്തു.
ബാലവേലയ്ക്കും കുട്ടികളുടെ അടിമവേലയ്ക്കുമെതിരേ പോരാടാനുള്ള തീരുമാനം ക്രെയ്ഗ് തന്റെ മാതാപിതാക്കളെ അറിയിച്ചു. പക്ഷേ, അവര്‍ നിരുത്സാഹപ്പെടുത്തുകയാണു ചെയ്തത്. ബാലനായ അവന് അക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്. എന്നാല്‍, അത്ര പെട്ടെന്നു പിന്‍വാങ്ങുന്ന പ്രകൃതക്കാരനായിരുന്നില്ല ക്രെയ്ഗ്. ബാലവേലയെക്കുറിച്ചും കുട്ടികളുടെ അടിമവേലയെക്കുറിച്ചും കിട്ടാവുന്ന വിവരങ്ങളെല്ലാം അവന് ശേഖരിച്ചു. ലോകത്തെമ്പാടുമായി ഇരുപതുകോടി കുട്ടികള്‍ നിര്‍ബന്ധിക്കപ്പെട്ടു ജോലിചെയ്യുന്നതായി അവന് കണ്ടെത്തി. ഇക്കൂട്ടത്തില്‍ ഒരുകോടിയിലേറെ കുട്ടികള്‍ പാക്കിസ്ഥാനിലാണെന്നും മനസിലാക്കി.
കാര്യങ്ങള്‍ നേരില്‍ക്കണ്ടു മനസിലാക്കുന്നതിനായി പാക്കിസ്ഥാന്, നേപ്പാള്‍, ഇന്ത്യ, ബംഗ്ലാദേശ്, തായ്ലന്ഡ് എന്നിവിടങ്ങളിലേക്ക് ഒരു പഠനപര്യടനം അവന് പ്ലാന്‍ ചെയ്തു. അപ്പോഴേക്കും മാതാപിതാക്കളും ബന്ധുക്കളും സ്നേഹിതരുമൊക്കെ അവന്റെ സഹായത്തിനെത്തിയിരുന്നു. വിവിധ രാജ്യങ്ങളിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സഹായത്തോടെ ക്രെയ്ഗ് തന്റെ പഠനപര്യടനം വിജയകരമായി പൂര്‍ത്തിയാക്കി. പാക്കിസ്ഥാനിലെത്തിയപ്പോള്‍ ഇക്ബാലിന്റെ ശവകുടീരം സന്ദര്‍ശിക്കുന്നതിനു ക്രെയ്ഗ് പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി.
പര്യടനം കഴിഞ്ഞ് കാനഡയില്‍ തിരിച്ചെത്തിയ ക്രെയ്ഗ് തന്റെ കൂട്ടുകാരുടെ സഹായത്തോടെ 'ഫ്രീ ദ ചില്‍ഡ്രന്‍' എന്നപേരില്‍ ഒരു സംഘടന രൂപവത്കരിച്ച്, അടിമവേല ചെയ്യുന്ന കുട്ടികളുടെ മോചനത്തിനുള്ള പോരാട്ടം തുടങ്ങി. ക്രെയ്ഗിന്റെ പോരാട്ടം ഗവണ്മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടു. അധികാരികള്‍ ക്രെയ്ഗിന്റെ ശ്രമങ്ങള്‍ക്ക് ഉറച്ച പിന്തുണ നല്കി. ബാലവേല ചെയ്യിക്കുന്ന കമ്പനികളുടെ ഉത്പന്നങ്ങള്‍ കാനഡയിലേക്ക് ഇറക്കുമതി ചെയ്യുന്നത് ഗവണ്മെന്റ് നിരോധിച്ചു. അമേരിക്കന്‍ ഗവണ്മെന്റും ക്രെയ്ഗിനെ പ്രോത്സാഹിപ്പിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാനുള്ള അവസരംപോലും അവനു നല്കി. കുട്ടികളുടെ അടിമവേലയ്ക്കെതിരേ പോരാടുന്ന ക്രെയ്ഗിന്റെ സംഘടന വഴിയായി ലക്ഷോപലക്ഷം കുട്ടികളുടെ ജീവിതത്തില്‍ ഇപ്പോള്‍ കാര്യമായ വ്യത്യാസം വന്നിട്ടുണ്ട്. ക്രെയ്ഗ് തന്റെ പോരാട്ടം ഇപ്പോഴും തുടരുകയാണ്.
ഇക്ബാലും ക്രെയ്ഗും. ഒരാള്‍ അടിമയായിരുന്നു; മറ്റേയാള്‍ സ്വതന്ത്രനും. അടിമയായിരുന്ന ഇക്ബാല്‍ സ്വതന്ത്രനായപ്പോള്‍ സ്വന്തം കാര്യം നോക്കിപ്പോയില്ല. അതിനു പകരം, അടിമവേലയില്‍ അകപ്പെട്ടുപോയ മറ്റു കുട്ടികളുടെ മോചനത്തിനു ശ്രമിക്കുകയാണു ചെയ്തത്.
സ്വതന്ത്രനായിരുന്ന ക്രെയ്ഗാകട്ടെ, അടിമകളായ കുട്ടികളുടെ കഥ കേട്ടപ്പോള്‍ അതിനെതിരേ മുഖംതിരിച്ചില്ല. നേരേമറിച്ച്, അവരുടെ മോചനത്തിനായി പോരാടാന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു.
രണ്ടു വ്യത്യസ്ത സാഹചര്യങ്ങളില്നിന്നുള്ളവരായിരുന്നു ഇക്ബാലും ക്രെയ്ഗും. എന്നാല്‍, അവരിരുവരും സ്വന്തം സുഖത്തേക്കാളേറെ മറ്റുള്ളവരുടെ സുഖം ഉറപ്പുവരുത്താന്‍ ശ്രമിക്കുന്ന ചിത്രമാണു നാം കാണുന്നത്.
അടിമത്തത്തില്‍നിന്നു സ്വതന്ത്രനായപ്പോള്‍, ബാലനായ തനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലല്ലോ എന്നല്ല ഇക്ബാല്‍ ചിന്തിച്ചത്. അതുപോലെ, കുട്ടികളുടെ അടിമവേലയുടെ കഥ കേട്ടപ്പോള്‍, പന്ത്രണ്ടു വയസ് മാത്രമുള്ള തനിക്ക് ഇക്കാര്യത്തിലുള്ള നിസ്സഹായതയെക്കുറിച്ചല്ല ക്രെയ്ഗും ചിന്തിച്ചത്. ബാലന്മാരാണെങ്കിലും തങ്ങള്‍ക്കു ചിലതൊക്കെ ചെയ്യാന്‍ സാധിക്കും എന്നവര്‍ വിശ്വസിച്ചു. അതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.
സമൂഹത്തില്‍ അക്രമവും അഴിമതിയും മറ്റു പ്രശ്നങ്ങളും കാണുമ്പോള്‍ നമ്മുടെ പ്രതികരണമെന്താണ്? ''ഓ, എനിക്ക് എന്തുചെയ്യാന്‍ പറ്റും?'' എന്നല്ലേ നാം സ്വയം ചോദിക്കുക. ആ ചോദ്യത്തിന്റെ അര്‍ഥമാകട്ടെ, നമുക്കൊന്നും ചെയ്യാന്‍ സാധിക്കുകയില്ലെന്നും!
എന്നാല്‍, വാസ്തവമെന്താണ്? ഇക്ബാലിനെയും ക്രെയ്ഗിനെയുംപോലെ മനസുവച്ചാല്‍ നമുക്കും പല കാര്യങ്ങളും ചെയ്യാനാവുമെന്നതല്ലേ വസ്തുത? മനസുണ്ടെങ്കില്‍ മാര്‍ഗവുമുണ്ടെന്ന് നമുക്കറിയാമല്ലോ. അപ്പോള്‍, നമുക്കു വേണ്ടത് പ്രതികരിക്കാനുള്ള മനസാണ്. അതും, ക്രിയാത്മകമായി പ്രതികരിക്കാനുള്ള മനസ്.