''ദി ആല്‍ക്കെമിസ്റ്റ്'. സുപ്രസിദ്ധ ബ്രസീലിയന്‍ ഗ്രന്ഥകാരനായ പാവ്ലോ കൊയ്ലോയുടെ (1947) രണ്ടാമത്തെ പുസ്തകമാണിത്. 1988ല്‍ ആദ്യമായി ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടപ്പോള് തൊള്ളായിരം കോപ്പികള്‍ മാത്രമാണ് വിറ്റത്. എന്നാല്‍, കൊയ്ലോ നിരാശനായില്ല. തന്റെ പുസ്തകം ഒരു ഇന്റര്‍നാഷണല്‍ ബെസ്റ്റ്സെല്ലര് ആകുമെന്ന സ്വപ്നം അദ്ദേഹത്തിനുണ്ടായിരുന്നു.
അദ്ദേഹം രണ്ടാമതൊരു പബ്ലീഷറെ കണ്ടുപിടിച്ച് പുസ്തകത്തിന്റെ പുതിയ ഒരു എഡീഷന് പുറത്തിറക്കി. അതിനു പിന്നാലെ 'ബ്രൈഡ' എന്ന പുസ്തകവും പുറത്തിറക്കി. രണ്ടു പുസ്തകവും പെട്ടെന്നു ബെസ്റ്റ്സെല്ലര് പദവിയിലേക്കുയര്‍ന്നു. ബ്രസീലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകമെന്ന പദവിക്ക് 'ദി ആല്‍ക്കെമിസ്റ്റ്' അതിവേഗം അര്‍ഹമായി.
കൊയ്ലോയുടെ പ്രസിദ്ധി ബ്രസീലില്‍ ഒതുങ്ങിനിന്നില്ല. 1993ല്‍ ഹാര്‍പ്പര്‍ കോളിന്‍സ് എന്ന അമേരിക്കന്‍ പ്രസാധകര് ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് എഡീഷന് പ്രസിദ്ധീകരിച്ചതോടെ അന്താരാഷ്ട്രതലത്തിലും കൊയ്ലോ പ്രസിദ്ധനായി. 'ദി ആല്‍ക്കെമിസ്റ്റ്' പുറത്തിറങ്ങിയിട്ട് 2003ല്‍ പതിനഞ്ചു വര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും അമ്പത്തിയാറു ഭാഷകളിലായി രണ്ടുകോടി എഴുപതു ലക്ഷം കോപ്പികളാണു വിറ്റഴിക്കപ്പെട്ടത്. അത്രമാത്രം അംഗീകാരം ആഗോളതലത്തില്‍ ഈ പുസ്തകത്തിനു ലഭിക്കുകയുണ്ടായി.
എന്താണ് ഈ പുസ്തകത്തിന്റെ പ്രത്യേകത? ഇതൊരു നോവലാണ് മുത്തശ്ശിക്കഥ പോലെ തോന്നിക്കുന്ന ഒരു നോവല്‍. ശുഭപ്രതീക്ഷയാണ് ഈ നോവലിന്റെ അന്തഃസത്ത. നാം ആത്മാര്‍ഥമായി എന്താഗ്രഹിച്ചാലും അതെല്ലാം സാധ്യമാണ് എന്നാണ് കൊയ്ലോ ഈ നോവലിലൂടെ നമുക്കു പറഞ്ഞുതരുന്നത്.
നമ്മുടെ ജീവിതത്തില്‍ നന്മയായതെന്തെങ്കിലും നടക്കണമെന്നു നാം ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ ഈ പ്രപഞ്ചം മുഴുവനും നമ്മുടെ സ്വപ്നസാക്ഷാത്കാരത്തിനു നമ്മെ സഹായിക്കുമെന്നു കൊയ്ലോ പഠിപ്പിക്കുന്നു. നമ്മുടെ ഭാവി നിയന്ത്രിക്കുവാന്‍ നമുക്കു കഴിവില്ലെന്നും നാം വിധിയുടെ ബലിമൃഗങ്ങളാണെന്നുമുള്ള ചിന്ത ലോകത്തിലെ ഏറ്റവും വലിയ നുണയായിട്ടാണു ഗ്രന്ഥകര്‍ത്താവ് കാണുന്നത്. പരാജയബോധമാണു നമ്മുടെ സ്വപ്നസാക്ഷാത്കാരത്തിനെതിരേ നില്ക്കുന്ന ഏറ്റവും വലിയ തടസമെന്നും അദ്ദേഹം പറയുന്നു.
ഇനി കഥയിലേക്കു കടക്കാം: സാന്റിയാഗോ എന്ന സ്പാനിഷ് യുവാവാണ് ഈ നോവലിന്റെ കേന്ദ്രബിന്ദു. വൈദികനാകുവാന്‍ വേണ്ടി കുറെനാള്‍ അവന് സെമിനാരിയില്‍ പഠിച്ചു. അപ്പോഴാണ്, വൈദികജീവിതമല്ല തന്റെ വിളി എന്ന് അവനു മനസിലായത്. യാത്രചെയ്യണം. അങ്ങനെ ആളുകളെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചുമൊക്കെ പഠിക്കണം അതായിരുന്നു അവന്റെ ആഗ്രഹം. 'അങ്ങനെയെങ്കില്‍ ഒരു ഇടയനാകൂ,'' അവന്റെ പിതാവ് അവനെ ഉപദേശിച്ചു. 'ആടുകളെ മേയിച്ചുകൊണ്ടു നിനക്കു യഥേഷ്ടം യാത്രചെയ്യാം. അവ നിനക്കു വരുമാനമാര്‍ഗമാവുകയും ചെയ്യും.''
പിതാവ് ഉപദേശിച്ചതുപോലെ, അവന് ഒരു ഇടയനായി. പുല്‍മേടുകളും ഒലിവുമരങ്ങളും നിറഞ്ഞു നിന്നിരുന്ന ആന്‍ഡലൂസിയ എന്ന പ്രദേശമായിരുന്നു അവന്റെയും ആടുകളുടെയും വിഹാരരംഗം. സ്പെയിനിന്റെ തെക്കുഭാഗത്തു സ്ഥിതിചെയ്യുന്ന ഈ മനോഹരപ്രദേശത്തുവച്ചാണു സാന്റിയാഗോയ്ക്ക് ഒരു സ്വപ്നമുണ്ടാകുന്നത്ഈജിപ്റ്റില് പോകണമെന്ന സ്വപ്നം; അവിടെ പിരമിഡുകള്ക്കരികെ മറഞ്ഞുകിടന്ന നിധി കണ്ടെത്തണമെന്ന സ്വപ്നം.
സാന്റിയാഗോ തന്റെ ആടുകളെ വിറ്റ് കടല്‍ കടന്ന് ആഫ്രിക്കയുടെ വടക്കേതീരത്തുള്ള ടാന്ജിയറിലെത്തി. അവിടെവച്ച് അവന്റെ സമ്പാദ്യം മുഴുവന്‍ ഒരാള്‍ കൊള്ളയടിച്ചു. പക്ഷേ, അപ്പോഴും ഈജിപ്റ്റില്‍ പോകണമെന്ന സ്വപ്നം അവന് ഉപേക്ഷിച്ചില്ല. യാത്രയ്ക്കുള്ള പണമുണ്ടാക്കുവാന്‍ വേണ്ടി ഒരു ക്രിസ്റ്റല്വ്യാപാരിയുടെ കടയില്‍ അവന് ജോലിചെയ്തു. യാത്രയ്ക്കാവശ്യമുള്ള പണമായപ്പോള്‍ അവന് ജോലി ഉപേക്ഷിച്ചു മണലാരണ്യത്തിലൂടെ ഈജിപ്റ്റിലേക്കു യാത്രയായി. ആ യാത്രയ്ക്കിടയിലാണ് ഇംഗ്ലീഷുകാരനായ ഒരു ആല്‍ക്കെമിസ്റ്റിനെയും അവന്റെ പ്രേമഭാജനമായിത്തീരുന്ന ഫാത്തിമായെയും ഈയം സ്വര്‍ണമാക്കി മാറ്റാന്‍ കഴിവുള്ള ഒരു യഥാര്‍ഥ ആല്‍ക്കെമിസ്റ്റിനെയും മരുഭൂമിയില്‍ അവന് കണ്ടുമുട്ടുന്നത്.
സാന്റിയാഗോ മരുഭൂമിയിലെത്തുന്നതോടുകൂടി കഥ ഭാവനയുടെ അതിവിശാലമായ ഒരു പ്രപഞ്ചത്തിലേക്കു കടക്കുകയാണ്. അങ്ങനെയാണ് സൂര്യനോടും കാറ്റിനോടും മരുഭൂമിയോടുമൊക്കെ സംസാരിക്കുവാനും സംവദിക്കാനും സാന്റിയാഗോയ്ക്കു സാധിക്കുന്നത്. ഈയത്തെ സ്വര്‍ണമാക്കി മാറ്റുന്ന വിദ്യ അറിയാവുന്ന ആല്‍ക്കെമിസ്റ്റിന്റെ സഹായം ഇക്കാര്യങ്ങളില്‍ സാന്റിയാഗോയ്ക്കു ലഭിക്കുന്നുമുണ്ട്. മരുഭൂമിയിലെ പ്രതിസന്ധികള്‍ തരണംചെയ്തു പിരമിഡുകള്ക്കരികെ എത്തി നിധി തേടുമ്പോഴാണു യഥാര്‍ഥ നിധി ആന്‍ഡലൂസിയയിലെ തന്റെ പഴയ വിശ്രമസങ്കേതത്തിലാണ് ഒളിഞ്ഞുകിടക്കുന്നത് എന്നു സാന്റിയാഗോ അറിയുന്നത്! അല്പംപോലും നിരാശനാകാതെ ആന്‍ഡലൂസിയയില്‍ മടങ്ങിയെത്തി സാന്റിയാഗോ നിധി കണ്ടെടുക്കുന്നതോടെയാണ് ഈ സാഹസിക കഥ അവസാനിക്കുന്നത്.
സ്വര്‍ണനാണയങ്ങളും വിലപിടിപ്പുള്ള രത്നങ്ങളുമായിരുന്നു സാന്റിയാഗോ കണ്ടെടുത്ത നിധിശേഖരത്തിലുണ്ടായിരുന്നത്. എന്നാല്‍, സ്വര്‍ണനാണയങ്ങളും രത്നങ്ങളുമായിരുന്നില്ല സാന്റിയാഗോ കണ്ടെത്തിയ യഥാര്‍ഥ നിധി. അതു സ്വപ്നസാക്ഷാത്കാരത്തിനായുള്ള തന്റെ യാത്രയ്ക്കിടയില്‍ ലഭിച്ച അനുഭവങ്ങളും അറിവുകളും നവോന്മേഷം ജനിപ്പിക്കുന്ന ചിന്താധാരകളുമായിരുന്നു.
ജീവിതത്തില്‍ ഏറെ സ്വപ്നങ്ങളുള്ളവരാണു നമ്മള്. എന്നാല്‍, സ്വപ്നസാക്ഷാത്കാരത്തിനായി പലപ്പോഴും നാം ശ്രമിക്കാറില്ല എന്നുള്ളതാണ് വസ്തുത. അതിനുള്ള കാരണമാകട്ടെ നമ്മുടെ യത്നത്തില്‍ നാം പരാജയപ്പെടുമെന്നുള്ള ഭീതിയും. ഈ ഭീതിയില്‍നിന്നു മോചനം പ്രാപിക്കാനാണു സാന്റിയാഗോയുടെ കഥയിലൂടെ കൊയ്ലോ നമ്മെ ആഹ്വാനം ചെയ്യുന്നത്. സ്വപ്നസാക്ഷാത്കാരത്തിനുള്ള പരിശ്രമത്തിനിടയില്‍ നാം പരാജയപ്പെട്ടാല്ത്തന്നെ നമ്മുടെ പരിശ്രമം വഴി ഉണ്ടാകുന്ന അനുഭവങ്ങള്‍ നമ്മുടെ ജീവിതത്തെ ഏറെ ധന്യമാക്കുമെന്ന് അദ്ദേഹം പറയുന്നു.
നമുക്കെല്ലാവര്‍ക്കും ജീവിതത്തില്‍ ഒട്ടേറെക്കാര്യങ്ങള്‍ നേടുവാന്‍ സാധിക്കുമെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, അതിനൊന്നുംവേണ്ടി ശ്രമിക്കാതെ ഉള്വലിയുവാനാണ് നാം പലപ്പോഴും തുനിയുന്നത്. നമ്മുടെ ജീവിതം പരാജയമായി മാറുന്നതിന്റെ കാരണവും ഇതു തന്നെയാണ്.
ജീവിതസ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുകയില്ല എന്ന ഭീതി നമുക്കാവശ്യമില്ല. നമുക്കു വേണ്ടത് മുന്നോട്ടുപോകുവാനുള്ള മനസ്സാണ്. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുവാനുള്ള നമ്മുടെ പരിശ്രമത്തിനു ദൈവത്തിന്റെ അനന്തമായ സഹായം ഉണ്ടാകുമെന്നു തീര്‍ച്ചയാണ്. അപ്പോള്‍പ്പിന്നെ, പരിശ്രമത്തില്‍ നാം പരാജയപ്പെട്ടാല്‍പ്പോലും അതുവഴി ദൈവം നമുക്കു നന്മ കൈവരുത്തും എന്നതില്‍ സംശയം വേണ്ട.