പർവതാരോഹണം ഒരു ഹോബിയായി സ്വീകരിച്ചിട്ടുള്ള ധാരാളം പേർ അമേരിക്കയിലുണ്ട്. കുറെനാൾ മുൻപ് ന്ധന്യൂസ് വീക്ക്’ മാസിക നല്കിയ കണക്കനുസരിച്ച് അറുപതിനായിരത്തിലേറെ ആളുകൾ ഒരു സ്ഥിരംപരിപാടി എന്നപോലെ പർവതാരോഹണം നടത്തുന്നവരാണ്. അവരിൽ കുറെപ്പേർ ഈ ഹോബി വളരെ ഗൗരവപൂർവമാണ് കൈകാര്യം ചെയ്യുന്നതും.
ഈ ചെറിയ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം പർവതാരോഹണം ഒരു ജീവിതശൈലിയാണ്. പർവതാരോഹണത്തെ ചുറ്റിപ്പറ്റിയാണ് അവരുടെ ജീവിതംതന്നെ മുന്നോട്ടുപോകുന്നത്.
പർവതാരോഹണത്തിൽ ഇവർ അന്തിമമായി ലക്ഷ്യം വയ്ക്കുന്നത് എന്താണെന്നോ? കയറിന്‍റെയും യാതൊരു സുരക്ഷാസംവിധാനത്തിന്‍റെയും സഹായമില്ലാതെ പർവതങ്ങളും ഉത്തുംഗമായ പാറക്കൂട്ടങ്ങളും കയറുക. ജീവൻ പണയപ്പെടുത്തിക്കൊണ്ടുള്ള ഈ പരിപാടിയെ ന്ധഫ്രീ സോളോയിംഗ്’ എന്നാണ് വിളിക്കുക. ഫ്രീ സോളോയിംഗിൽ അമേരിക്കയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നയാളാണ് ജോണ്‍ ബേക്കർ. പർവതാരോഹണ ഉപകരണങ്ങളുടെയൊന്നും സഹായമില്ലാതെ നിരവധി പാറക്കൂന്പാരങ്ങൾ വിജയകരമായി കീഴടക്കുവാൻ ബേക്കറിനു സാധിച്ചിട്ടുണ്ട്.
പക്ഷേ, ഇതെങ്ങനെ സാധിച്ചതാണെന്നറിയേണ്ടേ? ആത്മസമർപ്പണം; ലക്ഷ്യം നേടുന്നതുവരെയുള്ള കഠിനമായ പരിശീലനം ഇവയാണത്രേ ബേക്കറിന്‍റെ വിജയരഹസ്യങ്ങൾ പർവതാരോഹണത്തിനു പോകാത്തപ്പോഴും ബേക്കർ വെറുതെയിരിക്കാറില്ല. കൈവിരലുകളുടെയും കൈകളുടെയും ശക്തി വർധിപ്പിക്കുന്നതിനുവേണ്ടി അദ്ദേഹം സ്വന്തം വീടിന്‍റെ ഭിത്തികളിൽ അള്ളിപ്പിടിച്ചുതൂങ്ങിക്കിടക്കാറുണ്ടെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ബേക്കറിന്‍റെ ഈ അർപ്പണമനോഭാവം നമ്മെ അന്പരപ്പിച്ചില്ലെങ്കിലേ അദ്ഭുതമുള്ളു. ക്ലേശങ്ങളും തന്‍റെ ജീവൻതന്നെ നഷ്ടപ്പെടുത്തിയേക്കാവുന്ന അപകടസാധ്യതയുമൊന്നും അദ്ദേഹത്തെ ലക്ഷ്യത്തിൽ നിന്നു പിന്തിരിപ്പിക്കാറില്ല.
ഏതു പർവതവും പാറക്കൂട്ടവും കയറുന്നതിനു ബേക്കർക്കു മടിയില്ല. അങ്ങനെ ചെയ്യുന്നതു വെറുംകൈയോടെ ആയിരുന്നാൽ അത്രയും നന്ന് എന്നു വിശ്വസിക്കുന്നയാളാണ് ബേക്കർ. ന്ധഫ്രീ സോളോയിംഗി’ൽപ്പോലും അദ്ദേഹം എളുപ്പത്തിൽ വിജയിക്കുന്നത് അർപ്പണസന്നദ്ധതയും നിരന്തര പരിശീലനവും വഴിയാണ്.
നമ്മിൽ പലരെയും സംബന്ധിച്ചിടത്തോളം ജീവിതം വളരെ ക്ലേശകരമാണ്. ഒരുപക്ഷേ, ഒരു വലിയ പർവതം കീഴടക്കുന്നതിനെക്കാൾ വലിയ കഷ്ടപ്പാടായിരിക്കും നമ്മുടെ അനുദിനജീവിതത്തിൽ നാം അഭിമുഖീകരിക്കുന്നത്.
ജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങളാണ് ഓരോ ദിവസവും നമുക്കു നേരിടേണ്ടിവരുന്നത്! പലപ്പോഴും നാം പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും മലമുകളിൽനിന്നു പാറക്കൂട്ടമെന്നപോലെ പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് അതിവേഗം ഉരുണ്ടുവരുന്നത്. എന്നാൽ, അതുകൊണ്ടു ജീവിതത്തിൽനിന്നു നാം ഓടിപ്പോകണമോ? അങ്ങനെ ഓടിപ്പോയാൽ പ്രശ്നങ്ങൾ ഇല്ലാതാവുമോ? ഒരിക്കലുമില്ല. അപ്പോൾപ്പിന്നെ ധൈര്യപൂർവം നാം ജീവിതത്തെ അഭിമുഖീകരിക്കുന്നതല്ലേ നല്ലത്?
സാധാരണക്കാരായ പർവതാരോഹകർ കയറും പിക്കാക്സും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ചാണ് കിഴുക്കാംതൂക്കായ പർവതങ്ങൾ കയറുന്നത്. അവരാരും കൈവിട്ടു കളിക്കാറില്ല. പർവതാരോഹണത്തിൽ അങ്ങനെ കൈവിട്ടു കളിക്കുവാൻ സാധിക്കുകയില്ലെന്നതാണ് വസ്തുത.
നമ്മുടെ അനുദിനജീവിതത്തിലെയും സ്ഥിതി ഇതുതന്നെയാണ്. ജീവിതത്തിൽ നമുക്കാർക്കും കൈവിട്ടു കളിക്കാനാവില്ല. എപ്പോഴും സുരക്ഷാസംവിധാനങ്ങൾ നാം സ്വീകരിച്ചേ മതിയാകൂ. നമ്മുടെ കുടുംബാംഗങ്ങളും നമ്മുടെ സുഹൃദ്വലയവും നാം ഉൾപ്പെടുന്ന സമൂഹവുമൊക്കെ നമ്മുടെ ജീവിതയാത്രയിൽ നമുക്കു സുരക്ഷ പ്രദാനം ചെയ്യുന്നുണ്ട്. അവരുടെയൊക്കെ സഹകരണത്തോടെയാണ് നാം ജീവിതമാകുന്ന കരിന്പാറക്കൂട്ടങ്ങൾ കയറുന്നതെങ്കിൽ നമ്മുടെ ജീവിതയാത്ര എളുപ്പമുള്ളതായി മാറും.
എന്നാൽ, നാം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുണ്ട്. അതായത്, സ്വന്തം ശക്തിയിൽ മാത്രം ആശ്രയിച്ചുകൊണ്ടോ, അല്ലെങ്കിൽ മറ്റുള്ളവരുടെ സഹായംകൂടി തേടിക്കൊണ്ടോ മാത്രം ജീവിതമാകുന്ന വ·ല നമുക്കു കയറാനാവില്ല എന്ന കാര്യം. ജീവിതമെന്ന മഹാമേരു വിജയപൂർവം നാം കയറണമെങ്കിൽ ദൈവത്തിന്‍റെ നിരന്തരമായ സഹായം നമുക്കു കൂടിയേ തീരൂ.
ജീവിതയാത്രയ്ക്കിടയിൽ നമ്മെ അവിടുന്നു താങ്ങുന്നില്ലെങ്കിൽ നാം കിഴുക്കാംതൂക്കായ പാറയിൽ നിന്ന് അഗാധതയിലേക്കു തലതല്ലി വീഴുമെന്നതിൽ സംശയം വേണ്ട.
നമ്മുടെ ജീവിതയാത്രയിൽ ഏറെ താത്പര്യമുള്ളവനായ ദൈവം നമ്മെ എപ്പോഴും അനുഗമിക്കുന്നുണ്ട് എന്നതാണ് വസ്തുത. അവിടുന്ന് നിരന്തരം നമ്മോടുകൂടെയുള്ളതുകൊണ്ടും അവിടുന്ന് എപ്പോഴും നമ്മെ സഹായിക്കുന്നതുകൊണ്ടും മാത്രമാണ് നാം വരുത്തിവയ്ക്കുന്ന പല അപകടങ്ങളിൽനിന്നും നമുക്കു രക്ഷപ്പെടുവാൻ സാധിക്കുന്നത്.
എന്നാൽ, നമ്മുടെ ജീവിതത്തിൽ ദൈവം നമുക്കു നല്കുന്ന നിരന്തരമായ ഈ സംരക്ഷണത്തെക്കുറിച്ച് നാം അല്പംപോലും ബോധവാ·ാരല്ല. എന്നു മാത്രമല്ല, നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുന്പോൾ നാം ദൈവത്തെ പഴിചാരുകയും ചെയ്യുന്നു.
നമുക്കു വേണ്ടതു നമ്മുടെ ജീവിതത്തിലെ സജീവമായ ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള അവബോധമാണ്; അതുപോലെതന്നെ, ഏതു പ്രതികൂല സാഹചര്യത്തിലും ദൈവത്തെ മുറുകെപ്പിടിക്കാനുള്ള സന്നദ്ധതയും. ദൈവത്തിന്‍റെ കൈപിടിച്ചുകൊണ്ടാണ് ജീവിതമാകുന്ന വ·ല നാം കയറുന്നതെങ്കിൽ, നമ്മുടെ പാദങ്ങൾ പതറിയാലും അവിടുന്നു നമ്മെ താങ്ങിക്കൊള്ളും; നാം ഒരിക്കലും അഗാധതയിലേക്കു നിലംപതിക്കില്ല.
കരിന്പാറക്കൂട്ടങ്ങൾ കയറുന്ന കാര്യത്തിൽ ബേക്കറിനെപ്പോലെയുള്ളവർക്കു ഫ്രീ സോളോയിംഗ് സാധ്യമായേക്കാം. എന്നാൽ, ജീവിതമാകുന്ന വ·ല കയറുന്നതിൽ ഫ്രീ സോളോയിംഗിനു പ്രസക്തിയില്ല. അവിടെ മറ്റു മനുഷ്യരുടെ സഹായം കൂടിയേ തീരൂ. അതിലധികമായി ദൈവത്തിന്‍റെ സഹായവും. ദൈവത്തിന്‍റെ കൈയിൽ മുറുകെപ്പിടിച്ചുകൊണ്ടു ജീവിതപർവതം നമുക്കു കയറാം.