പ്രാര്‍ഥനയില്‍ ആമഗ്നനായിരുന്ന ഒരു യേശുഭക്തന് അവിടുത്തോടു ചോദിച്ചു: ''നാഥാ, കാറ്റും കോളും നിറഞ്ഞ ഈ ജീവിതസാഗരത്തില്‍ ഏതു നൗകയില്‍ കയറിയാണ് ഞാന്‍ നിത്യതയുടെ മറുകരയിലെത്തേണ്ടത്?''
അപ്പോള്‍ യേശു പറഞ്ഞു: ''കുരിശാകുന്ന നൗകയില്‍.'' കുരിശിനെക്കുറിച്ചു കേട്ടപ്പോള്‍ ഭക്തന്റെ മുഖം വാടി. അല്പസമയത്തെ നിശ്ശബ്ദതയ്ക്കുശേഷം ഭക്തന് വീണ്ടും ചോദിച്ചു: ''നാഥാ, സ്വര്‍ഗത്തിലേക്കു കയറിവരാന്‍ ഞാന്‍ അഗ്രഹിക്കുന്നു. ഏതു ഗോവണിപ്പടികളിലൂടെയാണു ഞാന്‍ സ്വര്‍ഗത്തിലേക്കു കയറേണ്ടത്?''
അപ്പോഴും യേശു പ്രതിവചിച്ചു: ''കുരിശാകുന്ന ഗോവണിപ്പടികളിലൂടെ.'' വീണ്ടും കുരിശിനെക്കുറിച്ചു കേട്ടപ്പോള്‍ ഭക്തനു ദുഃഖം തോന്നി. എങ്കിലും മനസുമടുക്കാതെ ഭക്തന് വീണ്ടും ചോദിച്ചു: ''പറുദീസയിലേക്കു കടന്നുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഏതു താക്കോലാണ് പറുദീസയുടെ കവാടം എനിക്കു തുറന്നു തരിക?''
യേശു പറഞ്ഞു: ''കുരിശാകുന്ന താക്കോല്‍.''
യേശുവിന്റെ മൂന്നാമത്തെ ഈ മറുപടിയും കേട്ടപ്പോള്‍ ഭക്തനു കുരിശിന്റെയും സഹനത്തിന്റെയും മഹിമ തീര്‍ച്ചയായും ബോധ്യപ്പെട്ടിട്ടുണ്ടാകണം. കാരണം, കുരിശിലൂടെ വിജയം നേടിയ യേശുതന്നെയാണല്ലോ കുരിശിന്റെ മഹിമയെ അനുസ്മരിപ്പിക്കുന്ന മറുപടികള്‍ നല്‍കിയത്.
യേശു സ്വന്തം സഹനത്തിലൂടെയും മരണത്തിലൂടെയും നേടിയ ലോകരക്ഷയുടെ പശ്ചാത്തലത്തില്‍ നമ്മുടെ ജീവിതത്തിലെ സഹനത്തിനും അര്ഥമുണെ്ടന്ന് നമുക്കറിയാം. എന്നാല്‍, സഹനത്തിന്റെ തീച്ചൂളയിലേക്കു നാം എറിയപ്പെടുമ്പോള്‍ കുരിശല്ലാത്ത വഴിയുണേ്ടാ എന്നു നാം ആരായാറില്ലേ?
കാറ്റും കോളും നിറഞ്ഞ ജീവിതസാഗരത്തിലൂടെ നിത്യതയുടെ മറുകരയിലെത്തുവാന് കുരിശാകുന്ന നൗകയില്‍ കയറണമെന്ന് യേശു തന്റെ ഭക്തനോടു പറഞ്ഞപ്പോള്‍ ആ ഭക്തന് രണ്ടാമത് ഒരു ചോദ്യം ചോദിച്ചില്ലേ? ആ ചോദ്യം ഒന്നാമത്തെ ചോദ്യത്തില്‍നിന്നു വിഭിന്നമായിരുന്നോ? കുരിശല്ലാതെ വേറെ വഴിയുണേ്ടാ എന്ന അന്വേഷണമായിരുന്നില്ലേ അത്? അതുപോലെ മൂന്നാമത്തെ ചോദ്യവും ആദ്യത്തെ രണെ്ടണ്ണത്തില്നിന്ന് വിഭിന്നമായിരുന്നില്ല.
നമ്മുടെ കാര്യവും ഈ ഭക്തന്റേതുപോലെയാകാനാണ് ഏറെ സാധ്യത. കുരിശിന്റെയും സഹനത്തിന്റെയും മഹിമ നമുക്കറിയാം. അവയുടെ രക്ഷണീയ സ്വഭാവവും നമുക്കറിയാം. എന്നിരുന്നാലും കുരിശല്ലാതെ വേറെ വഴിയുണേ്ടാ എന്നു നമ്മുടെ മനുഷ്യപ്രകൃതി സ്വാഭാവികമായും അന്വേഷിച്ചു പോകുന്നു.
ഈ അന്വേഷണത്തിന് ആര്‍ക്കും നമ്മെ കുറ്റം പറയാനാവില്ല. എന്നാല്‍, നമ്മുടെ ചോദ്യത്തിനുള്ള ഉത്തരം ഏറെ വ്യക്തമാണെന്ന് യേശുവിന്റെ പീഡാനുഭവം നമ്മെ അനുസ്മരിപ്പിക്കുമ്പോള്‍, പിന്നെ ആ വഴിയേ എങ്ങനെ വിജയപൂര്‍വം കടന്നുപോകാന്‍ സാധിക്കുമെന്ന് അന്വേഷിക്കുന്നതാവില്ലേ ഉചിതം?
ലോകരക്ഷയ്ക്കുവേണ്ടി സഹനത്തിന്റെ വഴിയാണു പിതാവായ ദൈവം യേശുവിന് കാണിച്ചുകൊടുത്തത്. തന്റെ സഹനം പിതാവായ ദൈവത്തിന്റെ അനന്തപരിപാലന അനുസരിച്ചുള്ളതാണെന്ന് അറിയാമായിരുന്നിട്ടും യേശു പ്രാര്ഥിച്ചുപോയി: ''പിതാവേ, കഴിയുമെങ്കില്‍ ഈ കാസ എന്നില്‍നിന്നു മാറ്റിത്തരണമേ.'' പക്ഷേ, ഈ പ്രാര്ഥനയോടൊപ്പം അവിടുന്നു മറ്റൊന്നു കൂട്ടിച്ചേര്‍ത്തു: ''എങ്കിലും എന്റെ ഇഷ്ടമല്ല, അവിടുത്തെ അഭീഷ്ടം നിറവേറട്ടെ.''
കുരിശിന്റെയും സഹനത്തിന്റേയും വഴി വിജയപൂര്‍വം തരണം ചെയ്യണമെങ്കില്‍ നാം ആദ്യം ചെയ്യേണ്ടത് യേശു പ്രാര്‍ഥിച്ചതുപോലെ പ്രാര്‍ഥിക്കുകയാണ്. നമ്മുടെ കുരിശുകള്‍ മാറ്റിത്തരണമെന്ന് ദൈവത്തോടു ഹൃദയം തുറന്നു പ്രാര്ഥിക്കുന്നതില് ഒരു അപാകതയുമില്ല. എന്നാല്‍ ആ പ്രാര്ഥനയോടൊപ്പം ''എങ്കിലും എന്റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടം നിറവേറട്ടെ'' എന്നു കൂട്ടിച്ചേര്‍ക്കുവാന്‍ നാം മറന്നുപോകരുത്.
പിതാവായ ദൈവം എപ്പോഴും തന്റെ കൂടെയുണ്ട് എന്ന സുദൃഢവിശ്വാസമായിരുന്നു അതികഠിനമായ വേദനയുടെ നിമിഷങ്ങളിലും പതറാതെ മുന്നോട്ടുപോകാന്‍ യേശുവിനു ശക്തിനല്കിയത്. യേശുവിന്റെ ഈ മാതൃക സ്വീകരിച്ചാല്‍ നമ്മുടെ വേദനയുടെ നിമിഷങ്ങള്‍ നാം വിജയപൂര്‍വം തരണം ചെയ്യും.
വേദനയുടെയും ദുഃഖത്തിന്റെയും വഴിയിലൂടെയാണു നമ്മുടെ യാത്രയെങ്കില്‍ ഈ വഴിയില്‍ നാം തനിച്ചല്ല എന്നത് എപ്പോഴും നമുക്കോര്‍മിക്കാം. ദൈവപുത്രനായ യേശു കടന്നുപോയ വഴിയാണു നമ്മുടേത്.
ഈ വഴിയുടെ ആരംഭം മുതല്‍ അവസാനം വരെ അവിടുത്തെ സാന്നിധ്യവും സഹായവും നമുക്കുണെ്ടന്നതു നാം മറക്കേണ്ട.
അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നമ്മെ ആശ്വസിപ്പിക്കാന്‍ നമ്മുടെ വഴിയില്‍ അവിടുന്നു കാത്തുനില്‍പ്പുണ്ട്. അതുപോലെ നമ്മുടെ ജീവിതയാത്രയില്‍ വേദനമൂലം നാം തളര്‍ന്നവശരാകുമ്പോള്‍ നമുക്കു ശക്തി നല്‍കാനും അതു സമൃദ്ധിയായി നല്‍കാനും അവിടുന്ന് ഓടിയെത്താറുണ്ട്. പക്ഷേ, ചിന്തയും ശ്രദ്ധയും മുഴുവനും നമ്മുടെ ദുരിതത്തിലും വേദനയിലും മാത്രമാണെങ്കില്‍ ഒരുപക്ഷേ, നമ്മെ കാത്തുനില്ക്കുന്ന യേശുവിനെ കുരിശിന്റെ വഴിയില്‍ കണ്ടുമുട്ടിയില്ലെന്നിരിക്കും.
നമ്മേപ്പോലെ ഭാരം ചുമക്കുന്നവരും സഹിക്കുന്നവരുമായ ഒട്ടേറെപ്പേര്‍ നാം കടന്നുപോകുന്ന വഴിയിലുണ്ട്. അവരുടെ ദുഃഖവും സഹനവുമൊക്കെ നമ്മുടെ സഹനവും ദുഃഖവുമായി കാണാനും അവരെ സഹായിക്കാനും നമുക്കു സാധിക്കണം. അപ്പോള്‍ നമ്മെ സഹായിക്കാന്‍ സന്നദ്ധനായി നില്ക്കുന്ന യേശുവിനെ നാം വേഗം തിരിച്ചറിയും; അവിടുത്തെ ദിവ്യസഹായം എത്രയും വേഗം നമുക്കു ലഭ്യമാകും.
നമ്മുടെ കുരിശു ചുമക്കാന്‍ യേശുവിന്റെ സഹായം നമുക്കുണെ്ടങ്കില്‍ അത് ഏറെ ലഘുവായിരിക്കും എന്നതില്‍ സംശയംവേണ്ട. അതുകൊണ്ട് യേശുവിന്റെ സഹായം തേടുന്നതിന് എപ്പോഴും നമുക്കോര്‍മിക്കാം.