ക്ലാസ്മുറിയിൽനിന്ന് ഒരു രംഗം: അധ്യാപകൻ കുട്ടികളോടു ചോദിച്ചു: ""ഒരു രൂപ കിട്ടുവാൻവേണ്ടി നിങ്ങളിലാരെങ്കിലും കള്ളം പറയുമോ?”’’
""ഇല്ല, സർ,’’ മറുപടി ഏകകണ്ഠവും ഉച്ചത്തിലുമായിരുന്നു. ""പത്തുരൂപ കിട്ടുവാൻവേണ്ടി നിങ്ങളിലാരെങ്കിലും ഒരു കള്ളം പറയുമോ?’’ അധ്യാപകൻ വീണ്ടും ചോദിച്ചു.
ഇത്തവണയും മറുപടി ഒരേ സ്വരത്തിലായിരുന്നു: ""ഇല്ല, സർ”. ""നൂറു രൂപ കിട്ടുവാൻവേണ്ടി നിങ്ങളിലാരെങ്കിലും കള്ളം പറയുമോ?'' അധ്യാപകൻ ചോദ്യം തുടർന്നു.
ഇത്തവണയും മറുപടി “ഇല്ല”’’ എന്നുതന്നെയായിരുന്നു. എങ്കിലും അവരുടെ സ്വരത്തിന്റെ ശക്തി കുറഞ്ഞതുപോലെ അധ്യാപകനു തോന്നി. അധ്യാപകൻ വീണ്ടും ചോദിച്ചു: ""ആയിരം രൂപയ്ക്കുവേണ്ടി ആരെങ്കിലും കള്ളം പറയുമോ?”
ഇപ്രാവശ്യവും “ഇല്ല”’’ എന്ന ഉത്തരമാണ് അധ്യാപകൻ കേട്ടത്. എന്നാൽ, ചുരുക്കം ചിലരെങ്കിലും മറുപടിയിൽ പങ്കുചേർന്നില്ല എന്നത് അധ്യാപകൻ ശ്രദ്ധിച്ചു. അധ്യാപകൻ വീണ്ടും ചോദിച്ചു: ""പതിനായിരം രൂപയ്ക്കുവേണ്ടി ആരെങ്കിലും ഒരു കള്ളം പറയുമോ?”’’
ചിലരൊക്കെ “ഇല്ല”’’ എന്നു പറഞ്ഞെങ്കിലും വലിയ തുകയോടടുത്തപ്പോൾ കുട്ടികളിൽ പലരിലും ചിന്താക്കുഴപ്പം സംഭവിക്കുന്നതായി അധ്യാപകനു തോന്നി. എങ്കിലും അദ്ദേഹം തന്റെ ചോദ്യം തുടർന്നു: ""ഒരു ലക്ഷം രൂപ കിട്ടുമെന്നുവച്ചാൽ ആരെങ്കിലും കള്ളം പറയുമോ?”’’
ഇത്തവണ ആരുംതന്നെ ഉത്തരമൊന്നും പറഞ്ഞില്ല. ഒരു കൊച്ചുകള്ളം പറഞ്ഞാൽ ഒരുലക്ഷം രൂപ കിട്ടുമെങ്കിൽ അതിലെന്തു തെറ്റാണുള്ളത് എന്നു പലരും മൂകമായ ഭാഷയിൽ അധ്യാപകനോടു ചോദിക്കുന്നുണ്ടായിരുന്നു.
കുട്ടികളുടെ മനോഗതി മനസിലാക്കിയ അധ്യാപകൻ പറഞ്ഞു: ""പതിനായിരം രൂപയും ഒരുലക്ഷം രൂപയുമൊക്കെ വലിയ തുകയാണ്. ഈ തുകകൾകൊണ്ടു നമുക്കു പലതും നേടാൻ സാധിക്കും.’’
പലതും സന്പാദിക്കാനും സാധിക്കും.” ഇത്രയും പറഞ്ഞിട്ട് അധ്യാപകൻ അവരോടു ചോദിച്ചു: ""സന്പാദിക്കാൻ തക്കവണ്ണം അത്ര വിലപ്പെട്ടതാണോ ഒരുലക്ഷം രൂപ?”. ""അല്ല, സർ,’’ അവരിലൊരാളുടെ മറുപടി പെട്ടന്നായിരുന്നു.
""എന്തുകൊണ്ടാണ് അത്?’’ അധ്യാപകൻ ആ കുട്ടിയോടു ചോദിച്ചു. അപ്പോൾ അവൻ പറഞ്ഞു: ""ഒരുലക്ഷം രൂപ വിലയേറിയതുതന്നെ. എന്നാൽ, ആ തുക തീരുന്പോഴും ആ തുക കിട്ടുവാൻവേണ്ടി നാം പറഞ്ഞ കള്ളം നിലനിൽക്കുകതന്നെ ചെയ്യും. അതു നമുക്കൊരിക്കലും മായിച്ചുകളയാനാവില്ല.’’
ശരിയാണ്. നാം സന്പാദിക്കുന്ന ധനം ഇന്നല്ലെങ്കിൽ നാളെ അപ്രത്യക്ഷമാകും. നാം കൈവരിക്കുന്ന നേട്ടങ്ങൾ ഇന്നല്ലെങ്കിൽ നാളെ അവസാനിക്കും.
എന്നാൽ, നാം സന്പാദിക്കുന്ന ധനവും കൈവരിക്കുന്ന നേട്ടങ്ങളും കള്ളത്തരത്തിന്റെ മാർഗത്തിലൂടെയാണെങ്കിലോ? അങ്ങനെയാണെങ്കിൽ, നാം സന്പാദിച്ച ധനവും നേട്ടങ്ങളും അപ്രത്യക്ഷമാകുന്പോഴും നാം ചെയ്ത കള്ളത്തരങ്ങൾ നിലനിൽക്കുകതന്നെ ചെയ്യും. അതും നിത്യകാലം വരെ നിലനിൽക്കുമെന്നതാണ് സത്യം.
നാം പശ്ചാത്തപിച്ചാൽ ദൈവം നമ്മുടെ ഏതു തെറ്റുകുറ്റങ്ങളും ക്ഷമിക്കും എന്നതിൽ സംശയമില്ല. പക്ഷേ, അവിടുന്നു നമ്മോടു ക്ഷമിക്കുന്പോഴും, നമ്മുടെ തെറ്റുകുറ്റങ്ങൾ അവിടുന്നു മറക്കുന്പോഴും, അവ നമ്മുടെ ജീവിതചിത്രത്തിന്റെ ഭാഗമായി നിത്യം നിലനിൽക്കും.
കള്ളം പറഞ്ഞും വഞ്ചിച്ചും നേടിയെടുക്കുവാൻ തക്കവണ്ണം വിലപ്പെട്ടതായി ഈ ലോകത്തിൽ ഒന്നുമില്ലെന്നുള്ളതാണ് വസ്തുത. എന്നാൽ, ഈ മായികപ്രപഞ്ചത്തിൽ കാണുന്നതു പലതും വളരെ വിലപ്പെട്ടതായി നമുക്കു തോന്നും.
അതുകൊണ്ടുതന്നെ നാം അവയുടെ പിന്നാലെ പോകുകയും ചെയ്യുന്നു. എന്നാൽ, സത്യം മനസിലാക്കുന്നവരും അതനുസരിച്ചു ജീവിക്കുവാനാഗ്രഹിക്കുന്നവരും കള്ളത്തരത്തിന്റെ വഴി ഒരിക്കലും തെരഞ്ഞെടുക്കുകയില്ല.
മുകളിൽപ്പറഞ്ഞ ക്ലാസ്റൂം രംഗത്തിലേക്കു വീണ്ടും വരട്ടെ: ഒരു കള്ളം പറയുവാൻ തക്കവണ്ണം അത്ര വിലപ്പെട്ടതല്ല ഒരുലക്ഷം രൂപ എന്നു ചർച്ചകൾക്കുശേഷം എല്ലാവരും സമ്മതിച്ചു.
അപ്പോൾ നാം സാധാരണയായി എന്തിനുവേണ്ടിയൊക്കെ കള്ളം പറയാറുണ്ട് എന്ന അന്വേഷണത്തിന് അധ്യാപകൻ മുതിർന്നു. കുട്ടികളെല്ലാവരും ആ അന്വേഷണത്തിൽ സജീവമായി പങ്കുകൊണ്ടു.
അവരുടെ അന്വേഷണഫലം ഏറെ കൗതുകകരമായിരുന്നു. യാതൊരു കാരണവുമില്ലാതെയായിരുന്നത്രേ പലരും പലപ്പോഴും കള്ളം പറഞ്ഞിരുന്നത്. ഇനി, കള്ളം പറയുവാൻ എന്തെങ്കിലും കാരണമുണ്ടായിരുന്നെങ്കിൽത്തന്നെ സത്യം പറഞ്ഞു പരിഹരിക്കാവുന്ന കാര്യങ്ങൾ മാത്രമായിരുന്നു അവ.
ഒരു ശീലമായിപ്പോയതുകൊണ്ടു മാത്രമാണത്രേ പലരും പലപ്പോഴും കള്ളം പറഞ്ഞിരുന്നത്. അതായത്, അവർ മനസുവച്ചിരുന്നുവെങ്കിൽ കള്ളം പറയുന്ന പതിവ് ഒഴിവാക്കാമായിരുന്നുവെന്ന് വ്യക്തം.
കള്ളം പറഞ്ഞും കള്ളത്തരം കാണിച്ചും നേടാൻ മാത്രം വിലപ്പെട്ടതൊന്നും ഈ ലോകത്തിലില്ല.
അതുപോലെ, കള്ളത്തരവും കാപട്യവും വഞ്ചനയുമൊക്കെ നാം കാണിച്ചാൽ കാലത്തെയും അതിജീവിച്ചുകൊണ്ട് നമ്മുടെ ജീവിതത്തിന്റെ ഭാഗവും ഭാരവുമായി അവ നിലനിൽക്കുമെന്നതും നമുക്ക് മറക്കാതിരിക്കാം.
കള്ളം പറയാതെയും കള്ളത്തരം കാണിക്കാതെയും ജീവിക്കുന്നവർ ഏറെയുണ്ട്. അവരുടെ ഗണത്തിൽ നമുക്കും ചേരാം.
ഒരു കള്ളംപറയുവാൻ തക്കവണ്ണം ഒന്നും അത്ര വിലപ്പെട്ടതല്ല എന്ന് അപ്പോൾ നമുക്കു ബോധ്യമാകും.