ബിസി നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് ചിത്രകാരനായിരുന്നു അപെല്ലസ്. അസാധാരണ പ്രതിഭാശാലിയായിരുന്ന അദ്ദേഹം തന്റെ ചിത്രങ്ങൾക്ക് പൂർണത കൈവരുത്തുന്നതിൽ എപ്പോഴും ശ്രദ്ധാലുവായിരുന്നു. തന്മൂലം അദ്ദേഹം തന്റെ പല പെയിന്റിംഗുകളും വീണ്ടും വീണ്ടും ടച്ചുചെയ്യുക പതിവായിരുന്നു.
ഒരിക്കൽ അദ്ദേഹം തന്റെ ഒരു ചിത്രത്തിന്റെ മിനുക്കുപണികൾ ചെയ്തുകൊണ്ടിരിക്കുന്പോൾ ഒരാൾ അദ്ദേഹത്തോടു ചോദിച്ചു: ""എന്തുകൊണ്ടാണ് താങ്കൾ വീണ്ടും വീണ്ടും താങ്കളുടെ ചിത്രങ്ങൾക്ക് മിനുക്കുപണികൾ ചെയ്യുന്നത്?’’ അദ്ദേഹം പറഞ്ഞു: കാരണം, ഞാൻ ചിത്രം വരയ്ക്കുന്നതു നിത്യതയിലേക്കുവേണ്ടിയാണ്.’’
തന്റെ അതുല്യസൃഷ്ടികൾ നിത്യകാലംവരെ നിലനിൽക്കണമെന്ന മോഹമുള്ള കലാകാരനായിരുന്നു അപെല്ലസ്. അതുപോലെ തന്റെ കലാസൃഷ്ടികൾക്ക് എക്കാലവും അംഗീകാരം ലഭിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. തന്മൂലമാണ് വളരെ ശ്രദ്ധാപൂർവം ചിത്രങ്ങൾ വരയ്ക്കുവാൻ അദ്ദേഹം തയാറായത്.
നിത്യതവരെ നീണ്ടുനിൽക്കുന്ന ജീവിതം ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. അതുപോലെ, നമ്മുടെ നിത്യകാല ജീവിതം ഏറ്റവും സന്തോഷപൂർണമായിരിക്കണമെന്നും നാം ആഗ്രഹിക്കുന്നു. എന്നാൽ, അതിനായി നാം ഇപ്പോൾ എന്തുചെയ്യുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം.
നിത്യസൗഭാഗ്യത്തിലേക്ക് കണ്ണുംനട്ടിരിക്കുന്ന നമ്മൾ ആ സൗഭാഗ്യം ഉറപ്പുവരുത്തുവാനായി ഇപ്പോൾ എന്തുചെയ്യുന്നു എന്ന് ആലോചിക്കുന്നത് നല്ലതാണ്.
നമ്മുടെ അനുദിന ജീവിതം സന്തോഷപൂർണവും സൗഭാഗ്യപൂർണവുമാക്കുവാൻ നാം എന്തെല്ലാം കാര്യങ്ങൾ ചെയ്യാറുണ്ട്! ഈ ലോകജീവിതം സുരക്ഷിതവും സുഭദ്രവുമാക്കുവാൻ നാം എന്തു കഷ്ടപ്പാടുകൾ സഹിക്കുവാനും തയാറാണ്. എത്രയോ ആളുകൾ വീടും നാടുംവിട്ട് അന്യനാടുകളിൽപോയി അവിടത്തെ ഭാഷ പഠിച്ചു കഷ്ടപ്പെട്ടു ജോലിചെയ്തു ജീവിക്കുന്നു. അഭിനന്ദനാർഹമായ കാര്യമാണിത്.
അല്പകാലം മാത്രം നീണ്ടുനിൽക്കുന്ന ഈ ലോകജീവിതം സുരക്ഷിതമാക്കുവാൻവേണ്ടി നാം എന്തുക്ലേശവും സഹിക്കുവാൻ തയാറാകുന്പോൾ നിത്യസൗഭാഗ്യം ഉറപ്പുവരുത്തുവാൻവേണ്ടി നമ്മിൽ പലരും എത്രയോ കുറച്ചു താത്പര്യം മാത്രം പ്രകടിപ്പിക്കുന്നു! നിത്യതയെക്കുറിച്ചു സംസാരിക്കുന്നതുതന്നെ പലർക്കും അനിഷ്ടകരമാണ്.
അനശ്വരമായ ജീവിതത്തെ അവഗണിക്കുകയും നശ്വരമായ ജീവിതത്തെ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്നവരെക്കുറിച്ചു എന്തുപറയണം? സാധാരണ രീതിയിൽ അവർ ബുദ്ധിമാ·ാരാണെങ്കിലും അവരുടെ ബുദ്ധിമാഹാത്മ്യത്തെ നമുക്കു വിലമതിക്കാനാവുമോ?
ഒരിക്കലൊരു യുവപണ്ഡിതൻ സർവ്വസംഗ പരിത്യാഗിയായ ഒരു യതിവര്യനോട് ആധ്യാത്മിക കാര്യങ്ങൾ സംസാരിക്കാനിടയായി. സംഭാഷണത്തിനിടയിൽ യുവപണ്ഡിതൻ സന്യാസിയോടു ചോദിച്ചു: ""അങ്ങു വിചാരിക്കുന്നതുപോലെ സ്വർഗവും നരകവുമൊന്നും ഇല്ലെന്നു കരുതുക. അപ്പോൾ അങ്ങയുടെ സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കാമോ?
അപ്പോൾ സന്യാസി ചെറുപ്പക്കാരനോടു പറഞ്ഞു. ന്ധന്ധനിങ്ങൾ പറഞ്ഞതുപോലെ സ്വർഗവും നരകവുമൊന്നും ഇല്ലെങ്കിൽ എന്റെ സ്ഥിതി ദയനീയംതന്നെ എന്നു തോന്നിയേക്കാം. എന്നാൽ സ്വർഗവും നരകവും നിത്യതയുമൊക്കെ ഉണ്ടെന്നു കരുതുക. അപ്പോൾ നിങ്ങളുടെ സ്ഥിതി എന്തായിരിക്കും?
നാം കണ്ണടച്ചതുകൊണ്ടുമാത്രം പ്രകാശം അപ്രത്യക്ഷമാകില്ല. അതുപോലെ നിത്യതയില്ലെന്നു നാം പറഞ്ഞതുകൊണ്ടുമാത്രം നിത്യത ഇല്ലാതാകുന്നില്ല. റോബർട്ട് ഹാൾ എന്ന ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നതുപോലെ, എല്ലാം ചലിക്കുന്നതു നിത്യതയിലേക്കാണ്. ആ നിത്യതയിൽ ഒന്നുചേരുന്പോൾ മാത്രമേ നമ്മുടെ ജീവിതവും സ്ഥായിയായിത്തീരുകയുള്ളു.
നമ്മുടെ ചക്രവാളസീമകൾക്കപ്പുറത്തും ലോകമുണ്ട്. ആ ലോകം നിത്യതവരെ നീണ്ടുപോകുന്ന ലോകമാണ് എന്നതു നമുക്കു മറക്കാതിരിക്കാം. അതുപോലെ, നിത്യതയിൽ അലിഞ്ഞുചേരേണ്ട ജീവിതമാണ് നമ്മുടേതെന്നും നമുക്കോർമിക്കാം. അതനുസരിച്ച് നമ്മുടെ ജീവിതത്തെ നമുക്കു ക്രമീകരിക്കാം.
നിത്യതയിലേക്കു കണ്ണുംനട്ട് ചിത്രംവരച്ച അപെല്ലസിനെപ്പോലെ നിത്യതയെ ലക്ഷ്യമാക്കി നമ്മുടെ ജീവിതചിത്രത്തിന്റെ കാൻവാസിൽ നമുക്ക് നിറക്കൂട്ടുകൾ ചേർക്കാം. അപ്പോൾ നമ്മുടെ ജീവിതത്തെക്കുറിച്ച് ഇന്നുമെന്നും നമുക്ക് സന്തോഷിക്കാനാവും.
തുടക്കവും ഒടുക്കവുമില്ലാത്തതാണ് നിത്യത. എന്നാൽ നാമാണെങ്കിലോ, തുടക്കവും ഒടുക്കവും ഉള്ളവരും. നമ്മുടെ തുടക്കം യഥാർഥമാണെങ്കിലും ഒടുക്കം ഒരിക്കലും യഥാർഥമല്ല. കാരണം, നമ്മുടെ ജീവിതത്തിന്റെ ഒടുക്കമെന്നു നാം വിചാരിക്കുന്നത് നിത്യതയിലേക്കുള്ള പങ്കുചേരൽ മാത്രമാണ്.
നിത്യതയിലേക്കുള്ള നമ്മുടെ പങ്കുചേരൽ സൗഭാഗ്യപ്രദമായ രീതിയിലായിരിക്കും എന്ന് ഉറപ്പുവരുത്തുവാനുള്ള ചുമതല നമ്മുടേതാണ്. അക്കാര്യം മറന്നിട്ടു നാം മറ്റെന്ത് ഓർമിച്ചാലും അതുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടാവില്ലെന്നതാണു വസ്തുത.
നിത്യതയിലേക്കു നോക്കി നമ്മുടെ ജീവിതചിത്രം നമുക്കു വരയ്ക്കാം. നിത്യതയിലേക്കു നോക്കിക്കൊണ്ടുതന്നെ നമ്മുടെ ജീവിതചിത്രത്തിൽ വീണ്ടും വീണ്ടും മിനുക്കുപണികളും നമുക്കു ചെയ്യാം.