കാൻസർരോഗമെന്നു കേട്ടാൽ നടുങ്ങാത്തവരുണ്ടാകുമെന്നു തോന്നുന്നില്ല. എന്നാൽ, അടുത്തകാലത്തു കേരളത്തിൽ ഈ രോഗം നിർണയിക്കുന്നതിൽ വലിയ വീഴ്ചകളും തന്മൂലം രോഗികൾക്കും കുടുംബാംഗങ്ങൾക്കും അപരിഹാര്യമായ വ്യഥയും കഷ്ടനഷ്ടങ്ങളും ഉണ്ടായതായി കാണുന്നു. സ്വകാര്യ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ കാൻസർ രോഗമുണ്ടെന്നു കണ്ട ഒരാൾക്ക് കോട്ടയം മെഡിക്കൽ കോളജിലെ പരിശോധനയിൽ രോഗമുണ്ടായിരുന്നില്ലെന്നു കണ്ടെത്തിയതാണ് ഇതിൽ ഒരു സംഭവം.
കാൻസർരോഗികൾക്ക് ഏറ്റവും വലിയ ആശാകേന്ദ്രമായി കണക്കാക്കപ്പെടുന്ന തിരുവനന്തപുരം ആർസിസിയിൽ നടത്തിയ പരിശോധനയിൽ രോഗമുണ്ടെന്നു കണ്ടയാൾക്കും കോട്ടയം മെഡിക്കൽ കോളജിലെ പരിശോധനയിൽ രോഗമുണ്ടായിരുന്നില്ലെന്നു കണ്ടെത്തിയതു രണ്ടാമത്തെ സംഭവവും.
കാൻസർ രോഗ ചികിത്സയ്ക്കു വിധേയരായിക്കൊണ്ടിരിക്കുന്ന ഹതഭാഗ്യരെ ഈ സംഭവങ്ങൾ എത്രമാത്രം പരിഭ്രാന്തരാക്കിയിട്ടുണ്ടെന്നു സങ്കല്പിക്കാൻപോലും കഴിയുകയില്ല. രോഗികളുടെ വീട്ടുകാർ, രോഗിയുടെ അടുത്ത് ഒരുവിധം നിയന്ത്രണംപാലിച്ചുനിന്നു രോഗിയെ സമാശ്വസിപ്പിച്ചു പുറത്തെത്തുന്പോഴേക്കും വിങ്ങിപ്പൊട്ടുന്ന കാഴ്ച കണ്ടിട്ടുള്ളവർക്കും അനുഭവിച്ചവർക്കും പിന്നെ രോഗികൾക്കും മാത്രമേ അതിന്റെ തീവ്രത മനസിലാക്കാൻ കഴിയൂ!
സാമാന്യം സാന്പത്തികസ്ഥിതിയുള്ള കുടുംബങ്ങളെപ്പോലും കടത്തിലും ഉറ്റവരെയും ഉടയവരെയും തീരാദുഃഖത്തിലും ആഴ്ത്തി, രോഗി മരിച്ചുപോകുന്നതു പതിവുകാഴ്ചയായ ഈ രോഗം നിർണയിക്കുന്നതിൽ ഇത്രയേറെ തെറ്റുപറ്റാൻ കാരണമെന്തെന്നു ചിന്തിക്കാനും പ്രതിവിധികൾ കാര്യക്ഷമമാക്കാനും ഇനിയും വൈകിക്കൂടാ. ചികിത്സാരംഗത്തെ പിഴവുകളും നിർണയിക്കപ്പെട്ട രോഗത്തിന് ആൾ മാറിയും രോഗംബാധിച്ച ഭാഗം മാറിയും ചികിത്സിച്ചിട്ടുള്ള സംഭവങ്ങളും നമുക്കു പുത്തരിയല്ല. എങ്കിലും ഒരേ സംഭവം അടുത്തടുത്ത് ആവർത്തിക്കുന്നത്, ഈ രംഗത്തെ പിഴവുകൾ മൂലം എത്രയേറെ ഹതഭാഗ്യർ കണ്ണീരിൽ മുങ്ങിയിട്ടുണ്ടാകാമെന്ന സംശയത്തിന് ആക്കം കൂട്ടുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്ന ഉപകരണങ്ങളിൽ വ്യാപകമായ കുഴപ്പങ്ങളുണ്ടെന്നു കണ്ടെത്തിയതും ഈ ദിവസങ്ങളിലാണെന്ന വസ്തുതകൂടി കണക്കിലെടുക്കുന്പോൾ, കേരളം മുന്നിലാണെന്നു വീന്പിളക്കുന്ന ആരോഗ്യരംഗം എത്രമാത്രം രോഗഗ്രസ്തമാണെന്നു ബോധ്യമാകും.
ഇത്രയും സങ്കീർണമായൊരു സ്ഥിതിവിശേഷത്തിനു കാരണമെന്തെന്നു ചിന്തിക്കുന്പോൾ നിരവധി സാധ്യതകളാണു മനസിൽ തെളിഞ്ഞുവരുന്നത്! നിഷ്പക്ഷമായി ചിന്തിച്ചാൽ നമ്മുടെ വിദ്യാഭ്യാസ നയംപോലും ഈ ദുഃസ്ഥിതിക്കു കാരണമായിരിക്കാമെന്നു കാണാം. അപേക്ഷിച്ചവർക്കെല്ലാം മെഡിക്കൽ കോളജും എൻജിനിയറിംഗ് കോളജുകളും അനുവദിക്കാമെന്ന സർക്കാർ തീരുമാനം നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ കടയ്ക്കൽ വച്ച കത്തിയാണ്! കൂണുകൾപോലെ പ്രഫഷണൽ കോളജുകളുണ്ടായതോടെ, അവിടങ്ങളിലെല്ലാം വിദ്യാർഥികളെ തികയ്ക്കാൻ, അടിസ്ഥാനപരീക്ഷകളിൽ വിജയശതമാനം ഉയർത്തേണ്ടതായിവന്നു. യാതൊരു നിലവാരവുമില്ലാത്ത വിദ്യാർഥികൾ വരെ പരീക്ഷകളിൽ ഉന്നതവിജയം നേടുന്ന അവസ്ഥ ഇതുമൂലം ഉളവായതാണ്.
കണക്കുപരീക്ഷയിൽ മാർക്കു നാല്പതു ശതമാനമായാൽപോലും എൻജിനിയറിംഗ് പ്രവേശനം നേടാമെന്ന് അടുത്തകാലത്തുണ്ടായ തീരുമാനം ഇതിനു പ്രത്യക്ഷോദാഹരണമാണ്. ഈ നാല്പതു ശതമാനം മാർക്ക് ഇന്റേണൽ മാർക്കുകൂടി ചേർന്നതാണെന്ന വസ്തുത നമ്മുടെ നിലവാരത്തകർച്ച എത്രമാത്രമാണെന്നു ബോധ്യമാകുവാൻ മതിയാകും. സയൻസ് വിഷയങ്ങളിൽ ശോഭിക്കാത്ത കുട്ടികൾ, മെഡിക്കൽ പാരാമെഡിക്കൽ രംഗങ്ങളിൽ കയറിക്കൂടിയാൽ രോഗനിർണയവും ചികിത്സയും കുത്തഴിഞ്ഞുപോകുമെന്നു പറയേണ്ടതില്ലല്ലോ!
പേരെടുത്ത ഡോക്ടർമാരെന്നു കരുതുന്നവരുടെ തലക്കനം മറ്റൊരു വിപത്താണ്. ഒരാശുപത്രിയിൽനിന്നു റഫർ ചെയ്യപ്പെട്ടുവരുന്ന ഒരു രോഗിയെ ആദ്യം ചികിത്സിച്ച ഡോക്ടർ ഒന്നിനും കൊള്ളാത്തവനാണെന്ന രീതിയിൽ റഫറൽ ആശുപത്രികളിലെ ഡോക്ടർമാർ പെരുമാറുന്നതു ദുഃസഹമായ അപരാധമാണ്. മുപ്പത്തിരണ്ടു വർഷം മുന്പ് മൂത്രാശയസംബന്ധമായ രോഗം ബാധിച്ച ഒരു രോഗിയെയുംകൊണ്ട് ഞാൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചെന്നു. രോഗിയെ റഫർ ചെയ്ത ഡോക്ടർ, രോഗിക്കു യൂറിനറി ട്രാക്ക് ഇൻഫെക്ഷനാണെന്നു പറഞ്ഞുകൊണ്ട് തന്നിരുന്ന കത്ത് ഞാൻ മെഡിക്കൽ കോളജിലെ വിദഗ്ധനായ ഡോക്ടറെ കാണിച്ചു. “ആരാ ഇതു പറഞ്ഞത്? ഇയാൾക്കു മൂത്രാശയത്തിൽ കല്ലാണ്’’ എന്ന ആക്രോശത്തോടെ ഡോക്ടർ ആ കത്ത് ചുരുട്ടി വലിച്ചെറിഞ്ഞു!
പിന്നീടു യൂറിൻ കൾച്ചർ ഉൾപ്പെടെയുള്ള പരിശോധനകൾ കഴിഞ്ഞ് അയാൾക്കു മുന്പു പറഞ്ഞ രോഗംതന്നെയായിരുന്നുവെന്നു സ്ഥിരീകരിക്കുകയുണ്ടായി. ഇപ്രകാരമുള്ള മുൻവിധികളും താൻപോരിമയും പല രോഗികളെയും തീ തീറ്റാറുണ്ട്.
ചികിത്സാരംഗത്തു പല ക്വോട്ടകളിലൂടെ കടന്നുവരുന്ന അവിദഗ്ധർ മറ്റൊരു ദോഷമാണ്! ഒരിക്കൽ കോട്ടയം മെഡിക്കൽ കോളജിൽ ഒരു രോഗിയെ കാണാൻ ചെന്നപ്പോൾ, വാർഡിൽ ഒരു ഹൗസ് സർജൻ ഒരു രോഗിക്ക് ഐവി ഇഞ്ചക്ഷൻ എടുക്കാനുള്ള ശ്രമത്തിലായിരുന്നു. ശരീരം മുറിച്ചാൽപോലും ഒരു തുള്ളി രക്തം പൊടിയാനില്ലാത്ത ആ രോഗിയുടെ ശരീരത്തിൽ സിറിഞ്ചു കുത്തി, സൂചി എത്ര തിരിച്ചിട്ടും ഞരന്പു കിട്ടുന്നില്ല. അതിനിടെ സിറിഞ്ചിന്റെ സൂചി വളഞ്ഞുപോയി. സൂചി മാറ്റാൻ മെഡിക്കൽ സംഘം മാറിയപ്പോൾ രോഗി ഓടിപ്പോയി ഒരു തൂണിനു പിന്നിലൊളിച്ചു. സംഘത്തിലുണ്ടായിരുന്ന ഒരാളിൽനിന്ന് ആ ഡോക്ടർ ഒരു പ്രത്യേക ക്വോട്ടയിൽ അഡ്മിഷൻ നേടിയ ഹൗസ് സർജനാണെന്ന് അറിയാൻ കഴിഞ്ഞു!
ഈ രംഗവും കൈക്കൂലിയെന്ന തീരാശാപത്തിൽനിന്നു വിമുക്തമല്ല. ഒരിക്കൽ ഒരു മെഡിക്കൽ കോളജിലെ ഒരു വനിതാ ഡോക്ടറോട് അവർ രോഗികളിൽനിന്നു കൈക്കൂലി വാങ്ങാറുണ്ടോ എന്നു ചോദിച്ചതിന് ഉണ്ടെന്നു തന്നെയായിരുന്നു മറുപടി. പിന്നെ ഒരു വിശദീകരണവും തന്നു. ഒരു ഓപ്പറേഷൻ നിശ്ചയിച്ചാൽ നിശ്ചയിച്ച സമയത്ത് തിയറ്ററിൽ ഒരു ഗ്ലാസ് വെള്ളമെങ്കിലും വേണമെങ്കിൽ പലർക്കും കൈമടക്കു കൊടുക്കണമത്രെ! അതിനു വേണ്ടതു വാങ്ങിക്കൊടുക്കേണ്ടിവരാറുണ്ടത്രെ!
ശരീരത്തിലെ മുറിവ്, വേദനയില്ലാതെ ഡ്രസ് ചെയ്തു കിട്ടാനും ചില്ലറ കൊടുക്കേണ്ടിവരാറുണ്ടെന്ന് ഒരിക്കൽ ഒരു രോഗി വെളിപ്പെടുത്തുകയുണ്ടായി.
ഇങ്ങനെ നോക്കുന്പോൾ നമ്മുടെ ആതുരശുശ്രൂഷാരംഗത്തെ ഗ്രസിച്ചിരിക്കുന്ന ആപത്തുകൾക്കു പല കാരണങ്ങളുണ്ടെന്നു കാണാം. രാജ്യത്തെ ജനങ്ങളുടെ ജീവനെടുത്തു പന്താടുന്ന ഈ രംഗത്തെങ്കിലും മറ്റു പരിഗണനകളെല്ലാം ഒഴിവാക്കി, വൈദഗ്ധ്യവും അർപ്പണബോധവും സർവോപരി മനുഷ്യസ്നേഹവും ഉള്ളവരെ നിയമിക്കാനുള്ള ആർജവം ഭരണകർത്താക്കൾക്കുണ്ടാകണം. ഇല്ലെങ്കിൽ, നമ്മുടെ ആതുരശുശ്രൂഷാരംഗം അടിക്കടി വഷളായിക്കൊണ്ടിരിക്കുകയേയുള്ളു. പണമുള്ളവനു വിദേശങ്ങളിൽ പോയി ചികിത്സ തേടാം; അതില്ലാത്തവൻ ഇതെല്ലാം സഹിച്ചല്ലേ പറ്റൂ!
ഡോ. സി.ടി. ഫ്രാൻസിസ് ചിറ്റിലപ്പള്ളി, മുതലക്കോടം