കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഇന്നലെ രാത്രി എട്ടര വരെ ലഭിച്ച കണക്കനുസരിച്ച് 73.26 ശതമാനം പോളിംഗ്. 2019ൽ ഇത് 80.33 ശതമാനമായിരുന്നു. പാർലമെന്റ് മണ്ഡലത്തിലെ നിയോജകമണ്ഡലങ്ങളിൽ മാനന്തവാടി 73.06, സുൽത്താൻ ബത്തേരി 72.52, കൽപ്പറ്റ 72.92, തിരുവന്പാടി 73.33, ഏറനാട് 77.32, നിലന്പൂർ 70.99, വണ്ടൂർ 73.41 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. മണ്ഡലത്തിൽ ഇക്കുറി 14,62,423 പേർക്കായിരുന്നു സമ്മതിദാനാവകാശം.
ഇതിൽ 10,71,489 പേർ വോട്ട് ചെയ്തു. മണ്ഡലത്തിലെ 7,21,054 പുരുഷ വോട്ടർമാരിൽ 5,19,207 പേർ(72.00 ശതമാനം) സമ്മതിദാനാവകാശം വിനിയോഗിച്ചു. 7,41,354 സ്ത്രീ വോട്ടർമാരിൽ 5,52,279 പേർ(74.49 ശതമാനം) വോട്ട് ചെയ്തു. 15 ട്രാൻസ്ജെൻഡർ വോട്ടർമാരിൽ മൂന്നു പേരാണ്(20 ശതമാനം)വോട്ട് ചെയ്തത്.
ആദിവാസി വോട്ടർമാരെ ജീപ്പിൽ ബൂത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ബത്തേരി നിയോജകമണ്ഡലത്തിലെ മുള്ളൻകൊല്ലി പഞ്ചായത്തിൽപ്പെട്ട പട്ടാണിക്കൂപ്പിൽ ഉണ്ടായ എൽഡിഎഫ്, യുഡിഎഫ് സംഘർഷം ഒഴിച്ചാൽ ജില്ലയിൽ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. അങ്ങിങ്ങ് വോട്ടിംഗ് മെഷീനുകൾ പണിമുടക്കി. ഇതേത്തുടർന്നു നിർത്തിവച്ച പോളിംഗ്, മെഷീൻ മാറ്റിവച്ചും തകരാർ പരിഹരിച്ചുമാണ് പുനരാരംഭിച്ചത്.
മാനന്തവാടി നിയോജകമണ്ഡലത്തിലെ തരുവണ ജിഎച്ച്എസ്എസിൽ സജ്ജമാക്കിയ 139ാം നന്പർ ബൂത്തിൽ രാവിലെ 1.30നും ഉച്ചകഴിഞ്ഞു 2.15നും യന്ത്രം തകരാറിലായി. മണ്ഡലത്തിൽ പൊതുവെ രാവിലെ ഏഴിനും 11നും ഇടയിലാണ് കനത്ത പോളിംഗ് നടന്നത്. ഉച്ചയ്ക്ക് 12ന് 28.82 ആയിരുന്നു മണ്ഡലത്തിൽ ശരാശരി പോളിംഗ് ശതമാനം.
ഉച്ചകഴിഞ്ഞ് മൂന്നിന് ഇത് 54.20 ശതമാനമായി. അഡ്വ.ടി. സിദ്ദിഖ് എംഎൽഎ രാവിലെ എട്ടിന് കൽപ്പറ്റ ഗവ.എൽപി സ്കൂളിലെ ബൂത്തിലും ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉച്ചയ്ക്കു മുന്പ് കേണിച്ചിറ ഇൻഫന്റ് ജീസസ് സ്കൂളിലെ ബൂത്തിലും ഒ.ആർ. കേളു എംഎൽഎ കാട്ടിക്കുളം എടയൂർക്കുന്ന് ഗവ.എൽപി സ്കൂളിലെ ബൂത്തിലും വോട്ട് ചെയ്തു.
എൽഡിഎഫ് സ്ഥാനാർഥി ആനി രാജയും എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രനും പാർലമെന്റ് മണ്ഡലത്തിലെ ബൂത്തുകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തി. വോട്ട് ചെയ്തതിനുശേഷമാണ് സുരേന്ദ്രൻ വയനാട്ടിലെത്തിയത്. രാഹുൽ ഗാന്ധിക്കുവേണ്ടി യുഡിഎഫ് ഘടക കക്ഷി നേതാക്കൾ ബൂത്ത് പരിസരങ്ങളിലെത്തി സാഹചര്യം വിലയിരുത്തി.
പ്രചാരണം നല്ലനിലയിൽ നടത്തിയെന്നും തെരഞ്ഞെടുപ്പുഫലം അനുകൂലമാകുമെന്നാണ് കരുതുന്നതെന്നും എൽഡിഎഫ് സ്ഥാനാർഥി ആനി രാജ പറഞ്ഞു. രാഹുൽ ഗാന്ധി വൻ ഭൂരിപക്ഷത്തിനു വിജയിക്കുമെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ചീഫ് ഇലക്ഷൻ ഏജന്റ് കെ.എൽ. പൗലോസ് എന്നിവർ പറഞ്ഞു.
മാവോവാദികൾ വോട്ടെടുപ്പ് ബഹിഷ്കരണം ആഹ്വാനം ചെയ്ത മാനന്തവാടി നിയോജകമണ്ഡലത്തിലെ കന്പമലയിലെ കൈതക്കൊല്ലി ബൂത്തിൽ 78.3 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. 1083 വോട്ടർമാരുള്ള ബൂത്തിൽ 848 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.