തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി-20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ 1650 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ശക്തമായ സുരക്ഷ ഒരുക്കുന്നത്.
ഏഴ് സോണുകളായി
തിരിച്ച് സുരക്ഷാ
ക്രമസമാധാന ചുമതലയു ള്ള ഡപ്യൂട്ടി പോലീസ് കമ്മീഷണർ അജിത് കുമാറിന് പുറമെ ഓരോ സോണിന്റെയും മേൽനോട്ടച്ചുമതല എസ്പിമാർക്ക് ആയിരിക്കും. സോണുകളെ 109 സെക്ടറുകളായി തിരിച്ച് 19 ഡിവൈഎസ്പിമാരുടേയും 28 സിഐമാരുടേയും 182 എസ്ഐമാരുടേയും നേതൃത്വത്തിലാണ് സ്റ്റേഡിയത്തും പരിസരങ്ങളിലുമായി 1650 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. തിരുവനന്തപുരം സിറ്റിയ്ക്ക് പുറമെ തിരുവനന്തപുരം റൂറൽ, കൊല്ലം ജില്ലകളിൽ നിന്നും, ആംഡ് പോലീസ്ബറ്റാലിയനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും, സ്റ്റേറ്റ് പോലീസ് കമാൻഡോ സംഘം, ബോംബ് സ്ക്വാഡ് എന്നീ വിഭാഗങ്ങളും സുരക്ഷാ ഡ്യൂട്ടിയുടെ ഭാഗമായി ഉണ്ടാകും. ഓർഗനൈസ്ഡ് ക്രൈം ടീമിന്റെ നേതൃത്വത്തിൽ പോലീസ് സംഘത്തേയും സ്റ്റേഡിയത്തിന് അകത്തും പുറത്തും നിയോഗിച്ചിട്ടുണ്ട്. അതോടൊപ്പം കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ക്രിക്കറ്റ് താരങ്ങൾ താമസിക്കുന്ന കോവളം മുതൽ മത്സരം നടക്കുന്ന സ്റ്റേഡിയം വരെയുള്ള പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 15 സ്പെഷൽ സ്ട്രൈക്കർ ഫോഴ്സുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
കാണികൾക്ക് പ്രവേശനം
4.30 മുതൽ
വൈകുന്നേരം 4.30 മുതൽ മാത്രമേ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. സ്റ്റേഡിയത്തിനുള്ളിലേക്കുവരുന്നവർ പാസിനോടൊപ്പം തിരിച്ചറിയൽ കാർഡും കരുതേണ്ടതാണ്. പ്ലാസ്റ്റിക് കുപ്പി, മദ്യക്കുപ്പി, വടി, കൊടിതോരണങ്ങൾ, കുട, കറുത്ത കൊടി, എറിയാൻ പറ്റുന്നതായ സാധനങ്ങൾ, പടക്കം, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയ സാധനങ്ങൾ സ്റ്റേഡിയത്തിനുള്ളിലേക്ക് അനുവദിക്കില്ല. കളി കാണാൻ വരുന്നവർക്ക് മൊബൈൽ ഫോൺ മാത്രമെ അകത്തേയ്ക്ക് കൊണ്ട് പോകാൻ അനുവദിക്കുകയുള്ളൂ.
മദ്യപിച്ചോ മറ്റ് ലഹരി ഉപയോഗിച്ചോ എത്തുന്നവര കാരണവശാലും സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിക്കുന്നതല്ല. കൂടാതെ ഭക്ഷണസാധനങ്ങളും വെള്ളവും പുറത്ത് നിന്നും കൊണ്ടു വരാൻ അനുവദിക്കുന്നതല്ല. ഭക്ഷണസാധനങ്ങൾകാണികളുടെ ഇരിപ്പിടത്തിന് അടുത്തായിതന്നെലഭ്യമാകും.
ഗതാഗതക്രമീകരണങ്ങളും വാഹന പാർക്കിംഗും
ഇന്ന് ഉച്ചയ്ക്ക് മൂന്നു മുതൽ രാത്രി 12 വരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി.
വാഹന പാർക്കിംഗ്
ക്രമീകരണങ്ങൾ
ക്രിക്കറ്റ് കാണാനെത്തുന്നവരുടെ വാഹനങ്ങൾ എൽഎൻസിപിഇ കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ്, കാര്യവട്ടം ബിഎഡ് സെന്റർ, കഴക്കൂട്ടം ഫ്ലൈഓവറിന് താഴ്ഭാഗം എന്നിവിടങ്ങളിലും പോലീസ് നിർദേശിക്കുന്ന സ്ഥലങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ്.
പാങ്ങപ്പാറ മുതൽ കഴക്കൂട്ടം വെട്ടുറോഡ് വരെയുള്ള പ്രധാന റോഡിന്റെ ഇരുവശങ്ങളിലും കാര്യവട്ടം ജംഗ്ഷൻ മുതൽ പുല്ലാന്നിവിള വരെയുള്ള റോഡിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. വാഹനങ്ങൾ കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിൽ പാർക്ക് ചെയ്യാം.സുരക്ഷാക്രമീകരണങ്ങളോടും ഗതാഗതക്രമീകരണങ്ങളോടും പൊതുജനങ്ങൾ സഹകരിക്കണമെന്നും നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻ കുമാർ അറിയിച്ചു.
വാഹനങ്ങൾ വഴി തിരിച്ചു വിടുന്ന വിധം
പാങ്ങപ്പാറ മുതൽ കഴക്കൂട്ടം വെട്ടുറോഡ് വരെയുള്ള പ്രധാന റോഡിന്റെ ഇരുവശങ്ങളിലും കാര്യവട്ടം ജംഗ്ഷൻ മുതൽ പുല്ലാന്നിവിള വരെയുള്ള റോഡിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുകയില്ല.
ആറ്റിങ്ങൽ ഭാഗത്തു നിന്നും ശ്രീകാര്യം ഭാഗത്തേക്ക് വലിയ വാഹനങ്ങൾ വെട്ടുറോഡ് നിന്നും തിരിഞ്ഞ് ചന്തവിള കാട്ടായിക്കോണം ചെമ്പഴന്തി ശ്രീകാര്യം വഴിയും ചെറിയ വാഹനങ്ങൾ കഴക്കൂട്ടം ബൈപ്പാസ് മുക്കോലയ്ക്കൽ വഴി പോകേണ്ടതാണ്.
തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ ഉള്ളൂർആക്കുളം കുഴിവിള വഴി ബൈപ്പാസിലെത്തി കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ടതാണ്.
ശ്രീകാര്യം ഭാഗത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ ചാവടിമുക്ക് മൺവിള കുളത്തൂർ വഴി ബൈപ്പാസിലെത്തി കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ടതാണ്.