വിഴിഞ്ഞം: വിഴിഞ്ഞം പദ്ധതി പ്രദേശത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന അധിജീവന സമരം മുന്നോട്ട്. പന്തൽ പൊളിച്ച് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് വന്ന ശേഷവും അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ പങ്കാളികളാകാൻ വനിതകൾ ഉൾപ്പെടെ നൂറ് കണക്കിന് മത്സ്യത്തൊഴിലാളികൾ പിന്തുണയുമായി എത്തി. ഇന്നലെ നടന്ന 53-ാം ദിവസത്തെ സമരത്തിന് കരുത്തായി പുതുക്കുറിച്ചി ഫൊറോനയിലെ നൂറ് കണക്കിന് വനിതകൾ എത്തി.
ഫൊറോന കൺവീനർ ജോളി പത്രോസിന്റെ നേതൃത്വത്തിൽ ശൈലജ ബി. സിൽവ , ബ്ലെയ്സി ക്ലീറ്റസ്, ഞ്ജാനസെൽവം ആന്റണി , മഞ്ചു തങ്കച്ചൻ ,സുജാത പത്രോസ്, ഷീബ ടോണി, മേരി ബിജോയി, മേരി ടെൽമ, ഡോറ സ്റ്റാൻലി , മഗ്ദലേന ജോർജ്ജ് , ഫ്രീസ്ക്കാകുരിശപ്പൻ , മേഴ്സി അലക്സാണ്ടർ, സാറാ ആന്റണി എന്നിവർ നിരാഹാരമിരുന്നു. സമരം വികാരി ജനറാളും സമരസമിതി ജനറൽ കൺവീനറുമായ മോൺ. യൂജിൻ എച്ച്. പെരേര ഉദ്ഘാടനം ചെയ്തു.
കൊച്ചി ആലപ്പുഴ രൂപതകളിൽ നിന്ന് തീരദേശ വനിത കൂട്ടായ്മ ഐക്യദാർഡ്യം പ്രഖ്യാപിച്ച് പന്തലിൽ എത്തി. ഫാ.തിയോഡേഷ്യസ് ഡിക്രൂസ്, ഫാ. ഫ്രെഡി സോളമൻ , ഫാ. സന്തോഷ് കുമാർ, ഫാ.ജോസ്, ഫാ. ബാബു രാജ് , ഫാ.ഷൈനിസ് ബോസ്ക്കോ, ഫാ. സജിത്ത് സോളമൻ , പാട്രിക്ക് മൈക്കിൾ , ജോസഫ് ജോൺസൺ, ജോയി ജെറാൾഡ്, ജെയിസൺ, ജോഷി റോബർട്ട് എന്നിവർ പ്രസംഗിച്ചു. ജനകീയ സമിതി നടത്തുന്ന ഉപവാസത്തിന് പിന്തുണയുമായി വൈകുന്നേരം തണ്ടാർ മഹാസഭാ പ്രവർത്തകൾ മർച്ചുമായി എത്തിയത് നേരിയ സംഘർഷത്തിന് വഴി തെളിച്ചു. ഇരു വിഭാഗങ്ങൾ തമ്മിലുള്ള കൈയ്യാം കളിയിലേക്ക് കാര്യങ്ങൾ എത്തുന്നതിനിടയിൽ പോലീസ് ഇടപെട്ടതോടെ സംഘർഷം ഒഴിവായി. എന്നാൽ പോലീസ് മനപൂർവ്വം പ്രകോപനമുണ്ടാക്കിയതായി മത്സ്യത്തൊഴിലാളി സമരസമിതി നേതാക്കൾ ആരോപിച്ചു.