കാട്ടാക്കട : വിളവൂർക്കൽ പഞ്ചായത്തിൽ 25 പേരെ തെരുവ് നായ കടിച്ചു. ഈഴക്കോട്, പെരുകാവ് പഴവീട്, നാലാം കല്ല് എന്നിവിടങ്ങളിലുള്ളവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഒരേ നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. മലയം ശിവ ക്ഷേത്രത്തിന് സമീപത്തെ തോട്ടിൽ കുളിക്കാനെത്തിയ വാമദേവൻനായർ, ഈഴക്കോട് ഭാഗത്ത് ക്ലാസ് കഴിഞ്ഞ് നടന്ന് പോവുകയായിരുന്ന ശരൺകൃഷ്ണ(12), പൊറ്റയിൽ മൂലമൺ വിളാകം വത്സല,ഈഴക്കോട് പെരുകാവ് റോസമ്മ, ഈഴക്കോട് ഗിരിജ, പൊറ്റയിൽ രവീന്ദ്രൻ, രാജകുമാർ, ഗോപാലകൃഷ്ണൻ നായർ, അഭിജിത്ത്, ജയ എന്നിവരെയും പാലോട്ട് വിളയിൽ വത്സല, തുടിപ്പോട്ടുകോണം ഷീജ, വേങ്ങൂർ ജയ, മലയിൻകീഴ് ആന്റണി അഗസ്റ്റിൻ, വിളവൂർക്കൽ ശ്രീ വിശാഖത്തിൽ മോഹൻ, പൊറ്റയിൽ പാലോട്ടു വിള മണിയൻ തുടങ്ങിയവർക്കാണ് നായയുടെ കടിയേറ്റത്. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആദ്യം ചികിത്സ തേടിയത്തിവർ പിന്നീട് വാക്സിനെടുക്കാൻ ജനറൽ ആശുപത്രിയിലെത്തി. പരിക്കേറ്റവരും കടിച്ച നായയും നിരീക്ഷണത്തിലാണ്.
വിളവൂർക്കലിൽ തെരുവ് നായ ശല്യം രൂക്ഷം
വിളവൂർക്കൽ പഞ്ചായത്തിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്നും പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.രണ്ടു ദിവസം മുന്പ് മലയിൻകീഴ് പാലോട്ടുവിളയിൽ തെരുവുനായ സ്കൂട്ടർ യാത്രക്കാരനെയും സ്ത്രീകളെയും ഉൾപ്പെടെ അഞ്ചു പേരെ ആക്രമിച്ചിരുന്നു.
പഞ്ചായത്ത് ഓഫീസ്, പൊതുമാർക്കറ്റ്, ബസ്സ്റ്റാൻഡ് സ്കൂൾ ഗേറ്റ് തുടങ്ങിയിടങ്ങളെല്ലാം തെരുവുനായ കൈയടക്കിവച്ചിരിക്കുകയാണ്. ദിവസങ്ങൾക്കുമുന്പ് പോങ്ങുംമൂട്, കണ്ടല, പുന്നാവൂർ ഭാഗങ്ങളിൽ തെരുവ് നായ്ക്കൾ നിരവധി പേരെ കടിച്ചിരുന്നു.