തിരുവനന്തപുരം : ജില്ലാതല കേരളോത്സവത്തിന്റെ ഭാഗമായ കലാമത്സരങ്ങള്‍ക്ക് രണ്ടാംദിനത്തില്‍ തിരിതെളിഞ്ഞു. മലയിന്‍കീഴ് ഗവ. വിബിഎച്ച്എസ്എസില് നടന്ന ചടങ്ങില്‍ ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ കലാമത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഐ.ബി. സതീഷ് എംഎല്‍എ അധ്യക്ഷനായി.
മലയിന്‍കീഴ് ഗവ. ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മലയിന്‍കീഴ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ വിവിധ വേദികളിലാണ് കലാമത്സരങ്ങള്‍ അരങ്ങേറുന്നത്. ജില്ലയിലെ 73 പഞ്ചായത്തുകളിലെയും നാല് മുനിസിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനിലെയും കലാകാരന്മാരാണ് ജില്ലാതല കേരളോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.
കലാമത്സരങ്ങളുടെ ആദ്യദിനം ഒന്നാം വേദിയായ ലെനിന് രാജേന്ദ്രന് നഗറില്‍ ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചുപ്പിടി എന്നിവയും രണ്ടാം വേദിയായ പാറശാല പൊന്നമ്മാള്‍ നഗറില്‍ ലളിതഗാനം, കര്‍ണാടക സംഗീതം, മാപ്പിളപ്പാട്ട്, വായ്പ്പാട്ട് എന്നിവയും അരങ്ങേറി. മൂന്നാം വേദിയായ കലാഭവന്‍ മണി നഗറില്‍ കോല്‍ക്കളി, ദഫ്മുട്ട്, വട്ടപ്പാട്ട്, ഒപ്പന, തിരുവാതിര, മാര്‍ഗംകളി എന്നിവയും നാലാം വേദിയായ പൂവച്ചല്‍ ഖാദര്‍ നഗറില്‍ പ്രസംഗം, ക്വിസ് മത്സരം എന്നിവയും അഞ്ചാം വേദിയായ എ. അയ്യപ്പന് നഗറില്‍ രചന മത്സരങ്ങളും നടന്നു.
ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ വിളപ്പില്‍ രാധാകൃഷ്ണന്, എം. ജലീല്‍, വി.ആര്. സലൂജ, പഞ്ചായത്ത് പ്രസിഡന്റുമാരായ വത്സലകുമാരി, ടി. മല്ലിക, യുവജനക്ഷേമ ബോര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ ആർ.എസ്. ചന്ദ്രികാദേവി, ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എ.എം. അന്‍സാരി തുടങ്ങിയവർ സംബന്ധിച്ചു.