മഞ്ചേരി: കേന്ദ്രസർക്കാരിന് ‘സ്വച്ച് സർവേക്ഷൻ -2022’ൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി മഞ്ചേരി നഗരസഭ. 50000-100000 നും ഇടയിൽ ജനസംഖ്യ വരുന്ന നഗരങ്ങളുടെ റാങ്ക് പട്ടികയിലാണ് മഞ്ചേരി ഒന്നാം സ്ഥാനം നേടിയത്.
കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് പുറത്തുവിട്ട പട്ടികയിലാണിത്. മികച്ച രീതിയിലുള്ള മാലിന്യ സംസ്കരണം, ഹരിതകർമസേനാംഗങ്ങളുടെ പ്രവർത്തനം, വൃത്തിയുള്ള റോഡുകൾ, മാലിന്യമുക്തമായ പൊതുയിടങ്ങൾ, പൊതുശുചിമുറി, ജലാശയ സംരക്ഷണം, മാലിന്യം സംസ്കരിക്കുന്നതിനായുള്ള മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി (എംസിഎഫ്)യുടെ പ്രവർത്തനം,ശാസ്ത്രീയമായ കോഴി മാലിന്യ സംസ്കരണം എന്നിവയാണ് നേട്ടത്തിലേക്ക് നയിച്ചത്. നേരത്തെ കേന്ദ്ര സർക്കാരിന്റെ ഓപ്പണ് ഡെഫിക്കേഷൻ പ്ലസ് അംഗീകാരവും മാലിന്യസംസ്കരണം പ്രവർത്തനത്തിന് മറ്റൊരു പുരസ്കാരവും ലഭിച്ചിരുന്നു.
എസ്.ബി.എം-രണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി നിലവിലെ പോരായ്മകൾ പരിഹരിക്കുമെന്നും ആധുനിക രീതിയിലുള്ള മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി, മലിനജല ട്രീറ്റ്മെന്റ് പ്ലാനന്റ്, പൊതുശുചിമുറികൾ എന്നിവ സ്ഥാപിച്ച് മഞ്ചേരിയെ ശുചിത്വസുന്ദരനഗരമാക്കി മാറ്റുമെന്ന് ചെയർപേഴ്സൻ വി.എം.സുബൈദ പറഞ്ഞു.സംസ്ഥാനത്തെ ആദ്യ അഞ്ച് സ്ഥാനവും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾക്കാണെന്നത് മലപ്പുറത്തിന് നേട്ടമായി.
മഞ്ചേരിക്ക് പുറമെ മലപ്പുറം, തിരൂരങ്ങാടി, പൊന്നാനി, തിരൂർ എന്നീ നഗരസഭകളാണ് യഥാക്രമം ആദ്യ അഞ്ച് സ്ഥാനത്ത് എത്തിയത്. 25000-50000 നും ഇടയിൽ ജനസംഖ്യ വരുന്ന നഗരങ്ങളുടെ റാങ്ക് പട്ടികയിൽ ഏഴാം സ്ഥാനത്തായി പെരിന്തൽമണ്ണയും പത്താം സ്ഥാനത്തായി നിലന്പൂരും എത്തി. പരപ്പനങ്ങാടി 16, വളാഞ്ചേരി 27, കോട്ടക്കൽ 32, താനൂർ 41, കൊണ്ടോട്ടി 42 എന്നിങ്ങനെയാണ് മറ്റു നഗരസഭകളുടെ ഈ വർഷത്തെ റാങ്കുകൾ.