വന്യമൃഗ ശല്യം : കാപ്പംകൊല്ലി പള്ളി സാമൂഹിക ശുശ്രൂഷാ സമിതി ഗവർണർക്ക് നിവേദനം നൽകുന്നു
1577295
Sunday, July 20, 2025 5:53 AM IST
കൽപ്പറ്റ: വന്യമൃഗശല്യത്തിന് പരിഹാരം തേടി മേപ്പാടി കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ സമൂഹിക ശുശ്രൂഷാസമിതി ഗവർണർക്കും വനം മന്ത്രിക്കും നിവേദനം നൽകും. ഇതിലേക്കുള്ള ഒപ്പുശേഖരണവും പ്രതിഷേധക്കൂട്ടായ്മയും ഇന്ന് കാപ്പംകൊല്ലി നാൽപ്പത്താറ് ജംഗ്ഷനിൽ നടത്തും.
വികാരി ഫാ. ഡാനി ജോസഫ്, സാമൂഹിക ശുശ്രൂഷാസമിതി കോ ഓർഡിനേറ്റർ സൗമ്യ സാബു മറ്റക്കാട്ട്, വന്യമൃഗ പ്രതിരോധ സമിതി പ്രസിഡന്റ് സണ്ണി കടവൻ, ബാബു തോമസ്, ബേബി കടവൻ, സാബു മറ്റക്കാട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം. പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം രാവിലെ 10ന് വികാരി ഫാ. ഡാനി ജോസഫ് നിർവഹിക്കും.
പാരിഷ് കൗണ്സിൽ സെക്രട്ടറി ബാബു ഇഞ്ചക്കൽ അധ്യക്ഷത വഹിക്കും. മേപ്പാടി പഞ്ചായത്തിലെ കാപ്പംകൊല്ലി, പുഴമൂല, ആനക്കാട്, കാപ്പിക്കാട്, കോട്ടനാട്, എരുമക്കൊല്ലി 22, മാനിവയൽ, ചുങ്കത്തറ, കുന്നന്പറ്റ എന്നിവിടങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്.
ഉപജീവനത്തന് കൃഷിയെയും അനുബന്ധ ജോലികളെയും ആശ്രയിക്കുന്ന ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം ദുരിതപൂർണമാണ്. കാപ്പംകൊല്ലിയിലും സമീപപ്രദേശങ്ങളിലും ഒന്നര പതിറ്റാണ്ടായി വന്യമൃഗല്യമുണ്ട്. സമീപകാലത്ത് ഇത് വർധിച്ചു. ആനയും പുലിയും അടക്കം വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിൽ നിരന്തരം എത്തുകയാണ്.
കഴിഞ്ഞ ദിവസം സന്ധ്യയോടെ പത്ത് ആനകളാണ് ഇറങ്ങിയത്. നേരം പുലരുംവരെ കൃഷിയിടങ്ങളിൽ തങ്ങിയ ഇവ വൻ കൃഷിനാശം വരുത്തി. കൃഷിക്കാരും തൊഴിലാളികളും വിദ്യാർഥികളും ഉദ്യോഗസ്ഥരും വന്യജീവി ശല്യം മൂലം വലയുകയാണ്. കർഷകരും തൊഴിലാളികളും തോട്ടങ്ങളിൽ ഭീതിയോടെയാണ് ജോലിക്കിറങ്ങുന്നത്.
ജീവൻ കൈയിൽ പിടിച്ചാണ് വിദ്യാർഥികൾ സ്കൂളുകളിലേക്ക് കാൽനടയായി പോകുന്നതും വരുന്നതും. ഉദ്യോഗസ്ഥരുടെ സ്ഥിതിയും വിഭിന്നമല്ല. വന്യമൃഗ ആക്രമണത്തിൽ മരിച്ചവരും പരിക്കേറ്റവരും ഭാഗ്യത്തിന് രക്ഷപ്പെട്ടവരും കാപ്പംകൊല്ലിയിലും സമീപസ്ഥലങ്ങളിലുമുണ്ട്. മാസങ്ങൾ മുന്പാണ് ആനക്കാടിൽ പുലി ആക്രമണത്തിൽ പശു ചത്തത്.
കുരങ്ങ്, മലയണ്ണാൻ എന്നിവയും ജനങ്ങൾക്ക് അലോസരമാകുന്നുണ്ട്. വന്യജീവി പ്രശ്നം പലകുറി വനം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിട്ടും ഫലപ്രദമായ പരിഹാരനടപടികൾ ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കാനും ഒപ്പുശേഖരണം നടത്തി ഗവർണർക്കും മറ്റും നിവേദനം നൽകാനും തീരുമാനം.
വനാതിർത്തിയിൽ വൈദ്യുത വേലി സ്ഥാപിക്കുക, കുരങ്ങ്, മലയണ്ണാൻ എന്നിവയെ കൂടുവച്ച് പിടിച്ച് ഉൾവനത്തിൽ വിടുക, കൃഷിയിടങ്ങളിൽ എത്തുന്ന മുള്ളൻപന്നി, കാട്ടുപന്നി എന്നിവയെ വെടിവച്ചുകൊല്ലാൻ അനുമതി നൽകുക, വന്യജീവികൾ മുലമുള്ള കൃഷിനാശത്തിന് നഷ്ടപരിഹാരം വർധിപ്പിച്ച് സമയബന്ധിതമായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രതിഷേധക്കൂട്ടായ്മയിൽ ഉന്നയിക്കും.