വിഴിഞ്ഞം: ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കാനെന്ന് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണത്തെ തുടർന്നുണ്ടാകുന്ന തീരശോഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖത്തിന് മുന്നിൽ നടക്കുന്ന രാപ്പകൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അദാനിയുടെ അശാസ്ത്രീയമായ തുറമുഖനിർമാണം മൂലം ശംഖുമുഖം, കോവളം തുടങ്ങിയ വിദേശനാണ്യം നേടിത്തരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കും സമീപത്തെ എല്ലാ തീരമേഖലകളിലും തീരശോഷണം സംഭവിച്ചിരിക്കുകയാണ്. ഇത് ലത്തീൻ സഭ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നതാണ്. വികസനത്തിന് ലത്തീൻ സഭ ഒരിക്കലും എതിരല്ല. അതിന് ഉദാഹരണമാണ് തുമ്പ ഐഎസ്ആർഒയും കൊച്ചിൻ ഷിപ്പ്യാർഡും.
ഈ രണ്ടുസ്ഥലത്തും സഭ ഇടവക ദേവാലയവും സെമിത്തേരിയും വിട്ടുകൊടുത്ത പാരമ്പര്യമാണ് ഉള്ളതെന്നും ബിഷപ് ചൂണ്ടിക്കാട്ടി. ഇതുവരെ കാബിനറ്റ് സബ് കമ്മിറ്റികൾ മാത്രമാണ് ചർച്ച നടത്തിയതെന്നും മുഖ്യമന്ത്രി നേരിട്ടു ചർച്ച നടത്തി ഉടനടി പരിഹാരം ഉണ്ടാകണമെന്നും കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ അല്മായ കമ്മീഷൻ ചെയർമാൻകൂടിയായ ബിഷപ് ഡോ.അലക്സ് വടക്കുംതല ആവശ്യപ്പെട്ടു.
വലിയതുറയിലെ നാല് സിമന്റ് ഗോഡൗണുകളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും ബിഷപ്പും സംഘവും സന്ദർശിച്ചു.
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, രൂപത പ്രസിഡന്റ് രതീഷ് ആന്റണി, കെആർഎൽസിസി മെംബർ ഫാ. ബെന്നി പൂത്തറയിൽ, ഫാ. ബെന്നി മണപ്പാട്ട്, ഫാ. തോംസൺ കൊറ്റിയത്ത്, ഫാ.റോയി നെടുന്താനം, ഫാ. ലിനോ പുത്തൻവീട്ടിൽ, ഫാ.സാജൻ ജോസ് , ഫാ. ഫ്രെഡി സോളമൻ, ഫാ.മൈക്കിൾ തോമസ്, ജോൺ ബാബു, പാട്രിക് മൈക്കിൾ, ജോസഫ് ജോൺസൺ, ഗോഡ്സൺ ഡിക്രൂസ്, കെ.എച്ച് ജോൺ, ക്രിസ്റ്റഫർ കല്ലറക്കൽ എന്നിവർ പ്രസംഗിച്ചു.