മാഹി: മലബാറിലെ പ്രമുഖ തീർത്ഥാടനകേന്ദ്രമായ മാഹി സെന്റ് തെരേസാസ് ദേവാലയത്തിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ ആഘോഷത്തിന് ഒക്ടോബർ അഞ്ചിന് കൊടിയേറുമെന്ന് ഇടവക വികാരി ഫാ.വിൻസെന്റ് പുളിക്കൽ പത്രസമ്മേളനത്തിൽ അറിയിച്ചു. അഞ്ചിന് രാവിലെ 11.30 ന് വികാരിയുടെ കാർമികത്വത്തിൽ കൊടിയേറ്റും.
തുടർന്ന് 12 ന് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി ദേവാലയത്തിൽപ്രത്യേകം തയാറാക്കിയ പീഠത്തിൽ പ്രതിഷ്ഠിക്കുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. ഇതേസമയം തിരുനാൾ ആഘോഷം വിളിച്ചറിയിച്ച് നഗരസഭയുടെ സൈറൻ മുഴങ്ങും.
തിരുനാൾ ദിനങ്ങളിൽ രാവിലെയും വൈകുന്നേരവും വിവിധ റീത്തുകളിൽ ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിൽ വൈകുന്നേരം ആറിന് നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് ഫാ.റെനി റൊഡ്രിഗ്സ്, ഫാ.ട്രോണി ഗ്രേഷ്യസ്, ഫാ. ജോസ് യേശുദാസൻ, ഫാ. മിൽട്ടൺ ജേക്കബ്, ഫാ.സൈമൺ പീറ്റർ, ഫാ. നവീൻ പിന്റോ, ഫാ. അലക്സ്,ഫാ. ഫ്രാൻസിസ് സേവ്യർ എന്നിവർ കാർമികത്വം വഹിക്കും.
ഒന്പതിന് രാവിലെ ഒന്പതിന് ഫ്രഞ്ച് ഭാഷയിൽ ഫാ.ലോറൻസ് കുലാസിന്റെ കാർമികത്വത്തിൽ ദിവ്യബലി. വൈകുന്നേരം ആറിന് കോട്ടപ്പുറം രൂപത ബിഷപ് ഡോ. ജോസഫ് കാരിക്കശേരിയുടെ കാർമികത്വത്തിൽ ദിവ്യബലിയുണ്ടാകും. പത്തിന് വൈകുന്നേരം ആറിന് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ കാർമികത്വത്തിൽ സാഘോഷമായ ദിവ്യബലി, നൊവേന എന്നിവയുണ്ടാകും.
14 ,15 തീയതികളിലാണ് പ്രധാന തിരുനാൾ ആഘോഷം. 14 ന് തിരുനാൾ ജാഗരം. രാവിലെ പത്തിന് ഫാ. ഫ്ലാറ്റോ, ഫാ.റോണി എന്നിവരുടെ കാർമികത്വത്തിലും വൈകുന്നേരം അഞ്ചിന് ആലപ്പുഴ രൂപത ബിഷപ് ഡോ.ജെയിംസ് ആനാപറമ്പിലിന്റെ കാർമികത്വത്തിലും സാഘോഷമായ ദിവ്യബലിയും നൊവേനയും നടക്കും.
തുടർന്ന് വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം വഹിച്ച് നഗരപ്രദക്ഷിണം. 15ന് പുലർച്ചെ മുതൽ ശയന പ്രദക്ഷിണം. അന്നു രാവിലെ പത്തിന് സുൽത്താൻപേട്ട് രൂപത ബിഷപ് ഡോ. പീറ്റർ ആബിർ അന്തോണിസാമിയുടെ കാർമികത്വത്തിൽ ദിവ്യബലി. വചന പ്രഘോഷണം. വൈകുന്നേരം അഞ്ചിന് സ്നേഹസംഗമം.
തിരുനാൾ സമാപനദിനമായ 22വരെ എല്ലാ ദിവസവും ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. 22 ന് രാവിലെ 10.30 ന് തിരുവനന്തപുരം അതിരൂപത ആർച്ച്ബിഷപ് ഡോ.തോമസ് നെറ്റോയുടെ കാർമികത്വത്തിൽ ദിവ്യബലി. അന്നേദിവസം ഉച്ചകഴിഞ്ഞ് തിരുസ്വരൂപം അൾത്താരയിലെ രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ തിരുനാൾ ആഘോഷത്തിന് സമാപനമാകും.
പ്രധാന തിരുനാൾ ദിവസങ്ങളായ 14 നും 15 നും ചില എക്സ്പ്രസ് ട്രെയിനുകൾക്ക് മാഹി റെയിൽവെ സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചതായി ഇടവക വികാരി അറിയിച്ചു. തീർത്ഥാടകർക്ക് വാഹനം പാർക്ക് ചെയ്യുവാൻ കോളജ് ഗ്രൗണ്ടിൽ സ്ഥലം ഒരുക്കിയിട്ടുണ്ട്. പാരിഷ് കൗൺസിൽ സെക്രട്ടറി രാജേഷ് ഡിസിൽവ, ബോബി വിനോയ്, ജോഷ്വ റോളൻ ജയ്സൻ റൊഡ്രിഗ്സ്, ജോൺസൺ കൊട്ടാരത്തിൽ, ഇ. എക്സ്. അഗസ്റ്റിൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.