സ്വന്തം ലേഖകൻ
തലശേരി: കോടിയേരി ഈങ്ങയിൽ പീടികയിലെ മണ്ണിൽ ജനിച്ച് പിച്ചവച്ച് ചെങ്കൊടി പിടിച്ച് വിപ്ലവ പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ തലയെടുപ്പുള്ള നേതാവായി വളർന്ന കോടിയേരിക്ക് ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി ചൊല്ലി. ഞായറാഴ്ച രാത്രി പത്തിനാണ് തലശേരി ടൗൺഹാളിലെ പൊതുദർശനത്തിനുശേഷം കോടിയേരിയുടെ മൃതദേഹം ജനിച്ചുവളർന്ന ഈങ്ങയിൽപീടികയിലെ വസതിയിലെത്തിച്ചത്.
മലബാർ കാൻസർ സെന്ററിന് വിളിപ്പാടകലെയുള്ള വീട്ടിൽ രാത്രി മൃതദേഹം എത്തുമ്പോൾ വൻ ജനാവലിയാണ് പ്രിയനേതാവിനെ ഒരുനോക്കു കാണാൻ കാത്തുനിന്നത്. പലരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് പ്രിയ നേതാവിന്റെ മൃതദേഹത്തിനു മുന്നിൽ എത്തിയത്. രാത്രിയിലുടനീളം കോടിയേരിയിലെ വീട്ടിലേക്ക് ജനം ഒഴുകിയെത്തുകയായിരുന്നു.
നീണ്ട 12 മണിക്കൂർ വീട്ടിൽ പൊതു ദർശനത്തിനു വച്ച മൃതദേഹം രാവിലെ പത്തിന് കണ്ണൂരിലേക്ക് വിലാപയാത്രയായി കൊണ്ടുപോകുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മന്ത്രി മുഹമ്മദ് റിയാസ് എന്നിവർ അതിരാവിലെതന്നെ കോടിയേരിയുടെ വീട്ടിലെത്തിയിരുന്നു. എഴുത്തുകാരൻ എം. മുകുന്ദൻ, വ്യവസായി എം.എം. യൂസഫലി, എൻ.കെ. പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, മേഴ്സിക്കുട്ടിയമ്മ, ഷോൺ ജോർജ്, ടി.യു. കുരുവിള, കെ.പി. മോഹനൻ എംഎൽഎ, നടൻമാരായ മുകേഷ്, അബു സലിം, സംവിധായകൻ രഞ്ജിത്ത്, ടി.മുഹമ്മദ് ആരിഫ് എംപി, മാണി സി. കാപ്പൻ, ആഭ്യന്തര സെക്രട്ടറി വി. വേണു, മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവരും വീട്ടിലെത്തി അന്തിമോചാരമർപ്പിച്ചു.
രാവിലെ പത്തിന് ഭൗതികശരീരം ജില്ലാ കമ്മിറ്റി ഓഫീസായ കണ്ണൂരിലെ അഴിക്കോടൻ മന്ദിരത്തിലേക്ക് മാറ്റുന്നതിന് മുന്പായി ഭാര്യ വിനോദിനി മക്കളായ ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി മരുമക്കളായ ഡോ. അഖില, റിനീറ്റ എന്നിവരും പേരക്കുട്ടികളും അന്തിമോപചാരമർപ്പിച്ചു.