ഏഴിമല: കടലലകള്‍ക്കുമീതെ ആവേശത്തിരയിളക്കി അഡ്മിറല്‍ കപ്പിനായുള്ള പതിനൊന്നാമത് രാജ്യാന്തര പായ് വഞ്ചിയോട്ട മത്സരത്തിന് ഏഴിമല നാവിക അക്കാഡമിയില്‍ തുടക്കമായി.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഇത്തവണത്തെ മത്സരം സംഘടിപ്പിക്കുന്നത്. അക്കാഡമി പ്രദേശത്തെ എട്ടിക്കുളം മുനമ്പിലാണ് 28 ടീമുകള്‍ മാറ്റുരയ്ക്കുന്ന പായ് വഞ്ചിയോട്ട മത്സരം ആരംഭിച്ചത്.
അമേരിക്ക, ഇംഗ്ലണ്ട്, റഷ്യ, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ശ്രീലങ്ക, ജപ്പാന്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, മലേഷ്യ, ഇന്തോനേഷ്യ, സൗദി അറേബ്യ, ഒമാന്‍, യുഎഇ, നെതര്‍ലാൻഡ്, ടാന്‍സാനിയ തുടങ്ങിയ 26 രാജ്യങ്ങളില്‍നിന്നുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള രണ്ടു വനിതകളും ആറു വിദേശവനിതകളുമുള്പ്പെടെ എട്ടുവനിതകളും മത്സരരംഗത്തുണ്ട്. ഇന്ത്യയില്‍നിന്ന് നാവിക അക്കാഡമിയുടെയും ഡിഫന്‍സ് അക്കാഡമിയുടേതുമായി രണ്ട് ടീമുകള്‍ മത്സരത്തിലുണ്ട്. 2010 ല്‍ ആരംഭിച്ച പായ് വഞ്ചിയോട്ട മത്സരത്തില്‍ അമേരിക്ക, യുകെ, ശ്രീലങ്ക, ഫ്രാന്‍സ്, ഇറാന്, മലേഷ്യ, ഒമാന്‍, റഷ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ സ്ഥിരം സാന്നിധ്യമായിരുന്നു. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷം മത്സരം സംഘടിപ്പിച്ചിരുന്നില്ല. മത്സരം പത്തിന് സമാപിക്കും.
ശ്രദ്ധേയമായി ഡിഫന്‍സ് എക്സ്പോ
എഴിമല: എട്ടിക്കുളം മുനമ്പിലെ കടലോരത്ത് അഡ്മിറല്‍ കപ്പിനായുള്ള രാജ്യാന്തര പായ് വഞ്ചിയോട്ട മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡിഫന്‍സ് ടെക് എക്സ്പോ ശ്രദ്ധേയമായി. രാജ്യത്തിന്റെ കരുത്തും ശേഷിയും സാങ്കേതിക വൈദഗ്ധ്യവും വിളിച്ചോതുന്നതായിരുന്നു പ്രദർശനം. 50 കിലോമീറ്റര്‍ വേഗതയില്‍ 40 കിലോവരെ ഭാരം വഹിക്കാന്‍ കെല്പ്പുള്ളതടക്കം വിവിധ ആവശ്യങ്ങള്‍ക്കുപയോഗിക്കാവുന്ന ചെറുതും വലുതുമായ നിരവധി ഡ്രോണുകൾ പ്രദര്‍ശിപ്പിച്ചു. വാക്വം ടോയ്ലറ്റ് സിസ്റ്റം, ഗ്ലോബല്‍ ഡിസ്ട്രിബ്യൂഷന്‍ നെറ്റ് വര്‍ക്ക് എന്നിവയ്ക്കുപുറമെ ചുരുങ്ങിയ ചെലവില്‍ ലഭ്യമാകുന്ന പോര്‍ട്ടബിള്‍ ഓക്സിജന്‍ കോൺസെന്ട്രേറ്ററും പ്രദര്‍ശനത്തിലുണ്ട്.