കണ്ണൂർ: കേന്ദ്ര സര്‍ക്കാരിന്റേത് പൂര്‍വികര്‍ ഉണ്ടാക്കിയത് മുഴുവന്‍ വിറ്റു തുലയ്ക്കുന്ന സമീപനമാണെന്നും ഇതിന്റെ ഉദാഹരണമാണ് കണ്ണൂരിലെ റെയില്‍വേ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനുള്ള തീരുമാനമെന്നും കെ.സുധാകരന് എംപി. കണ്ണൂരിലെ റെയില്‍വേ ഭൂമി സ്വകാര്യവത്കരിക്കുന്നതിനെതിരെ കണ്ണൂര്‍ കോര്പറേഷന് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നടന്ന റെയില്‍വേ സ്റ്റേഷന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാട് ഒറ്റക്കെട്ടായി നിന്നാല്‍ ഒരു മുതലാളിയും ഇങ്ങോട്ട് കടന്നു വരില്ല. ഈ നീക്കത്തെ ജനകീയ മുന്നേറ്റത്തിലൂടെ ചെറുക്കാന്‍ നമുക്ക് സാധിക്കും. ഇതിനുള്ള തുടക്കമാണ് കണ്ണൂര്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ളത്. കണ്ണൂരിന്റെ റോഡ് വികസനം ഉള്‍പ്പെടെയുള്ള വികസന സാധ്യതകളുടെ ആണിക്കല്ല് ഇളക്കുന്ന റെയില്‍വേയുടെ നടപടി പിന്‍വലിക്കണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു.
മേയര്‍ ടി.ഒ.മോഹനന് അധ്യക്ഷത വഹിച്ചു. എംപി മാരായ ഡോ.വി.ശിവദാസന്‍, പി.സന്തോഷ് കുമാര്‍, എംഎല്‍എമാരായ രാമചന്ദ്രന് കടന്നപ്പള്ളി, കെ.വി.സുമേഷ്, ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്, എം.പ്രകാശന് മാസ്റ്റര്‍, ഡെപ്യൂട്ടി മേയര്‍ കെ.ഷബീന, മുസ്ളിഹ് മഠത്തില്‍, വെള്ളോറ രാജന്, പി.കെ.രാഗേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.ഷമീമ, എം.പി.രാജേഷ്, അഡ്വ.പി.ഇന്ദിര, ഷാഹിന മൊയ്തീന്, കൗണ്‍സിലര്‍മാരായ കൂക്കിരി രാജേഷ്, എൻ.സുകന്യ, കെ.പി. അബ്ദുള്‍ റസാഖ് തുടങ്ങിയവര്‍ നേതൃത്വം നല്കി.