മട്ടന്നൂർ: അവിൽ മിൽക്കുണ്ട്, സംഭാരമുണ്ട്, ഇളനീരുണ്ട്...വിവിധങ്ങളായ പ്രകൃതി പാനീയങ്ങൾ പരിചയപ്പെടുത്തി സ്കൂളുകളിൽ ഹാപ്പി ഡ്രിങ്ക്സ് ശില്പശാല. കുട്ടികളിൽ നല്ല ആരോഗ്യ ശീലങ്ങൾ പകർന്നു നൽകുക, വേനൽക്കാലത്ത് കൃത്രിമ പാനീയങ്ങൾ ഒഴിവാക്കി പ്രകൃതി പാനീയങ്ങൾ ശീലമാക്കുക, ജങ്ക് ഫുഡ് ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രാദേശികമായി ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് പോഷക സമ്പുഷ്ടമായ ബദൽ പാനീയങ്ങൾ നിർമിക്കുകയും ഉപയോഗിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ പ്രൈമറി വിദ്യാലയങ്ങളിലൽ ഹാപ്പി ഡ്രിങ്ക്സ് ഏകദിന ശില്പശാല നടന്നത്.
പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് പ്രകൃതി പാനീയങ്ങൾ തയാറാക്കി. ഇത്തരത്തിലുള്ളവ ദാഹം അകറ്റുന്നതിനൊപ്പം ശരീരത്തിനാവശ്യമായ ലവണങ്ങൾ ലഭ്യമാക്കുകയും നിർജ്ജലീകരണം ഒഴിവാക്കുകയും ചെയ്യും. നിരവധി രോഗങ്ങൾ തടയാൻ കഴിയും എന്ന് അവബോധം കുട്ടികളിൽ സൃഷ്ടിക്കുക കൂടിയാണ് ലക്ഷ്യം. സമഗ്രശിക്ഷ കേരളത്തിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ വിദ്യാലയങ്ങളിൽ ഏകദിന ശില്പശാല നടന്നത്.
51 പാനീയങ്ങളാണ് പരിചയപ്പെടുത്തിയത്. മധുരത്തിന് തേനാണ് ഉപയോഗിച്ചത്. ഇളനീർ, പൈനാപ്പിൾ, ഈന്തപ്പഴം, തണ്ണി മത്തൻ, ഇഞ്ചി, ബീറ്റ്റൂട്ട്, കാരറ്റ്, ശർക്കര, ആപ്പിൾ, പപ്പായ, കപ്പ, സപ്പോട്ട, മുളക്, കിവി, മാങ്ങ, പൊതിന, ബട്ടർഫ്രൂട്ട്, മല്ലിയില, മാതളം, കറിവേപ്പില, ഓറഞ്ച്, മുസമ്പി, തക്കാളി, ഉണക്കമുന്തിരി, നെല്ലിക്ക, പേരക്ക, കശുമാങ്ങ, നാളികേരം, ഫാഷൻ ഫ്രൂട്ട്, ബദാം എന്നിവ കൊണ്ട് തയാറാക്കാവുന്ന മധുര പാനീയങ്ങൾ, പിണ്ടി മോര്, കഞ്ഞി വെള്ളം, മാങ്ങ നെല്ലിക്ക, ചെറുനാരങ്ങ എന്നിവ കൊണ്ടുള്ള സംഭാരങ്ങൾ തുടങ്ങിയവയാണ് പരിചയപ്പെടുത്തിയത്.
തെരൂർ മാപ്പിള എൽപി സ്കൂളിൽ ഡോ. പി.എം. രജിഷ ഉദ്ഘാടനവും ബോധവത്കരണ ക്ലാസും നടത്തി. മദർ പിടിഎ പ്രസിഡന്റ് കെ. സജിന അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക സി.പി. തങ്കമണി, പി.വി. സഹീർ, സി.പി. സലീത്ത്, കെ. ഫായിസ് തുടങ്ങിയവർ പ്രസംഗിച്ചു.