കണ്ണൂർ: വർധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനെതിരേ കെസിവൈഎം തലശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "അഗ്നിശലഭങ്ങൾ' എന്ന തെരുവുനാടക പ്രയാണത്തിന് തുടക്കമായി. തേർത്തല്ലി ടൗണിൽ നടന്ന ആദ്യ പ്രദർശനം മേരിഗിരി ഫൊറോന വികാരി ഫാ. ജോയി മഠത്തിമ്യാലിൽ ഉദ്ഘാടനം ചെയ്തു.
യുവജനങ്ങളിലും വിദ്യാർഥികൾക്കിടയിലും പ്രായഭേദമെന്യേ ലഹരി ഉപഭോഗം വ്യാപകമാകുന്ന സാഹചര്യത്തിലാണ് തെരുവുനാടകം ഒരുക്കിയതെന്ന് അതിരൂപത പ്രസിഡന്റ് ചിഞ്ചു വട്ടപ്പാറ പറഞ്ഞു. പ്രണയത്തിന്റെ ചതിക്കുഴിയും ലഹരി ഉപയോഗവും മലയോരജനതയും വന്യമൃഗഭീതിയുമെല്ലാം നാടകം ചർച്ച ചെയ്യുന്ന വിഷയങ്ങളാണ്. സജീവ് മാങ്ങോടാണ് നാടകത്തിന്റെ സംവിധാനം നിർവഹിച്ചത്.
അതിരൂപത പരിധിയിൽ വരുന്ന കാഞ്ഞങ്ങാട്, പനത്തടി, തോമാപുരം, വെള്ളരിക്കുണ്ട് , ചെറുപുഴ, ആലക്കോട്, വായാട്ടുപറമ്പ്, പൈസക്കരി, തളിപ്പറമ്പ്, ചെമ്പന്തൊട്ടി, നെല്ലിക്കാംപൊയിൽ, കുന്നോത്ത്, എടൂർ, മേരിഗിരി, പേരാവൂർ എന്നിവിടങ്ങളിലും കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിലും നാടകം അവതരിപ്പിക്കും.
അതിരൂപത പ്രസിഡന്റ് ചിഞ്ചു വട്ടപ്പാറ, ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ, ആനിമേറ്റർ സിസ്റ്റർ പ്രീതി മരിയ, ജനറൽ സെക്രട്ടറി നിഖിൽ സാബു, റിജു മാത്യു, ലിനറ്റ് മരിയ, സ്നേഹ സെബാസ്റ്റ്യൻ, ജോയൽ പുതുപ്പറമ്പിൽ, ഷിജോ നിലക്കപ്പള്ളി, അൽന ആന്റണി പരിപാടിക്ക് നേതൃത്വം നൽകുന്നു.