ചെറുപുഴ: കോര്‍പറേറ്റുകളെ അകമഴിഞ്ഞ് സഹായിക്കുകയും കര്‍ഷകരെയും സാധാരണക്കാരെയും ദ്രോഹിക്കുകയും ചെയ്യുന്ന ബാങ്ക് നടപടികള്‍ക്കെതിരേ സംസ്ഥാനതലത്തില്‍ സമാന മനസ്കരുമായി ചേര്‍ന്ന് ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
രാജ്യത്തെ കോര്‍പറേറ്റുകളുടെ പത്തര ലക്ഷം കോടി രൂപ കിട്ടാക്കടമായി പ്രഖ്യാപിച്ച് എഴുതിത്തള്ളിയ ബാങ്കുകള്‍ സര്‍ഫാസി അടക്കമുള്ള കരിനിയമങ്ങള്‍ ഉപയോഗിച്ച് കര്‍ഷകരെയും സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും ജപ്തി ചെയ്ത് അവന്റെ മണ്ണില്‍നിന്നും ഭവനങ്ങളില്‍നിന്നും ഇറക്കിവിടുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ജപ്തിവിരുദ്ധ പ്രക്ഷോഭങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ എസ്ബിഐ ബ്രാഞ്ച് ഓഫീസിന് മുന്പില് നാളെ നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ ഏകദിന ഉപവാസത്തോടെയാണ് സംസ്ഥാനതല പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
കൃഷിഭൂമി സര്‍ഫാസി നിയമപ്രകാരം ജപ്തി ചെയ്യാൻ കര്ഷകന് നോട്ടീസ് നൽകിയതിനാലാണ് സംസ്ഥാനതല പ്രക്ഷോഭം ചെറുപുഴ എസ്ബിഐ ബ്രാഞ്ചിന് മുന്പില് തുടങ്ങാൻ തീരുമാനിച്ചത്.
സര്‍ഫാസി നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കുക, കൃഷിഭൂമി സര്‍ഫാസി നിയമപ്രകാരം ജപ്തി ചെയ്യുന്നത് അവസാനിപ്പിക്കുക, എല്ലാത്തരം ജപ്തിനടപടികളും നിര്‍ത്തിവയ്ക്കുക, കോര്‍പറേറ്റുകളുടെ കുടിശിക പിടിച്ചെടുക്കുക, സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും കടം എഴുതിത്തള്ളുക, ബാങ്ക് ജീവനക്കാരുടെ പീഡനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.
യോഗത്തില്‍ സംസ്ഥാന ചെയര്മാന് ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു.
നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ബിജു, സൗത്ത് ഇന്ത്യ കൺവീനര്‍ വി.സി. സെബാസ്റ്റ്യന്‍, ഭാരവാഹികളായ മുതലാംതോട് മണി, ഡോ.ജോസ് കുട്ടി ഒഴുകയില്‍, ജോയി കണ്ണംചിറ, ജിന്നറ്റ് മാത്യു, ജോര്‍ജ് സിറിയക്, മനു ജോസഫ്, ഇന്‍ഫാം തലശേരി അതിരൂപത ഡയറക്ടര്‍ ഫാ.തോമസ് ചെരുവില്‍, ജോൺ ജോസഫ്, സണ്ണി തുണ്ടത്തില്‍, റോജര്‍ സെബാസ്റ്റ്യന്‍, സിറാജ് കൊടുവായൂര്‍, സുരേഷ് കുമാര്‍ ഓടപന്തിയില്, ജയിംസ് പന്ന്യാംമാക്കല്‍, സുമിന്‍, ബേബി സക്കറിയാസ്, സുനില്‍ മഠത്തില്‍, ജോസഫ് തെള്ളിയില്‍, വര്‍ഗീസ് കൊച്ചുകുന്നേൽ, ഡോ.പി.ലക്ഷ്മണന്, മാർട്ടിൻ തോമസ്, ഹരിദാസ് കല്ലടിക്കോട്, ഷുക്കൂര്‍ കണാജെ, ജോയ് കൈതാരം, സ്കറിയ നെല്ലംകുഴി, സി.ടി. തോമസ്, ജോബിള്‍ വടാശേരി, ഷാജി തുണ്ടത്തിൽ തുടങ്ങിയവര്‍ പ്രസംഗിച്ചു.