ഇരിട്ടി: പാർട്ടി പരിപാടിയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ പടിയൂർ പഞ്ചായത്തിലെ എട്ടാം വാർഡ് നിടിയോടിയിൽ തൊഴിലുറപ്പ് തൊഴിൽ നിഷേധിച്ച നടപടിയിൽ പടിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വൻ പ്രതിഷേധം. സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസും ബിജെപിയും മാർച്ചും ധർണയും നടത്തി.
കോൺഗ്രസ് പടിയൂർ-കല്യാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിയൂർ ടൗണിൽനിന്ന് ആരംഭിച്ച മാർച്ച് പുലിക്കാട് ടൗൺ ചുറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ എത്തിയപ്പോൾ പോലീസ് തടഞ്ഞു. തുടർന്നു നടന്ന ധർണ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതിയെയും കുടുംബശ്രീയെയും സിപിഎം അവരുടെ പോഷകസംഘടനയാക്കി മാറ്റുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സിപിഎം ശക്തികേന്ദ്രങ്ങളിലെല്ലാം ഇതാണ് നടക്കുന്നതെന്നും തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുന്നത് തൊഴിലാളി പാർട്ടിയെന്ന് മേനി നടിക്കുന്ന സിപിഎമ്മിന്റെ അധഃപതനമാണ് സൂചിപ്പിക്കുന്നതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ആർ. രാജൻ അധ്യക്ഷത വഹിച്ചു.സുരേഷ് മാവില, അബ്ദുള്ള ഹാജി, രോഹിത്ത് കണ്ണൻ, പി.പി. ബാലൻ, ബാലൻ പടിയൂർ, പി.പി. സുകുമാരൻ , ആനന്ദ ബാബു, ബി.കുഞ്ഞിക്കൃഷ്ണൻ, സ്മിത രാജീവ്, നിലീന മമ്പള്ളിൽ, കെ.വി ഭാസ്കരൻ, സി. ജിനേഷ്, അയൂബ് മഞ്ഞാങ്കരി, ഷഹന രാജീവ്, പി.കെ. രാജൻ, സീത എന്നിവർ പ്രസംഗിച്ചു.
ഇരിക്കൂർ എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ കനത്ത പോലീസ് സന്നാഹവും ഉണ്ടായിരുന്നു.
ബിജെപി പടിയൂർ- കല്യാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയം കളിക്കുന്ന ജീവനക്കാരെ നിലയ്ക്കു നിർത്തുമെന്നും ഗാന്ധിജിയുടെ പേരിൽ ഒരു പദ്ധതിയും കൊണ്ടുവരാത്ത സിപിഎം മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ തങ്ങളുടേതാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. ഉദേഷ് കുമാർ അധ്യക്ഷത വഹിച്ചു. ന
്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് ജോർജ് മാത്യു, പി.എസ്. പ്രകാശൻ, ടി.ഒ. പ്രമോദ്, ഫൽഗുണൻ, പ്രിയേഷ് കല്യാട്, ഷാജി പുത്തലത്ത് എന്നിവർ പ്രസംഗിച്ചു.