കണ്ണൂർ: ക്രൈസ്തവ വിശ്വാസത്തെ ആക്ഷേപിക്കുന്ന കക്കുകളി എന്ന നാടകാവതരണം ക്രൈസ്തവ സമുഹത്തോടുള്ള വെല്ലുവിളിയാണെന്നും നടപടി വേണമെന്നും കണ്ണൂർ രുപത പാസ്റ്ററൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ക്രൈസ്തവ വിശ്വാസമുല്യങ്ങളെയും സന്യസ്ത സമുഹത്തെയും ആക്ഷേപിച്ചും അവഹേളിച്ചും ദുർവ്യാഖ്യാനം ചെയ്യുന്ന ആവിഷ്കാര അധിക്ഷേപങ്ങൾക്കെതിരേ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. ആവിഷ്കാര സ്വാതന്ത്ര്യം മറ്റുള്ളവരെ അധിക്ഷേപിക്കാനുള്ള അവകാശമായി ആരും കാണരുത്. ക്രൈസ്തവ സന്യസ്ത സമുഹത്തിന്റെ നിസ്വാർത്ഥ സേവന ശുശ്രൂഷകളെയും ജീവിതചര്യകളെയും പൊതുസമുഹത്തിൽ ഇകഴ്ത്തിക്കാട്ടി വിശ്വാസ്യത തകർക്കാനുള്ള ബോധപൂർവ ശ്രമങ്ങളെ വിശ്വാസി സമൂഹമൊന്നാകെ ശക്തമായി എതിർക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
കണ്ണൂർ ബിഷപ് ഹൗസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത് അധ്യക്ഷത വഹിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. മാർട്ടിൻ രായപ്പൻ, പ്രൊക്യൂറേറ്റർ ഫാ. ജോർജ് പൈനാടത്ത്, ഫാ. തോംസൺ കൊറ്റ്യത്ത്, ഫാ. ബെന്നി മണപ്പാട്ട്, ഫാ. ജോമോൻ ചെമ്പകശേരി, ഫാ. ജോസ് വി.സി., ഫാ. ലിനോ പുത്തൻവീട്ടിൽ, ഫാ. ഷാജു ആന്റണി, സിസ്റ്റർ ട്രീസ ജോർജ്, സിസ്റ്റർ ധന്യ യുഎംഐ, പുഷ്പ ക്രിസ്റ്റി, ആന്റണി നൊറോണ, കെ.ബി.സൈമൺ, കെ.എച്ച്.ജോൺ, ഷേർലി സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.