കണ്ണൂർ: കക്കാട്, എളയാവൂർ, മുണ്ടയാട് പ്രദേശങ്ങളിലെ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. കക്കാട് മങ്കരത്തൊടി ഹൗസിൽ നവാസ് (42) എന്ന കുരങ്ങ് നവാസിനെയാണ് കണ്ണൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 16ന് പുലർച്ചെ ഹൈവേ റോഡ് വർക്കിന്റെ എൻജിനിയർമാർ താമസിക്കുന്ന വീട്ടിൽ നിന്ന് മൂന്ന് മൊബൈൽ, ലാപ്ടോപ്, വാച്ച്, ബാഗ്12000 രൂപ എന്നിവ കവർന്ന കേസിലാണ് കണ്ണൂർ ടൗൺ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് 17 ന് കക്കാട് സ്പിന്നിംഗ് മില്ലിന് സമീപത്തെ പൂട്ടിക്കിടക്കുന്ന ഗൾഫിലുള്ള ജാബിറിന്റെ ജാൻ ഹൗസിൽ നിന്നും ഒന്നര ലക്ഷം വിലവരുന്ന ടിവി, വിലപിടിപ്പുള്ള പാത്രങ്ങൾ കളവ് നടത്തിയതും താനാണെന്ന് നവാസ് സമ്മതിച്ചത്.
തെളിവെടുപ്പിൽ പ്രതിയുടെ താമസസ്ഥലത്ത് നിന്നും ടിവി, ആറ് മൊബൈൽ ഫോണുകൾ, കവർച്ച ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു. ഇയാൾക്കെതിരേ ഇനിയും കൂടുതൽ കേസുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. പിടികൂടിയ സംഘത്തിൽ എസ്ഐമാരായ നസീബ്, സൗമ്യ, എഎസ്ഐമാരായ അജയൻ, രഞ്ജിത്, നാസർ, രാജേഷ്, ഷൈജു, ബാബുമണി എന്നിവരും ഉണ്ടായിരുന്നു.