ഇരിട്ടി: തെരുവ് കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡുകളും ടൂറിസം വികസനത്തിനായി ജബ്ബാർ കടവ് മുതൽ പഴശി വിപുലമായ ടൂറിസം പ്രോജക്ടിന് ഡിപിആർ തയാറാക്കാനും ഊന്നൽ നൽകി ഇരിട്ടി നഗരസഭ ബജറ്റ്. 48,78,83, 617 രൂപ വരവും 47,95,34,850 രൂപ ചെലവും 83,48,767രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർമാൻ പി.പി. ഉസ്മാനാണ് അവതരിപ്പിച്ചത്. ഷീ ലോഡ്ജ് വനിത ഹോസ്റ്റൽ സമുച്ചയം, ഓവുചാലുകൾ കലുങ്കുകൾ, റോഡുകൾ എന്നിവയ്ക്കായി 4.75 കോടി, മേലെ സ്റ്റാൻഡ് ബൈപാസ് റോഡിന് 15 ലക്ഷം, ജനകീയ പാർക്കിംഗിന് 10 ലക്ഷം, ടൗൺ സ്ക്വയർ രൂപീകരണത്തിന് 25 ലക്ഷം, കളിസ്ഥലങ്ങൾ ഒരുക്കുന്നതിന് 50 ലക്ഷം, ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് 20 ലക്ഷം, ഡയാലിസിസ് യൂണിറ്റിലേക്ക് മരുന്ന് മറ്റു ഉപകരണ ങ്ങൾക്കും 25 ലക്ഷം, കാർഷിക ക്ഷീരപരിപാലനത്തിന് 77 ലക്ഷം, വിദ്യാഭ്യാസ മേഖലയ്ക്ക് 62 ലക്ഷം, ജലസ്രോതസുകളുടെ സംരക്ഷണത്തിനായി 90 ലക്ഷം, ഭവന പദ്ധതിക്കായി നാലു കോടി, ടൗൺ ഹാൾ മൾട്ടിലെവൽ കോംപ്ലക്സ് പണിയുന്നതിന് ഒരു കോടി, അറവുശാലകൾക്കുള്ള സ്ഥലം കണ്ടെത്തുന്നതിന് 30 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.