തളിപ്പറന്പ്: തളിപ്പറന്പിലെ നിലവിലെ താലൂക്ക് ഓഫീസ് കെട്ടിടം പൈതൃക ടൂറിസത്തിന്റെ ഭാഗമായി മ്യൂസിയമാക്കി മാറ്റും. പുതിയ താലൂക്ക് ഓഫീസ് ഉൾപ്പെടെയുള്ള റവന്യു ടവർ നിർമാണത്തിനായി 15 കോടിയുടെ ഭരണാനുമതി ലഭിച്ച സാഹചര്യത്തിലാണ് നിലവിലെ താലൂക്ക് ഓഫീസ് കെട്ടിടം മ്യൂസിയമാക്കി മാറ്റി സംരക്ഷിക്കാൻ തീരുമാനിച്ചത്. 112 വർഷം പഴക്കമുള്ള തളിപ്പറമ്പ് താലൂക്ക് ഓഫീസ് കെട്ടിടം ടൂറിസം വകുപ്പിന് കൈമാറി പൈതൃക മ്യൂസിയമാക്കി മാറ്റാൻ സർക്കാറിലേക്ക് പ്രൊപ്പോസൽ നൽകും. ഇതിന്റെ ഭാഗമായി താലൂക്ക് ഓഫീസ് ഇവിടെ നിന്ന് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി മാറ്റും. റവന്യു ടവറിന് 2023 മാർച്ച് 17ന് ഭരണാനുമതിയായതിനാൽ സ്ട്രക്ചറൽ ഡ്രോയിംഗ് ലഭ്യമാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. നിലവിലെ താലൂക്ക് ഓഫീസിന് കിഴക്ക് ഭാഗത്ത് മാർക്കറ്റ് റോഡിന് റോഡിനോട് ചേർന്നാണ് റവന്യു ടവർ നിർമിക്കാനുദ്ദേശിക്കുന്നത്. ഈ സ്ഥലത്ത് നിലവിൽ പഴയ വില്ലേജ് ഓഫീസ്, റെയിൽവേ റിസർവേഷൻ കൗണ്ടർ, ഇ-മണൽ കൗണ്ടർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് തുടങ്ങിയ കെട്ടിടങ്ങളുണ്ട്. ഇവ പൊളിച്ചുമാറ്റും. ഈ സ്ഥലത്തെ മരങ്ങൾ മുറിച്ചുമാറ്റാൻ സോഷ്യൽ ഫോറസ്ട്രി വകുപ്പിന് അപേക്ഷ നൽകും. എം.വി. ഗോവിന്ദൻ എംഎൽഎയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ചൊറുക്കള-ബാവുപ്പറന്പ് -മയ്യിൽ- ചാലോട് വിമാനത്തവാള റോഡ് ജൂലൈയിൽ ടെൻഡർ ചെയ്യാനും തീരുമാനിച്ചു. വിമാനത്താവള ലിങ്ക് റോഡിനുള്ള സമ്മതപത്രം ഭൂവുടമകളിൽനിന്ന് വാങ്ങി, നഷ്ടപരിഹാരത്തിനുള്ള മൂല്യനിർണയം പൂർത്തിയാക്കി കെ ആർ എഫ് ബി ടെൻഡർ നടപടികളിലേക്ക് കടക്കും. ഇതിന് വേണ്ടിയുള്ള പ്രവർത്തനം പരമാവധി വേഗത്തിൽ പൂർത്തിയാക്കാൻ റവന്യു വകുപ്പിനും കേരള റോഡ് ഫണ്ട് ബോർഡിനും (കെ ആർ എഫ് ബി) എംഎൽഎ നിർദേശം നൽകി. ഇതിന്റെ ഭാഗമായി ഭൂവുടമകളുടെ യോഗം ഏപ്രിൽ ആദ്യവാരം മയ്യിൽ, കുറുമാത്തൂർ, കൂടാളി, കുറ്റിയാട്ടൂർ പഞ്ചായത്തുകളിലും ആന്തൂർ നഗരസഭയിലും ചേരും. ഇതിൽ റവന്യു വകുപ്പ്, കെ ആർ എഫ് ബി ഉദ്യോഗസ്ഥരും പങ്കെടുക്കും. ചൊറുക്കള മുതൽ ചാലോട് വരെയുള്ള ഒന്നാമത്തെ ഭാഗവും, തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ മുതൽ സർസയ്യിദ് കോളജ്-ഭ്രാന്തൻ കുന്ന് വരെയുള്ള രണ്ടാമത്തെ ഭാഗവും ഉൾപ്പെടെ 13.6 മീറ്റർ വീതിയിൽ രണ്ടുവരിപ്പാതയായി 25.25 കിലോ മീറ്റർ റോഡ് ആണ് വികസിപ്പിക്കുക. 291.63 കോടി രൂപയുടെ സാമ്പത്തികാനുമതി പദ്ധതിക്കായി നേരത്തെ ലഭിച്ചിരുന്നു.
പന്നിയൂർ വില്ലേജിലെ അഞ്ച് ഏക്കർ മിച്ചഭൂമി കുടുംബശ്രീ മിഷന്റെ കേരള ചിക്കൻ പദ്ധതിക്കായി കൈമാറാൻ സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമായി ഭൂമി പഞ്ചായത്ത് വകുപ്പിന് കൈമാറാൻ നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. പഞ്ചായത്ത് വകുപ്പാണ് കുടുംബശ്രീ മിഷന് ഭൂമി കൈമാറുക.ആന്തൂർ നഗരസഭയിൽ ഒരു വർഷത്തിനുള്ളിൽ പ്രവൃത്തി നടത്തണമെന്ന നിബന്ധനയിൽ സിവിൽ സപ്ലൈസ് വകുപ്പിന് കൈമാറിയ 1.52 ഏക്കർ സ്ഥലം നിബന്ധനപ്രകാരം പ്രവൃത്തികൾ ഒന്നും ചെയ്യാത്തതിനാൽ തിരിച്ചെടുക്കാൻ നടപടി സ്വീകരിക്കും. ഈ സ്ഥലം ഭാഗിമമായി തീയറ്റർ സമുഛയം വികസിപ്പിക്കാനായി സാംസ്കാരിക വകുപ്പിന് കൈമാറാനും നടപടിയെടുക്കും.
യോഗത്തിൽ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് എം.വി. അജിത, കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന, കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഷൈമ, എഡിഎം കെ.കെ. ദിവാകരൻ, തളിപ്പറമ്പ് ആർഡിഒ ഇ.പി. മേഴ്സി, എൽഎ ഡെപ്യൂട്ടി കളക്ടർ ടി.വി. രഞ്ജിത്ത്, തളിപ്പറമ്പ് തഹസിൽദാർ പി. സജീവൻ, സ്പെഷൽ തഹസിൽദാർ ജീന, കെആർഎഫ്ബി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.