ഉത്തര മലബാറിന്റെ ചിരകാല അഭിലാഷങ്ങളിൽ ഒന്നായിരുന്നു കണ്ണൂർ വിമാനത്താവളം. വിമാനത്താവളം സജ്ജമായതോടെ മലബാറിന്റെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്നായിരുന്നു ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നത്. വിമാനങ്ങളില്ലാത്ത വിമാനത്താവളമായി കണ്ണൂർ മാറുമോ എന്ന ആശങ്കയിലാണ് ഉത്തരമലബാർ നിവാസികൾ. പ്രതിദിനം എട്ടു സർവീസുകൾ നടത്തിയിരുന്ന ഗോ ഫസ്റ്റ് എയർലൈൻസും സർവീസ് നിർത്തി. നവംബറിൽ അവസാനിപ്പിച്ച എയർ ഇന്ത്യയുടെ കണ്ണൂർ-ഡൽഹി സർവീസ് ഇനിയും പുനഃരാരംഭിച്ചിട്ടില്ല. ഉഡാൻ പദ്ധതിക്ക് കീഴിൽ ഇൻഡിഗോ കണ്ണൂരിൽ നിന്ന് നടത്തിയിരുന്ന ആഭ്യന്തര സർവീസുകളും ഇപ്പോഴില്ല. ഇതോടെ, ആകാശയാത്ര നടത്താൻ മറ്റ് വിമാനത്താവളങ്ങൾ തേടി പോകേണ്ട അവസ്ഥയാണ്. അനാഥമാകുമോ കണ്ണൂർ വിമാനത്താവളം.. ? ദീപിക തയാറാക്കിയ റിപ്പോർട്ട്.
ജിജേഷ് ചാവശേരി
മട്ടന്നൂർ: ആധുനിക സൗകര്യങ്ങളിൽ ഇന്ത്യയിൽ തന്നെ മികച്ച വിമാനത്താവളങ്ങളിൽ ഒന്നായ കണ്ണൂർ വിമാനത്താവളത്തെ വിമാനങ്ങളുടെ കുറവ് പ്രതിസന്ധിയിലാക്കുന്നു. ഗോ ഫസ്റ്റ് എയർലൈൻസ് സർവീസുകൾ നിർത്തിവച്ചതോടെയാണ് കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാലിന് വൻ തിരിച്ചടിയായത്. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാനങ്ങൾ മാത്രമാണ് നിലവിൽ കണ്ണൂരിൽനിന്ന് സർവീസ് നടത്തുന്നത്. സർവീസുകളുടെ എണ്ണം കുറയുന്നതോടൊപ്പം വലിയ വരുമാന നഷ്ടവുമാണ് കിയാലിനെ കാത്തിരിക്കുന്നത്.
വിമാനങ്ങളുടെ കുറവ് കാരണം യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. വിമാന എൻജിനുകളുടെ തകരാർ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് സർവീസുകൾ നിർത്തുന്നതിന് ഇടയാക്കിയതെന്നാണ് വിവരം. എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും മാത്രമാണ് കണ്ണൂരിൽനിന്ന് സർവീസിനുള്ളത്. ദോഹ സർവീസ് ഒഴിച്ചാൽ ഇൻഡിഗോ നടത്തുന്നതെല്ലാം ആഭ്യന്തര സർവീസുകളാണ്. ദുബായ്, അബുദാബി, മസ്ക്കറ്റ്, ദമാം, കുവൈറ്റ്, മുംബൈ എന്നിവിടങ്ങളിലേക്കാണ് കണ്ണൂരിൽനിന്ന് ഗോ ഫസ്റ്റ് സർവീസ് നടത്തിയിരുന്നത്. കുവൈറ്റ്, ദമാം, മുംബൈ എന്നിവിടങ്ങളിലേക്ക് ഇതോടെ സർവീസില്ലാതായി.ഗോ ഫസ്റ്റിന് പുറമേ എയർഇന്ത്യ എക്സ്പ്രസും സർവീസ് നടത്തിയിരുന്നതിനാൽ ദുബായ്, അബുദാബി സെക്ടറുകളിൽ യാത്രാനിരക്കിൽ ചെറിയ കുറവുണ്ടായിരുന്നു. എയർഇന്ത്യ എക്സ്പ്രസ് മാത്രം സർവീസ് നടത്തുമ്പോൾ ഇനി ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാനാണ് സാധ്യത.
മാസം 240
സർവീസുകളുടെ കുറവ്
ഗോ ഫസ്റ്റ് സർവീസ് നിർത്തിയതിനാൽ പ്രതിമാസം 240 സർവീസുകളുടെ കുറവാണ് കണ്ണൂരിലുണ്ടാകുക. പ്രതിദിനം എട്ടു സർവീസുകൾ കുറയും. ഒരു ദിവസം ഏകദേശം 1200 ഓളം യാത്രക്കാരുടെ കുറവാണ് ഇതുണ്ടാക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കിയാലിന് ഗോ ഫസ്റ്റിന്റെ പിന്മാറ്റം ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടവും വലുതാണ്. പാർക്കിംഗ്, ലാൻഡിംഗ് ഫീസിനത്തിൽ പ്രതിദിനം 10 ലക്ഷം രൂപയോളം ഗോ ഫസ്റ്റ് കിയാലിന് നൽകുന്നുണ്ട്. നവംബറിൽ അവസാനിപ്പിച്ച എയർ ഇന്ത്യയുടെ കണ്ണൂർ-ഡൽഹി സർവീസ് ഇനിയും പുനരാംരംഭിച്ചിട്ടില്ല. കണ്ണൂരിൽനിന്ന് മുംബൈ വഴി ഡൽഹിക്ക് തിരിച്ചിരുന്നവരുടെ യാത്രയും മുടങ്ങി.
കണ്ണൂർ ഹബ്ബായി തെരഞ്ഞെടുത്ത ഗോ ഫസ്റ്റ് ഏറ്റവുമധികം സർവീസുകൾ നടത്തിയിരുന്നത് കണ്ണൂർ വിമാനത്താവളത്തിൽനിന്നായിരുന്നു. കോവിഡ് കാലത്ത് ഏതാനും സർവീസുകൾ അവസാനിപ്പിച്ചു. മറ്റു കമ്പനികൾ യഥേഷ്ടം സർവീസ് നടത്തുന്നതിനാൽ ഗോ ഫസ്റ്റിന്റെ പിന്മാറ്റം കൊച്ചി പോലുള്ള വിമാനത്താവളങ്ങളെ ബാധിച്ചിട്ടില്ല. ഉഡാൻ പദ്ധതിക്ക് കീഴിൽ ഇൻഡിഗോ കണ്ണൂരിൽനിന്ന് നടത്തിയിരുന്ന ആഭ്യന്തര സർവീസുകളും ഇപ്പോഴില്ല. ലാഭകരമല്ലെന്ന് കണ്ടാണ് കരാർ അവസാനിപ്പിച്ചത്. സർവീസുകൾ പൊടുന്നനെ അവസാനിപ്പിച്ചതോടെ ട്രാവൽ ഏജൻസികളും യാത്രക്കാരും പ്രതിസന്ധിയിലായി.
വികസനത്തിനായുള്ള
കിതപ്പ്
കണ്ണൂർ ജില്ലയുടെ വികസന മുന്നേറ്റത്തിന് സാധ്യതയേറിയ കണ്ണൂർ രാജ്യാന്തര വിമാനത്താവളം പ്രവർത്തനമാരംഭിച്ച് നാലു വർഷം കഴിഞ്ഞിട്ടും വികസനത്തിനായുള്ള കിതപ്പ് തുടരുകയാണ്. രണ്ടു വർഷത്തെ കോവിഡ് പ്രതിസന്ധി പ്രവർത്തനത്തെ സാരമായി ബാധിച്ചതാണ് വിമാനത്താവളത്തിന് പ്രതീക്ഷിച്ച വികസന നാഴികക്കല്ലുകൾ പിന്നിടുന്നതിൽനിന്നും പിറകോട്ടടിപ്പിച്ചതെന്നാണ് വിലയിരുത്തൽ. ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് കണ്ണൂർ വിമാനത്താവളം പ്രവർത്തനം ആരംഭിച്ചത്. വലിയ വിമാനങ്ങൾക്ക് ഇറങ്ങാവുന്ന നീളമേറിയ റൺവേയും ഏപ്രണും വിശാലമായ ടെർമിനൽ കെട്ടിടവും കണ്ണൂരിലുണ്ട്. എന്നാൽ, വിമാന സർവീസുകളും യാത്രക്കാരും കുറവായതിനാൽ സൗകര്യങ്ങളുടെ പകുതി പോലും ഉപയോഗിക്കേണ്ടി വരുന്നില്ലെന്നതാണ് യാഥാർഥ്യം.
പ്രതിസന്ധി
പരിഹരിക്കണം: ചേംബർ ഓഫ് കൊമേഴ്സ്
കണ്ണൂർ: ഉത്തര മലബാറിന്റെ സമഗ്ര വികസനത്തിന് ഏറെ മുതൽകൂട്ടാകുമെന്ന പ്രതീക്ഷയോടെ നാലു വർഷം മുന്പ് പ്രവർത്തനമാരംഭിച്ച കണ്ണൂർ വിമാനത്താവളത്തിന്റെ നിലവിലെ പ്രതിസന്ധിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളും വിമാനത്താവള അധികൃതരും ശാശ്വതമായ പരിഹാരം കാണണമെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത കണ്ണൂർ എയർപോർട്ട് ഡെവലപ്മെന്റ് ഫോറം ആവശ്യപ്പെട്ടു. കണ്ണൂർ ചേംബർ ഹാളിൽ നടന്ന യോഗത്തിൽ എയർപോർട്ട് ഡെവലപ്മെന്റ് ഫോറം പ്രസിഡന്റ് ടി.കെ. രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. കൺവീനറും പ്രസ് ക്ലബ് പ്രസിഡന്റുമായ സിജി ഉലഹന്നാൻ മുഖ്യ പ്രഭാഷണം നടത്തി.
യോഗത്തിൽ കെ. നാരായണൻകുട്ടി, സഞ്ജയ് ആറാട്ട് പൂവാടൻ, കെ.കെ. പ്രദീപ്, ഇ.കെ. അജിത് കുമാർ, ഹനീഷ് കെ. വാണിയങ്കണ്ടി, വിനോദ് നാരായണൻ, ടി. രമേശൻ, ജീവരാജ് നമ്പ്യാർ, കെ.വി. ദിവാകർ, സി. അനിൽകുമാർ, സൂര്യകാന്ത് മഖേച്ച തുടങ്ങിയവർ പ്രസംഗിച്ചു.