കൊട്ടാരക്കര: പോലീസ് വകുപ്പിന്റെ യോദ്ധാവ് ആന്റി ഡ്രഗ് കാമ്പയിന്റെ ഭാഗമായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സുനിലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സ്പെഷൽ ടീം, കൊട്ടാരക്കര പോലീസ് എന്നിവർ സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ പുലമൺ ജംഗ്ഷനിൽ നിന്ന് 106 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു.
ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിത്. കൊല്ലം പട്ടത്താനം ജനകീയ നഗർ 161 മിനി വിഹാറിൽ അമൽ (24) ആണ് പിടിയിലായത്. ഇയാളെപ്പറ്റിയുള്ള രഹസ്യ വിവരം പോലീസിന് ലഭിച്ചതിനെ തുടന്ന് കുറച്ച് ദിവസങ്ങളായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കൃത്യമായ ഇടവേളകളിൽ ഇയാൾ കേളത്തിലേക്ക് ട്രെയിൻ മാർഗവും ബസ് മാർഗവും അന്യസംസ്ഥാനങ്ങളിൽ നിന്നും എംഡിഎംഎ കടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇന്നലെ എറണാകുളത്ത് നിന്നും കൊട്ടാരക്കരയ്ക്ക് ബസിൽ വരവേ ആണ് ഇയാൾ പിടിയിലാവുന്നത്.
അന്തർ സംസ്ഥാന ഇടനിലക്കാരിൽ നിന്നും ഒരു ഗ്രാം എംഡിഎംഎ രണ്ടായിരം രൂപയ്ക്ക് വാങ്ങി കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കച്ചവടക്കാർക്ക് എത്തിച്ചുനൽകുന്നതിലെ പ്രധാന കണ്ണിയാണ് പിടിയിലായ അമൽ. ഇങ്ങനെ കേരളത്തിലേക്ക് കടത്തിക്കൊണ്ട് വരുന്ന ഇവ ചെറു പാക്കറ്റുകളിലാക്കി വിൽക്കുമ്പോൾ 20 ലക്ഷത്തോളം രൂപ മൂല്യം വരുമെന്നും പ്രതി സമ്മതിച്ചു. കേസിലെ കണ്ണികളെക്കുറിച്ചും അന്തർ സംസ്ഥാന ബന്ധങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു. പോയിന്റ് അഞ്ച് ഗ്രാമിന് മുകളിൽ എംഡിഎംഎ കൈവശം വയ്ക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റവും, 10 ഗ്രാമിന് മുകളിൽ കൈവശം വയ്ക്കുന്നത് 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്.
കൊല്ലം റൂറൽ സി ബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസ്, കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ കൊട്ടാരക്കര എസ്എച്ച്ഒ പ്രശാന്ത് വി.എസ്, എസ്ഐ ദീപു കെ.എസ്, എസ്ഐ രാജൻ, കൊല്ലം റൂറൽ സ്പെഷൽ ടീമംഗങ്ങളായ എസ്ഐ അനിൽകുമാർ, എഎസ്ഐ രാധാകൃഷ്ണപിള്ള, സിപിഒ മാരായ സജുമോൻ റ്റി, അഭിലാഷ് പി.എസ്, ദിലീപ് എസ്, വിപിൻ ക്ലീറ്റസ്, എസ് സിപിഒ സുനിൽ കുമാർ, സിപിഒ മാരായ മഹേഷ് മോഹൻ, ജിജി സനോജ്, കൊട്ടാരക്കര എഎസ്ഐ ജിജിമോൾ, സിപിഒമാരായ ഷിബു കൃഷ്ണൻ, കിരൺ, ശ്രീരാജ്, അഭി സലാം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.