പത്തനംതിട്ട: കോന്നി സർക്കാർ മെഡിക്കല്‍ കോളജില്‍ ഇക്കൊല്ലം എംബിബിഎസ് പ്രവേശനാനുമതി ലഭിച്ചേക്കുമെന്ന സൂചന ജില്ലയുടെ ആരോഗ്യമേഖലയ്ക്ക് പുതിയ പ്രതീക്ഷ പകരുന്നു. ഇതു സംബന്ധിച്ചു നടത്തിയ പരിശോധനകളില്‍ ദേശീയ മെഡിക്കല്‍ കമ്മീഷന് തൃപ്തി രേഖപ്പെടുത്തിയതായി മന്ത്രി വീണാ ജോര്‍ജ് ആണ് അറിയിച്ചത്.
എത്രയും വേഗം രേഖാമൂലമുള്ള അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. 100 സീറ്റുകളിലേക്കു പ്രവേശാനാനുമതി തേടിക്കൊണ്ടുള്ള അപേക്ഷയാണ് മെഡിക്കൽ കമ്മീഷൻ മുന്‍പാകെ സംസ്ഥാന ആരോഗ്യ വിദ്യാഭ്യാസവകുപ്പ് നൽകിയിരുന്നത്.
250 കോടി മുടക്കി
ഇപ്പോഴത്തെ സർക്കാർ അധികാരമേറ്റ ശേഷം 250 കോടി രൂപയിലധികം വരുന്ന വികസന പ്രവര്‍ത്തനം മെഡിക്കൽ കോളജിൽ നടത്തിയെന്നു മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജിന്റെ നിർമാണത്തിനു പാരിസ്ഥിതിക അനുമതി ലഭ്യമാക്കി. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, കാന്റീന്, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്സുകള്‍, ലോണ്ട്രി, അനിമല്‍ ഹൗസ്, ഓഡിറ്റോറിയം, മോര്‍ച്ചറി, 200 കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാമത്തെ ബ്ലോക്ക് എന്നിവയുടെ നിർമാണത്തിനായി 200 കോടിയുടെ സാമ്പത്തികാനുമതി ലഭ്യമാക്കി നിർമാണം തുടങ്ങി. ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കാൻ പുസ്തകങ്ങള്‍, ക്ലാസ് റൂം, ലേബര്‍റൂം, ബ്ലെഡ് ബാങ്ക്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍, ലാബ് ഉപകരണങ്ങള്‍ മുതലായവ ഒരുക്കാൻ 18.72 കോടി രൂപ കിഫ്ബിയില്‍നിന്നു പ്രത്യേകമായി ലഭ്യമാക്കി. ഇന്റേണല്‍ റോഡ്, എസ്ടിപി, പ്രവേശന കവാടം മുതലായവ നിര്‍മിക്കുന്നതിന് 15,50,76,322 രൂപയുടെ ഭരണാനുമതി നല്കി.
ഹോസ്റ്റൽ
നിർമാണം തുടങ്ങി
മെഡിക്കല്‍ കോളജില്‍ ഒപി, ഐപി, അത്യാഹിത വിഭാഗം ആരംഭിച്ചു. മൈനര്‍ ഓപ്പറേഷന് തിയേറ്റര്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബ്, ഫാര്‍മസി സൗകര്യം എന്നിവയൊരുക്കി. അത്യാഹിത വിഭാഗത്തില്‍ 16 ലക്ഷം രൂപയുടെ അധിക ഫര്‍ണിച്ചർ ലഭ്യമാക്കി. അഞ്ചു കോടിയുടെ ജില്ലയിലെ ആദ്യത്തെ 128 സ്ലൈഡ് സിടി സ്കാന്‍, മോഡുലാര്‍ ഓപ്പറേഷന് തിയേറ്ററുകള്‍ എന്നിവ സ്ഥാപിക്കാന്‍ അനുമതി നല്കി. ആധുനിക ലേബര്‍റൂം നിർമിക്കാൻ 3.5 കോടി രൂപയുടെ ലക്ഷ്യാ പദ്ധതിക്ക് അനുമതി. കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍, ബ്ലെഡ് സ്റ്റോറേജ് യൂണിറ്റ് എന്നിവ സ്ഥാപിച്ചു. 10 നിലകളുള്ള ക്വാര്‍ട്ടേഴ്സിന്റെയും ബോയ്സ്, ലേഡീസ് ഹോസ്റ്റലുകളുടെയും നിർമാണം ആരംഭിച്ചു.
ജീവനക്കാരെ
നിയമിച്ചു
നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമാക്കാൻ ആവശ്യമായ അധ്യാപക, അനധ്യാപക ജീവനക്കാരെ നിയമിച്ചു. ഒന്നാം വര്‍ഷ ക്ലാസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടു പൂര്‍ത്തിയാക്കിയ അക്കഡേമിക് ബ്ലോക്കില്‍ ഗ്രൗണ്ട് ഫ്ളോറില്‍ അനാട്ടമി വിഭാഗം ലാബ്, അനാട്ടമി മ്യൂസിയം, ലൈബ്രറി, ലക്ചര്‍ തിയേറ്റര്‍ മുതലായവ സജ്ജീകരിച്ചു. ഫാര്‍മക്കോളജി വിഭാഗം ലാബ്, ബയോകെമിസ്ട്രി വിഭാഗം ലാബ്, ഫിസിയോളജി ലാബ്, പ്രിന്‍സിപ്പലിന്റെ കാര്യാലയം, പരീക്ഷാഹാള്, ലക്ചർ ഹാള്‍, പാത്തോളി വിഭാഗം ലാബ്, മൈക്രോബയോളജി ലക്ചര്‍ ഹാള്‍ തുടങ്ങിയവയും സജ്ജീകരിച്ചു.
രണ്ടു വർഷമായി പ്രവർത്തിച്ചുവരുന്ന ആശുപത്രി തുടങ്ങിയ കാര്യങ്ങളിൽ ചില ഇളവുകൾ കമ്മീഷൻ അനുവദിച്ചിട്ടുള്ളതും അനുമതി സാധ്യമാക്കാൻ സഹായകമായി. 300 കിടക്കകളോടെയുള്ള ആശുപത്രിയുടെ സജ്ജീകരണമാണ് ആദ്യഘട്ടത്തിൽ സജ്ജമാകുന്നത്.