പത്തനംതിട്ട: പത്തുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കോന്നിയിലേക്ക് മെഡിക്കൽ വിദ്യാർഥികളെത്തുന്നു. ഇക്കൊല്ലത്തെ പ്രവേശന നടപടികൾ ഒക്ടോബറിൽ ആരംഭിക്കും. അഖിലേന്ത്യ പ്രവേശന പരീക്ഷയുടെ (നീറ്റ്) ഫലം പുറത്തുവന്നതോടെ കേരളത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.
2012ൽ ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച പത്തനംതിട്ട ജില്ലയുടെ മെഡിക്കൽ കോളജിനു സ്ഥലം കണ്ടെത്തിയത് കോന്നി നെടുന്പാറയിലെ ആനകുത്തി പ്രദേശമാണ്. പഴയ കോന്നിയുടെ മുളകുകൊടി തോട്ടമായിരുന്നു പ്രദേശം. 100 ഏക്കർ വരുന്ന പ്രദേശത്ത് കൃഷിവകുപ്പ് മുന്‍പ് നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. റവന്യുവകുപ്പിൽ നിന്ന് 50 ഏക്കർ സ്ഥലമാണ് മെഡിക്കൽ കോളജിനായി കൈമാറിയത്.
കോന്നി വനമേഖലയോടു ചേർന്ന പ്രദേശമാണിത്. അതുകൊണ്ടുതന്നെ പാരിസ്ഥിതിക അനുമതി ഉൾപ്പെടെ കടന്പകൾ പലതും കടന്നാണ് മെഡിക്കൽ കോളജ് യാഥാർഥ്യമായത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളജ് എന്ന ആശയം 2011ലെ യുഡിഎഫ് സർക്കാർ മുന്നോട്ടുവച്ചതോടെയാണ് പത്തനംതിട്ടയുടെ മെഡിക്കൽ കോളജിനായി മുളകുകൊടിത്തോട്ടത്തിലെ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചത്. കോന്നിയുടെ അന്നത്തെ എംഎൽഎ അടൂർ പ്രകാശ് ഉമ്മൻ ചാണ്ടി സർക്കാരിലെ ആരോഗ്യമന്ത്രി കൂടിയായിരുന്നതിനാൽ പദ്ധതിക്കു വേഗം കൈവന്നു.
ഇതോടൊപ്പം ഈ പ്രദേശത്തുതന്നെ കേന്ദ്രീയ വിദ്യാലയം, മരുന്ന് പരിശോധന ലാബോറട്ടറി, രക്തബാഗ് നിർമാണ യൂണിറ്റ് എന്നിവയ്ക്കും അടൂർ പ്രകാശ് സ്ഥലം നീക്കിവച്ചു. മരുന്ന് പരിശോധന ലാബോറട്ടറി പൂർത്തിയായി. കേന്ദ്രീയ വിദ്യാലയം നിർമാണം നടന്നുവരുന്നു.
ജില്ലയിലെ നാലാമത്തെ മെഡിക്കൽ കോളജ്
പത്തനംതിട്ട ജില്ലയിലെ നാലാമത്തെ മെഡിക്കൽ കോളജിലാണ് ഇക്കൊല്ലം എംബിബിഎസ് പ്രവേശനം സാധ്യമാകുന്നത്. സർക്കാർ മേഖലയിലെ ആദ്യ മെഡിക്കൽ കോളജും. തിരുവല്ല പുഷ്പഗിരി, ബിലീവേഴ്സ്, അടൂർ ചായലോട് മൗണ്ട് സിയോൻ മെഡിക്കൽ കോളജുകൾ സ്വാശ്രയ മേഖലയിലുണ്ട്. നൂറു വീതം സീറ്റുകളിലാണ് സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം, കോന്നി സർക്കാർ മെഡിക്കൽ കോളജിലും നൂറ് സീറ്റിൽ ആദ്യകൊല്ലം പ്രവേശനം നടക്കും.
വടശേരിക്കരയിൽ നിർമാണത്തിലിരിക്കുന്ന ശ്രീ അയ്യപ്പ മെഡിക്കൽ കോളജിലും ഇക്കൊല്ലം വിദ്യാർഥി പ്രവേശനം തേടി എൻഎംസിക്ക് അപേക്ഷ അയച്ചിരുന്നു.
സമയബന്ധിതമായ
ഇടപെടലുകളെന്നു മന്ത്രി
പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജിന്റെ അംഗീകാരത്തിനായി സമയബന്ധിത ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്ന് മന്ത്രി വീണാ ജോർജ്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഉന്നതോദ്യോഗസ്ഥര്‍, കോന്നി മെഡിക്കല്‍ കോളജിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഏകോപനവും പ്രവര്‍ത്തനങ്ങളുമുണ്ടായിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് 250 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സാധ്യമാക്കിയത്.
200 കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാമത്തെ ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, കാന്റീന്, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്സുകള്‍, ലോണ്ട്രി, അനിമല്‍ ഹൗസ്, ഓഡിറ്റോറിയം, മോര്‍ച്ചറി എന്നിവയുടെ നിർമാണത്തിനായി 200 കോടിയുടെ സാമ്പത്തികാനുമതി ലഭ്യമായതോടെ നിർമാണം ആരംഭിച്ചു. ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് 18.72 കോടി രൂപ കിഫ്ബിയില്‍ നിന്നും പ്രത്യേകമായി ലഭ്യമാക്കി.
ഇന്റേണല്‍ റോഡ്, എസ്ടിപി., പ്രവേശന കവാടം മുതലായവ നിർമിക്കുന്നതിന് 15.51 കോടി രൂപയുടെ ഭരണാനുമതി നല്കി. അഞ്ചു കോടി രൂപയുടെ ജില്ലയിലെ ആദ്യത്തെ 128 സ്ലൈഡ് സിടി സ്കാന്‍ സ്ഥാപിക്കാന്‍ അനുമതി നല്കി. ആധുനിക ലേബര്‍റൂം നിർമിക്കുന്നതിന് 3.5 കോടി രൂപയുടെ ലക്ഷ്യാ പദ്തക്ക് അനുമതി ലഭ്യമാക്കി.
കോവിഡ് കാലത്ത് പ്രതിസന്ധികളെ തരണം ചെയ്ത് ഒപി, ഐപി, അത്യാഹിത വിഭാഗം എന്നിവ ആരംഭിച്ചു. മൈനര്‍ ഓപ്പറേഷന് തിയേറ്റര്‍, ലാബ്, ഫാര്‍മസി, ഇ ഹെല്‍ത്ത്, കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍, ബ്ലെഡ് സ്റ്റോറേജ് യൂണിറ്റ്, അനാട്ടമി വിഭാഗം ലാബ്, അനാട്ടമി മ്യൂസിയം, ലൈബ്രറി, ലക്ചര്‍ തിയേറ്റര്‍, ഫാര്‍മക്കോളജി വിഭാഗം ലാബ്, ബയോകെമിസ്ട്രി വിഭാഗം ലാബ്, ഫിസിയോളജി ലാബ്, പ്രിന്‍സിപ്പാളിന്റെ കാര്യാലയം, പരീക്ഷാഹാള്, ലക്ചര്‍ഹാള്‍, പാത്തോളി വിഭാഗം ലാബ്, മൈക്രോബയോളജി ലക്ചര്‍ ഹാള്‍, ഫര്‍ണിച്ചറുകള്‍, ലൈബ്രറി ബുക്കുകള്‍, സ്പെസിമെനുകള്, പഠനനോപകരണങ്ങള്‍, ആശുപത്രി വികസന സമിതി (എച്ച്ഡിഎസ്) എന്നിവ സാധ്യമാക്കി.