പത്തനംതിട്ട: മഞ്ഞുകാലം എത്തിയതോടെ നാടു പനിച്ചുവിറച്ചു തുടങ്ങുന്നു. ഇടവിട്ടുള്ള മഴയും പുലർച്ചെയുള്ള മഞ്ഞും പനി വിട്ടുമാറാതെ പിന്തുടരാൻ കാരണമാകുന്നുണ്ട്. ഇതോടൊപ്പം കഫക്കെട്ടും ചുമയും വ്യാപകമായി കണ്ടുവരുന്നുണ്ട്. വൈറൽപനി ഇക്കൊല്ലം മുഴുവൻ വിടാതെ പിന്തുടരുന്നുണ്ട്.
കോവിഡനന്തരം വൈറൽ പനി പിടിപെടുന്നവരിൽ ശാരീരികാസ്വാസ്ഥ്യങ്ങൾ കൂടുതലാണെന്നാണ് വിലയിരുത്തൽ. ശരീരവേദന, ചുമ, കഫക്കെട്ട് തുടങ്ങി വൈറൽപനിയുടെ ലക്ഷണങ്ങൾ ഏറെ ദിവസം തുടരുന്നുണ്ട്. തുടരെ തുടരെ പനി പിടിപെടുന്നതും നല്ല ലക്ഷണമല്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
ഓരോ പ്രദേശത്തും പനി ബാധിതരുടെ എണ്ണം കൂടുതലാണെങ്കിലും ജില്ലയിലെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കണക്കുകൾ മാത്രമാണ് ഔദ്യോഗികമായി എത്തുന്നത്. സ്വകാര്യ ആശുപത്രികളിലും ചികിത്സാ കേന്ദ്രങ്ങളിലും നിരവധിയാളുകൾ പ്രതിദിനം ചികിത്സ തേടുന്നുണ്ടെങ്കിലും ഇവയൊന്നും ഔദ്യോഗിക കണക്കിൽ എല്ലാ ദിവസവും വരാറില്ല. ഇക്കാരണത്താൽ പനി ബാധിതരുടെ എണ്ണത്തിൽ വലിയ വർധനയില്ലെന്ന ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്.
ഡെങ്കിയും എലിപ്പനിയും വിടാതെ...
മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി ഇക്കൊല്ലം ഡെങ്കിപ്പനിയും എലിപ്പനിയും എല്ലാ മാസവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇടവിട്ടുള്ള മഴയാണ് ഇതിനു കാരണമായി പറയുന്നത്.
രണ്ടു വർഷം മുന്‍പുവരെ കാലവർഷത്തോടനുബന്ധിച്ചാണ്
ഡെങ്കി, എലിപ്പനി
രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഇപ്പോഴാകട്ടെ ഇവ രണ്ടും എല്ലാ മാസവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഡെങ്കി മാരകമാകുന്ന സാഹചര്യവും നിലനിൽക്കുന്നു. കഴിഞ്ഞ മാസവും ഒരു മരണം ജില്ലയിൽ റിപ്പോർട്ട് ചെയ്തു.
ഡെങ്കി, എലിപ്പനി ജാഗ്രത കൈവിടരുത്: ഡിഎംഒ
ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണമെന്ന് ജില്ലാ ഡിഎംഒ ഡോ.എല്‍. അനിതകുമാരി. എലിപ്പനിയും ജില്ലയിലെ പല ഭാഗങ്ങളിൽനിന്നു റിപ്പോർട്ട് ചെയ്തുവരുന്നുണ്ട്. പരിസര ശുചീകരണവും വ്യക്തിശുചിത്വവും പാലിച്ചു രോഗങ്ങളെ പ്രതിരോധിക്കണമെന്നു ഡിഎംഒ നിർദേശിച്ചു. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. എലിയുടെ വ്യാപനവും മലിനജലം കെട്ടിക്കിടക്കുന്നതുമൊക്കെ എലിപ്പനി വ്യാപനത്തിനു കാരണമാകാം. വെള്ളത്തിൽ ഇറങ്ങേണ്ടിവരുന്നവർ എലിപ്പനി പ്രതിരോധ മരുന്നു നിർബന്ധമായും കഴിക്കണം. പ്രതിരോധ ഗുളിക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം ലഭ്യമാണ്.
ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ കൂത്താടികളുടെ സാന്നിധ്യം വളരെയധികം കാണപ്പെടുന്നുണ്ട്. ഉപയോഗ ശൂന്യമായ ചിരട്ട, പ്ലാസ്റ്റിക് പാത്രങ്ങള്‍, ദ്രവിക്കാത്ത മാലിന്യങ്ങള്‍, ടയറുകള്‍, ബക്കറ്റുകള്‍ തുടങ്ങിയവ പറമ്പില്‍ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കള്‍ ആഴ്ചയിലൊരിക്കല്‍ നീക്കം ചെയ്തു സുരക്ഷിതമായി സംസ്കരിക്കുക.
സ്വയം ചികിത്സ ഒഴിവാക്കുക
പനി പിടിപെടുന്നവർ സ്വയം ചികിത്സ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്.
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, തലവേദന, കണ്ണുകള്‍ക്കു പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഛര്‍ദി തുടങ്ങിയവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാകാം.
രോഗ സങ്കര്ണതകളും മരണവും ഒഴിവാക്കാന്‍ സാധിക്കും. രോഗബാധിതര്‍ പൂർണമായും
വിശ്രമിക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം.ഉപ്പിട്ട കഞ്ഞിവെളളം, കരിക്കിന്‍വെളളം, പഴച്ചാറുകള്‍, മറ്റ് പാനീയങ്ങള്‍ എന്നിവ ധാരാളം കുടിക്കണം. പനി ബാധിതര്‍ ഉറങ്ങുന്നതും വിശ്രമിക്കുന്നതും കൊതുകു വലയ്ക്കുളളില്‍ ആയിരിക്കണം.