പത്തനംതിട്ട: കോഴഞ്ചേരി- റാന്നി റോഡില്‍ പുതമൺ പാലം തകർന്നതോടെ ഒരു നാട് യാത്രാദുരിതത്തിലേക്ക്. തകർന്ന പാലം പൊളിച്ചുനീക്കി പുതിയ പാലംതന്നെ വേണമെന്നാണ് സംസ്ഥാന പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എൻജിനിയറും സംഘവും സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് നൽകിയിരിക്കുന്നത്.
പുതിയ പാലം നിർമിക്കാൻ കുറഞ്ഞതു രണ്ടു വർഷമെങ്കിലും വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇക്കാലമത്രയും കോഴഞ്ചേരി- കീക്കൊഴൂർ- റാന്നി പാതയിൽ യാത്ര ദുരിതമായി മാറും.
യാത്രാച്ചെലവ് ഏറും
വാഴക്കുന്നം, ചെറുകോൽ, കാട്ടൂർ, കച്ചേരിപ്പടി, പുതമൺ, കീക്കൊഴൂർ വഴി റാന്നിയിലെത്തുന്ന പാത തിരക്കേറിയതാണ്. ശബരിമല തീർഥാടനകാലത്തു ചെങ്ങന്നൂരിൽനിന്നു പന്പയിലേക്കും എരുമേലിയിലേക്കും ഈ പാതയാണ് ഉപയോഗിക്കാറുള്ളത്. പത്തിലധികം സ്വകാര്യ ബസുകൾ ഇതുവഴി പ്രതിദിന സർവീസ് നടത്തുന്നുണ്ട്. സ്കൂൾ, കോളജ് വിദ്യാർഥികൾ, ജീവനക്കാർ തുടങ്ങി പ്രതിദിന യാത്രക്കാരുംമേറെ. സാധാരണക്കാരായ ആളുകളാണ് യാത്രക്കാരിൽ നല്ലൊരു പങ്കുമെന്നതിനാൽ അധിക യാത്രയ്ക്കു വേണ്ടിവരുന്ന ചെലവ് ഇവർക്കു വലിയ ബാധ്യതയാകും.
പൊളിച്ചുനീക്കണം
എഴുപതു വർഷത്തോളം പഴക്കമുള്ള പാലത്തിന്റെ അബട്ട്മെന്റിലും ബീമിലും വിള്ളൽ വീണിട്ടുള്ളതിനാൽ ഇതു പൂർണമായി പൊളിച്ചുനീക്കിയെങ്കിൽ മാത്രമേ പുതിയ നിർമാണം തുടങ്ങാനാകൂ. സ്ഥലം സന്ദർശിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് വിശദമായി പരിശോധിച്ചു നടപടികളിലേക്കു കടക്കണം. ഇതിനു കാലതാമസമുണ്ടാകും. ബജറ്റ് വിഹിതം അനുവദിച്ചെങ്കിലേ പണി തുടങ്ങാനുമാകൂ. 2022 ഒക്ടോബറിൽ അപ്രോച്ച് റോഡ് തകർന്ന കോമളം പാലത്തിനു പകരം പുതിയ പാലം എന്ന നിർദേശം അംഗീകരിച്ചെങ്കിലും ഇതേവരെ നടപടിക്രമം പൂർത്തിയായിട്ടില്ല.
ബസുകൾ പലവഴിക്ക്
ഗതാഗത ക്രമീകരണം നിലവിൽ വന്നതോടെ റാന്നി - കീക്കൊഴൂർ - കോഴഞ്ചേരി റൂട്ടിലെ ബസുകൾ പല വഴികളിലൂടെയാണ് ഓടുന്നത്. ഏറെ ബസുകളും കീക്കൊഴൂരിൽ തിരിഞ്ഞു പേരൂർച്ചാൽപാലം കയറി ചെറുകോൽപ്പുഴ റോഡിലിറങ്ങിയാണ് യാത്ര തുടരുന്നത്. രണ്ട് റോഡുകളും തമ്മിൽ പന്പാനദിയാണ് വേർതിരിക്കുന്നത്. പല ഭാഗങ്ങളിലും ഇരുകരകൾ തമ്മിൽ ബന്ധമുള്ളതാണ് ഏക ആശ്രയം. ഇവിടങ്ങളിൽ പാലം ഇല്ലാത്തതിനാൽ കടത്തു സർവീസുകൾ വേണ്ടിവരും. വാഴക്കുന്നം നീർപ്പാലം മാത്രമാണ് പേരൂർച്ചാൽ കഴിഞ്ഞാൽ മറുകര കടക്കാനുള്ള ആശ്രയം.
നാലു ബസുകൾ പുതമണിലെത്തി വയലത്തല റോഡുവഴി അന്ത്യാളൻകാവിലെത്തി പുതമൺ മറുകരയിൽ ഇറങ്ങുന്നുണ്ട്. പത്തു കിലോമീറ്ററാണ് ഈ ബസുകൾ അധികമായി സഞ്ചരിക്കേണ്ടി വരുന്നത്. അരമണിക്കൂറിലേറെ സമയം അധികവും വേണ്ടിവരുന്നു. അധികദൂരം താണ്ടിയുള്ള യാത്രയിലെ ബുദ്ധിമുട്ട് ബസുടമകൾ അറിയിച്ചിട്ടുണ്ട്. എന്നാൽ, വിദ്യാർഥികളുടെയും ജീവനക്കാരുടെയും മറ്റും സൗകര്യാർഥം ക്രമീകരണവുമായി സഹകരിക്കണമെന്നാണ് അധികൃതരുടെ ആവശ്യം. രാവിലെയും വൈകുന്നേരവും നിർബന്ധമായും ഏതാനും ബസുകൾ ഇത്തരത്തിൽ വഴിതിരിച്ചവിടാനാണ് തീരുമാനിച്ചിട്ടുള്ളത്. ആർടിഒ ഇതു സംബന്ധിച്ച നിർദേശം നൽകുമെങ്കിലും അധികച്ചെലവ് താങ്ങാനാകില്ലെന്നു ബസുടമകൾ വ്യക്തമാക്കിയിട്ടുണ്ട്.
ടോറസുകൾ
ഇവിടെയും ഭീഷണി
ടോറസുകള്‍ ഉള്‍പ്പെടെ അമിതഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ ഇനി കീക്കൊഴൂർ വഴി വരേണ്ടതില്ലെന്നാണ് തീരുമാനം. പേരൂർച്ചാൽ പാലത്തിലൂടെ ഭാരവാഹനങ്ങൾ അധികമായി കടത്തിവിടുന്നതിനോട് അധികൃതർക്കും താത്പര്യമില്ല. പാലത്തിന്റെ ഒരു ഭാഗത്ത് കുലുക്കമുണ്ടെന്നു നാട്ടുകാർ ഇപ്പോൾതന്നെ പറയുന്നുണ്ട്.
നിർമാണഘട്ടത്തിൽ ചില അപാകതകൾ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് ഇതു പരിഹരിച്ചാണ് നിർമാണം നടത്തിയിട്ടുള്ളത്. അമിതഭാരവുമായി പുതമണിലൂടെ ടോറസുകളുടെ അടക്കം യാത്രയ്ക്കെതിരേ മുന്‍പും പരാതികളുണ്ടായിരുന്നു. സ്കൂൾസമയത്തെ വിലക്ക് കാരണം ഇത്തരം വാഹനങ്ങൾ പാലത്തിലും സമീപത്തുമായി പാർക്ക് ചെയ്തിരുന്നതായും നാട്ടുകാർ പറഞ്ഞു.
പുതിയ പാത
വേണമെന്നാവശ്യം
പുതമണിൽ പാലത്തിന്റെ തകർച്ചയോടെ ബദൽക്രമീകരണമെന്ന നിലയിൽ പുതിയ പാത ആലോചിക്കണമെന്നാവശ്യമുണ്ട്. വേനൽക്കാലത്ത് ഇതിനുള്ള സാധ്യത പരിഗണിക്കണമെന്നാണ് ആവശ്യം.
പുതമണിൽ താത്കാലിക സംവിധാനമൊരുക്കി യാത്രാക്ലേശം പരിഹരിക്കണമെന്നു കേരള കോൺഗ്രസ്-എം ചെറുകോൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം പ്രമോദ് നാരായൺ എംഎൽഎ മുഖേന പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്താൻ യോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് കെ.എം.ഫിലിപ്പ് അധ്യക്ഷതവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ആലിച്ചൻ ആറൊന്നിൽ, ജില്ലാ പഞ്ചായത്തംഗം ജോർജ് ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ ജോസഫ്, ഗ്രാമ പഞ്ചായത്തംഗം ജോമോൻ കോളാകോട്ട്, ബിബിൻ കല്ലാംപറമ്പിൽ, റിന്റോ തോപ്പിൽ, കെ.പി. തോമസ് എന്നിവർ പ്രസംഗിച്ചു.
ഇരുചക്രവാഹനങ്ങൾ പോകാം,
സ്കൂൾ വാഹനങ്ങളും ബുദ്ധിമുട്ടിൽ
പാലത്തിന്റെ സുരക്ഷ പരിശോധിച്ച ശേഷം ഒരു ഭാഗത്തുകൂടി ഇരുചക്ര വാഹനങ്ങള്‍ മാത്രം കടത്തിവിടാന്‍ തീരുമാനമുണ്ട്. പാലത്തിന്റെ രണ്ടു വശങ്ങളിലും പുതുതായി നിർമിച്ചിട്ടുള്ള ഭാഗത്തുകൂടി ഇരുചക്ര വാഹനങ്ങൾ കടത്തിവിടാനാണ് തീരുമാനം.
അപകട സാധ്യത കണക്കിലെടുത്ത് പാലത്തില്‍ ബാരിക്കേഡ് നിര്‍മിക്കും. ഇതിനു ശേഷമേ ഇരുചക്ര വാഹനങ്ങൾ കടത്തിവിടൂ. കോഴഞ്ചേരി, റാന്നി, കടമ്മനിട്ട, പത്തനംതിട്ട ഭാഗങ്ങളിലേക്കുള്ള നിരവധി സ്കൂൾ വാഹനങ്ങളാണ് പാലംവഴി കടന്നുവന്നിരുന്നത്. ഇവയുടെ യാത്രയും ബുദ്ധിമുട്ടിലാകും. പകരം റോഡ് സൗകര്യം ഇല്ലാത്തതാണ് പ്രശ്നം.