ആലപ്പുഴ: ആലപ്പഴയിലെ ശുചിത്വ പ്രവർത്തനങ്ങൾ വിലയിരുത്താനും പ്രശ്നങ്ങൾക്കു പരിഹാരം നിർദേശിക്കാനുമുള്ള ശില്പശാലയിൽ പങ്കുചേർന്നു വിദേശസംഘം. ടുവെഡ്സ് ബ്രൗൺ ഗോൾഡ് പ്രോജക്ടിന്റെ ഭാഗമായി ശുചിത്വ പദ്ധതികൾ വിലയിരുത്താനും ആലപ്പുഴ നഗരത്തിലെ ഫീക്കൽ സ്ലഡ്ജ് മാനേജ്മെന്റ് പ്രവർത്തനങ്ങളിലെ അപര്യാപ്തതകൾ കണ്ടെത്താനും പരിഹാര മാർഗങ്ങൾ ആവിഷ്കരിക്കാനുമായി സംഘടിപ്പിച്ച ശില്പശാലയിൽ പങ്കെടുക്കുന്നതിനായിട്ടാണ് ഇംഗ്ലണ്ട്, എത്യോപ്യ, ഘാന, ഇന്ത്യ, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്നുള്ള 22 അംഗ പഠന സംഘം ആലപ്പുഴയിൽ എത്തിയത്.
സന്ദർശനം
ആലിശേരിയിലെ ഏറോബിക് യൂണിറ്റ്, ഹരിതകർമ സേനയുടെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി, കിലയും ഐഐടി ബോംബെയും സംയുക്തമായി ചാത്തനാട് നടപ്പിലാക്കിയ വികേന്ദ്രീകൃത ദ്രവമാലിന്യ സംസ്കരണ പ്ലാന്റ് - ഡീ. വാട്സ് എന്നിവ സംഘം സന്ദർശിച്ചു. നഗരസഭ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനപങ്കാളിത്തത്തോടെയുള്ള വികേന്ദ്രീകൃത ശുചിത്വ പരിപാടികളിലും നഗര ശുചിത്വത്തിലും സംഘം സംതൃപ്തി രേഖപ്പെടുത്തി.
ശില്പശാലയുടെ ഭാഗമായി പഠന സംഘം ആലപ്പുഴ നഗരത്തിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന വിവിധ മേഖലകളിലെ പ്രമുഖരുമായി ആശയവിനിമയവും നടത്തി. ഐഡിഎസ് പ്രഫ.ലൈല മേത്തയാണ് പഠന സംഘത്തിനു നേതൃത്വം നൽകുന്നത്.
പഠന റിപ്പോർട്ട്
നിർമല ഭവനം നിർമല നഗരം 2.0 അഴകോടെ ആലപ്പുഴ കാമ്പയിൻ, ഹരിതകർമ സേന, എയറോബിക് യൂണിറ്റുകൾ, ശുചിത്വ സർവേ എന്നിവയുടെ പ്രവർത്തനങ്ങളെ വിലയിരുത്തി കാൻ ആലപ്പി തയാറാക്കിയ പഠന റിപ്പോർട്ടും ചടങ്ങിൽ പ്രകാശനം ചെയ്തു.
നഗരസഭാ ചെയർപേഴ്സൺ സൗമ്യ രാജ് മുഖ്യാതിഥിയായി. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, പാർലമെന്ററി പാർട്ടി ലീഡർ എം.ആർ.പ്രേം, സ്ഥിരം സമിതി അധ്യക്ഷൻ എ.ഷാനവാസ്, ഹരിത കേരളം മിഷൻ കോഓർഡിനേറ്റർ രാജേഷ്, അമൃത് കോ-ഓർഡിനേറ്റർ ജയശ്രീ, പ്രഫ.എൻ.സി. നാരായണൻ (ഐഐടി മുംബൈ), കാൻആലപ്പി കോ ഓർഡിനേറ്റർ രോഹിത് ജോസഫ്, നഗരസഭാ ക്ലർക്ക് ഗിരീഷ്, ജെഎച്ച്ഐ ടെൻഷി സെബാസ്റ്റ്യൻ, ഹരിത കർമ സേന കോഓർഡിനേറ്റർ രാജേഷ്, പൊല്യൂഷ്യൻ കൺട്രോൾ ബോർഡ് പ്രതിനിധി അനിഗർ, ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ അഖിൽ, കാൻ ആലപ്പി പ്രവർത്തകർ തുടങ്ങിയർ പങ്കെടുത്തു.