കോട്ടയം: വകുപ്പുകൾ സംയോജിച്ചു നടപ്പാക്കുന്ന പദ്ധതികളിൽ ഏകോപനം ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിർദേശിച്ചു. ഏതെങ്കിലുമൊരു വകുപ്പിൽനിന്നു കാലതാമസം ഉണ്ടാകുന്നത് പദ്ധതിയുടെ മൊത്തം പുരോഗതിയെ ബാധിക്കുന്നുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിൽ കാലതാമസമൊഴിവാക്കാൻ നടപടി സ്വീകരണമെന്ന് ലീഡ് ബാങ്ക് മുഖേന ബാങ്കുകൾക്കു ജില്ലാ വികസന സമിതി നിർദേശം നൽകി.
കിഫ്ബിയിലൂടെ നടപ്പാക്കുന്ന കുറിച്ചി ഗവൺമെന്റ് സ്കൂളിന്റെയും വാഴപ്പിള്ളി വൊക്കേഷണൽ സ്കൂളിന്റെയും നിർമാണം ത്വരിതപ്പെടുത്തണമെന്നു ജോബ് മൈക്കിൾ എംഎൽഎ ആവശ്യപ്പെട്ടു. നെല്ലുസംഭരണം സംബന്ധിച്ചു കൊയ്ത്തിനുമുമ്പേ മില്ലുടമുകളുമായി സപ്ലൈകോ ധാരണയിലെത്തണമെന്നും നെല്ല് കിളിർത്തു കർഷകർക്ക് നഷ്ടം നേരിടുന്ന അവസ്ഥ ഒഴിവാക്കണമെന്നും തോമസ് ചാഴികാടൻ എംപിയുടെ പ്രതിനിധി സിബി വെട്ടൂർ പറഞ്ഞു. കടപ്ലാമറ്റം ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർ, ലാബ് ടെക്നീഷൻ നിയമനം നടത്തണമെന്ന് ജോസ് കെ. മാണി എംപിയുടെ പ്രതിനിധി ജെയ്സൺ മാന്തോട്ടം പറഞ്ഞു.
ബജറ്റിൽ അനുവദിച്ച മുഴുവൻ തുകയും വിനിയോഗിച്ചതിന് എട്ടു വകുപ്പുകളെ യോഗത്തിൽ അനുമോദിച്ചു. എക്സിക്യൂട്ടീവ് എൻജിനിയർ മേജർ ഇറിഗേഷൻ, എക്സിക്യൂട്ടീവ് എൻജിനിയർ മൈനർ ഇറിഗേഷൻ, ജല അഥോറിറ്റി പി.എച്ച്, ജല അഥോറിറ്റി പ്രോജകട് ഡിവിഷൻ, പിഡബ്ല്യുഡി കെട്ടിടവിഭാഗം, കടുത്തുരുത്തി ജല അഥോറിറ്റി(പി.എച്ച്), ഡെപ്യൂട്ടി കമ്മീഷണർ ജിഎസ്ടി, ഡിഎഫ്ഒ എന്നിവയാണ് മുഴുവൻ തുകയും വിനിയോഗിച്ചത്. ജില്ലയ്ക്ക് 465.49 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചത്. ഇതിൽ 352.58 കോടി രൂപ കൈമാറിയതിൽ 66.33 ശതമാനവും വിനിയോഗിച്ചിട്ടുണ്ട്.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എംഎൽഎമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോസ് കെ. മാണി എംപിയുടെ പ്രതിനിധി ജയ്സൺ മാന്തോട്ടം, തോമസ് ചാഴികാടൻ എംപിയുടെ പ്രതിനിധി സിബി വെട്ടൂർ, അസിസ്റ്റന്റ് ജില്ലാ പ്ലാനിങ് ഓഫീസർ പി.എ. അമാനത്ത്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.