കടുത്തുരുത്തി: തീർഥാടനകേന്ദ്രമായ കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്നു നോമ്പാചരണത്തിനും മുത്തിയമ്മയുടെ ദര്‍ശന തിരുനാളിനും ഇന്നു കൊടിയേറും. പ്രധാന തിരുനാള്‍ 31, ഫെബ്രുവരി ഒന്ന് തീയതികളിൽ ആഘോഷിക്കും. പുരാതന പ്രസിദ്ധമായ പുറത്തു നമസ്കാരം 31ന് രാത്രിയില്‍ നടക്കും. തിരുനാള്‍ രണ്ടിനു സമാപിക്കും. തിരുനാള്‍ ദിനങ്ങളില്‍ കടുത്തുരുത്തി വലിയപള്ളിയിലേക്ക് ആയിരക്കണക്കിനു വിശ്വാസികൾ ഒഴുകിയെത്തും. ഏഷ്യയിലെതന്നെ ഏറ്റവും വലുതെന്നു കരുതപ്പെടുന്ന ഒറ്റക്കല്ലില്‍ തീര്‍ത്ത കല്‍ക്കുരിശ്, കരിങ്കല്‍ കുരിശിന് ചുവട്ടില്‍ നടത്തുന്ന പുറത്തു നമസ്കാരം, പൂര്‍വികരെ അനുസ്മരിച്ചു വലിയതോടിന്റെ കരയിലെ കുരിശടിയുടെ ചുവട്ടിലെ പ്രാർഥന എന്നിങ്ങനെ നിരവധി പ്രത്യേകതകളുണ്ട് വലിയപള്ളിയില്‍. ഇന്നു രാവിലെ രാവിലെ 6.45ന് വികാരി ഫാ. അബ്രഹാം പറമ്പേട്ട് കൊടിയേറ്റ് നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന - മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്, 9.30ന് വിശുദ്ധ കുര്‍ബാന - ഫാ ജോബി പന്നൂറയില്‍. നാളെ രാവിലെ ഏഴിന് അതിരൂപതയിലെ നവവൈദികര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. വൈകുന്നേരം 5.15ന് ഐടിഐ ജംഗ്ഷനിലുള്ള വിശുദ്ധ യൂദാതദേവൂസിന്റെ കപ്പേളയില്‍നിന്നു പ്രദക്ഷിണം. ആറിന് പ്രദക്ഷിണം ദേവാലയത്തില്‍, തുടര്‍ന്ന് ദര്‍ശന സമൂഹത്തിന്റെ വാഴ്ച, വേസ്പര - ഫാ സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍, ഏഴിന് മെഴുകുതിരി പ്രദക്ഷിണം, മുത്തിയമ്മയുടെ തിരുസ്വരൂപം മാര്‍ക്കറ്റ് ജംഗ്ഷനിലുള്ള ലൂര്‍ദ് കപ്പേളയിലെത്തിച്ചു പ്രതിഷ്ഠിക്കും.
31ന് രാവിലെ 6.30 ന് മാര്‍ക്കറ്റ് ജംഗ്ഷനിലുള്ള കപ്പേളയില്‍ വിശുദ്ധ കുര്‍ബാന - ഫാ ജോസഫ് കീഴങ്ങാട്ട്, 7.30 ന് സുറിയാനി പാട്ടുകുര്‍ബാന - ഫാ ജെയിംസ് പൊങ്ങാനയില്‍. രാത്രി ഏഴിന് കപ്പേളയില്‍ ലദീഞ്ഞ് - ഫാ ജിബിന്‍ കീച്ചേരില്‍, തുടര്‍ന്ന് മുത്തിയമ്മയുടെ തിരുസ്വരൂപം പ്രദക്ഷിണമായി വലിയപള്ളിയിലേക്ക്. 8.30ന് കരിങ്കല്‍ കുരിശിന് ചുവട്ടില്‍ മുത്തിയമ്മയുടെ തിരുസ്വരൂപം പ്രതിഷ്ഠിക്കും. തുടര്‍ന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംബ്ലാനി സന്ദേശം നല്‍കും. ഒമ്പതിന് പുറത്ത് നമസ്കാരം - ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികനായിരിക്കും. സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. 9.45ന് വി. കുര്‍ബാനയുടെ ആശീര്‍വാദം - ഫാ ജോസഫ് കുറുപ്പന്തറ, പത്തിനു കപ്ലോന്‍ വാഴ്ച.
ഒന്നിന് രാവിലെ ആറിനു വിശുദ്ധ കുര്‍ബാന - ഫാ ബൈജു അച്ചിറത്തലയ്ക്കല്‍, ഏഴിന് മലങ്കര പാട്ടു കുര്‍ബാന - ഗീവര്‍ഗീസ് മാര്‍ അപ്രേം, പത്തിനു തിരുനാള്‍ റാസ -ഫാ. സില്‍ജോ ആവണിക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജിസ് ഐക്കര, ഫാ. റെജിമോന് പീടികവെളിയില്‍, ഫാ. ജോണ്‍ താഴെപ്പള്ളി, ഫാ. ജിന്‍സ് പുതുപള്ളിമ്യാലില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. ഫാ. ജോസ് പൂത്തൃക്കയില്‍ തിരുനാള്‍ സന്ദേശം നല്‍കും. 12.30ന് കുരിശുമൂട് കടവ് കുരിശടിയിലേക്കു പ്രദക്ഷിണം. 1.30ന് ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നല്‍കും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന - ഫാ. ബിജു തറയില്‍. ഫെബ്രുവരി രണ്ടിന് രാവിലെ 6.45ന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം.