പത്തനംതിട്ട/പാലാ: മലയോര മേഖലയ്ക്ക് ആശ്വാസം പകർന്നു കെഎസ്ആർടിസി പുതിയ ദീർഘദൂര ബസുകൾ ആരംഭിച്ചു. കോവിഡ് കാലത്തു മുടങ്ങിപ്പോയ സർവീസുകൾ അടക്കമാണിത്.
പുതുതായി തുടങ്ങിയ ബസുകളിലേറെയും പത്തനംതിട്ട, റാന്നി, എരുമേലി വഴിയാണ്. പുനർനിർമാണം പൂർത്തിയാകുന്ന പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിലൂടെ കൂടുതൽ ബസുകൾ തുടങ്ങാനുള്ള തീരുമാനത്തെത്തുടർന്നാണ് രാത്രികാല ബസുകളടക്കം ഇതുവഴി ഒാടിത്തുടങ്ങിയത്
പാടിച്ചിറ ബസ്
പത്തനംതിട്ടയിൽനിന്നു പാടിച്ചിറ ബസ് പുനരാരംഭിച്ചതാണ് ഇതിൽ പ്രധാനം.
വൈകുന്നേരം 5.40നു പത്തനംതിട്ടയിൽനിന്നു പുറപ്പെടുന്ന പാടിച്ചിറ ബസ് റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, കുറുവിലങ്ങാട്, തലയോലപ്പറന്പ്, വൈറ്റില വഴി രാത്രി 10.10ന് എറണാകുളത്തെത്തും. അവിടെ നിന്നു തൃശൂർ, കോഴിക്കോട്, മാനന്തവാടി, പുൽപ്പള്ളി വഴി പിറ്റേന്നു രാവിലെ 9.10നാണ് പാടിച്ചിറയിലെത്തുക.
തിരികെ പത്തനംതിട്ടയ്ക്കുള്ള ബസ് രാത്രി 7.30നാണ് പാടിച്ചിറയിൽനിന്നു പുറപ്പെടുന്നത്. പുലർച്ചെ 5.40നു എറണാകുളത്തും രാവിലെ പത്തിനു പത്തനംതിട്ടയിലുമെത്തും.
കാഞ്ഞങ്ങാട് - പുനലൂർ റൂട്ടിൽ ഇന്നു മുതൽ മറ്റൊരു ദീർഘദൂര ബസ് പുതുതായി ആരംഭിക്കും. ചിറ്റാരിക്കൽ, ആലക്കോട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, തൃപ്പൂണിത്തുറ, വൈക്കം, കടുത്തുരുത്തി, പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി വഴിയാണ് ബസ് പുനലൂരിലെത്തുക. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നിനു കാഞ്ഞങ്ങാടുനിന്നും രണ്ടിനു പുനലൂരിൽനിന്നും ബസ് പുറപ്പെടും.
എറണാകുളം ബസ്
വെച്ചൂച്ചിറയിൽനിന്നുള്ള എറണാകുളം ബസ് പുനരാരംഭിച്ചിട്ടുണ്ട്. പുലർച്ചെ 4.20ന് പത്തനംതിട്ടയിൽനിന്നു പുറപ്പെടുന്ന ബസ് റാന്നി, വെച്ചൂച്ചിറ, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, പട്ടിമറ്റം, വീഗാലാൻഡ്, കാക്കനാട് വഴിയാണ് എറണാകുളത്തെത്തുന്നത്. വെച്ചൂച്ചിറയിൽ 5.10ന് ബസെത്തും. എറണാകുളത്തുനിന്ന് ഉച്ചയ്ക്കു 12നു പുറപ്പെട്ട് വൈകുന്നേരം 5.45ന് പത്തനംതിട്ടയിലെത്തും.