എരുമേലി: പാമ്പാടി മേഖലയിൽ ഭക്ഷ്യവിഷബാധയേറ്റ പശുക്കൾ ചത്തെന്ന സംഭവം ആശങ്കയായിരിക്കുന്നതിനിടയിൽ ജില്ലയിൽ കന്നുകാലികളിൽ ചർമമുഴ രോഗം. എരുമേലിയിലും രോഗം സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഏതാനും ദിവസങ്ങളായി എരുമേലി പഞ്ചായത്തിൽ പ്രതിരോധ കുത്തിവയ്പ് ക്യാമ്പ് തുടരുകയാണ്.
എന്നാൽ, പലരും കാലികൾക്കു കുത്തിവയ്പ് നടത്താൻ വിമുഖത കാട്ടുകയാണെന്നും ഇവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയാണ് സഹകരിപ്പിക്കേണ്ടി വരുന്നതെന്നും വെറ്ററിനറി ജീവനക്കാർ പറയുന്നു. ക്ഷീരകർഷകർക്ക് ഈ രോഗത്തെപ്പഇനിയും വേണ്ടത്ര ബോധ്യമില്ലെന്നാണ് ജീവനക്കാർ പറയുന്നത്.
രോഗം എരുമേലിയിലും
തന്റെ ഒരു പശുവിനു ചർമമുഴ രോഗം പിടിപെട്ടെന്നും ചികിത്സയിൽ രോഗം ഭേദമായിക്കൊണ്ടിരിക്കുകയാണെന്നും ക്ഷീരകർഷകനും എരുമേലി പഞ്ചായത്ത് കനകപ്പലം വാർഡംഗവുമായ സുനിൽ ചെറിയാൻ പറഞ്ഞു. ഇതേ നിലയിൽ പഞ്ചായത്ത് പരിധിക്കുള്ളിൽ ഒട്ടേറെ കന്നുകാലികളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നു സർക്കാർ വെറ്ററിനറി ആശുപത്രിയിലെ സീനിയർ സർജൻ ഡോ. സുബിൻ പറയുന്നു.
സെൻസസ്പ്രകാരം 2500ൽപ്പകന്നുകാലികൾ എരുമേലി പഞ്ചായത്തിലുണ്ട്. രോഗം വന്ന കന്നുകാലികൾക്കു ചികിത്സ ഉടൻ നൽകിയില്ലെങ്കിൽ രോഗം മറ്റുള്ളവയിലേക്കു പടരും. പ്രതിരോധ വാക്സിൻ നൽകുകയാണ് ഏറ്റവും ശരിയായ മാർഗം. രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ലാത്ത മുഴുവൻ കന്നുകാലികൾക്കും പ്രതിരോധ കുത്തിവയ്പ് നടത്താൻ നിർദേശം നൽകിയെന്നു ഡോ. സുബിൻ പറഞ്ഞു.
കർഷകരുടെ വീടുകളിൽ എത്തിയാണ് ജീവനക്കാർ കുത്തിവയ്പ് നൽകുന്നത്. വിമുഖത കാട്ടുന്നവരെ പറഞ്ഞു മനസിലാക്കാനും സമയം ചെലവിടേണ്ടി വരുന്നുണ്ട്. തികച്ചും സൗജന്യമാണ് കുത്തിവയ്പ്.
ക്യാമ്പുകൾ ഇവിടങ്ങളിൽ
ഇന്നു വാർഡ് 11, നാലിനു വാർഡ് 12, ആറിനു വാർഡ് 13, ഏഴിനു വാർഡ് 14, എട്ടിനു വാർഡ് 15, ഒമ്പതിനു വാർഡ് 16, പത്തിനു വാർഡ് 17, 13ന് വാർഡ് അഞ്ച്, 14 ന് വാർഡ് ആറ്, 15 ന് വാർഡ് 17, 16 ന് വാർഡ് എട്ട്,17 ന് വാർഡ് ഒമ്പത്,20 ന് വാർഡ് 10, 21 ന് വാർഡ് 18, 22 ന് വാർഡ് 19 എന്നിങ്ങനെയാണ് ഇനി വാർഡ് ക്യാമ്പുകൾ.
എന്താണ് ചർമമുഴ, എങ്ങനെ തടയാം?
കന്നുകാലികളുടെ ചര്‍മത്തിൽ ചെറിയ മുഴകള്‍ രൂപപ്പെട്ട് ഒടുവില്‍ വ്രണമായി തീരുകയും കാലികളുടെ ഉത്പാദനത്തെയും പ്രത്യുത്പാദനത്തെയും കാര്യമായി ബാധിക്കുകയും ചെയ്യുന്ന രോഗമാണ് ചർമമുഴ.
ലംപി സ്കിന്‍ ഡിസീസ് (എല്‍എസ്ഡി) അഥവാ സാംക്രമിക ചര്‍മമുഴ എന്നതാണ് രോഗത്തിന്റെ പേര്. ലോകമൃഗാരോഗ്യ സംഘടനയ്ക്കു നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യേണ്ട "നോട്ടിഫയബിള്‍ ഡിസീസ്' പട്ടികയില്‍പ്പെട്ടതാണ് ചര്‍മമുഴ രോഗം.
പടരുന്നത്
ചെള്ള്, ഈച്ച, പറ്റാടൻ എന്നിവയിലൂടെയാണ് രോഗം പടരുന്നത്.
ലക്ഷണങ്ങൾ
കുരുക്കളുണ്ടാകുക, വിശപ്പില്ലായ്മ, ഉയര്‍ന്ന പനി, പാലുത്പാദനം ഗണ്യമായി കുറയല്‍, തീറ്റ മടുപ്പ്, മെലിച്ചില്‍, കണ്ണില്‍നിന്നും മൂക്കില്‍നിന്നും നീരൊലിപ്പ്, വായില്‍നിന്നും ഉമിനീര് പതഞ്ഞൊലിക്കല്‍, കഴലകളുടെ വീക്കം.
രോഗമായാൽ
രോഗലക്ഷണങ്ങൾ പ്രകടമയാൽ 48 മണിക്കൂറിനുള്ളില്‍ ത്വക്കില്‍ പല ഭാഗങ്ങളിലായി രണ്ടു മുതല്‍ അഞ്ചു സെന്റിമീറ്റര്‍ വരെ വ്യാസത്തില്‍ വൃത്താകൃതിയില്‍ നല്ല കട്ടിയുള്ള മുഴകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. തലയിലും കഴുത്തിലും കൈകാലുകളിലും അകിടിലും വാലിന്റെ കീഴ്ഭാഗത്തും ഗുദഭാഗത്തുമെല്ലാം ഇത്തരം മുഴകള്‍ കാണാം. രോഗതീവ്രത കൂടിയാല്‍ ശരീരമാസകലം മുഴകള്‍ കാണാനും സാധ്യതയുണ്ട്.
തടയാൻ
കൃത്യസമയത്തു വാക്സിനേഷന് നല്കിയാല് പാലുത്പാദനം കുറയുന്നതും രോഗം പടരുന്നതും തടയാം. രോഗം ബാധിക്കുമ്പോള്തന്നെ കുത്തിവയ്പ് നടത്തിയില്ലെങ്കില്‍ പാല് ഉത്പാദനം 40-50 ശതമാനം വരെ കുറയാം. രോഗം ബാധിച്ച പശുവിനെ മൂന്നു ദിവസത്തിനകം എഴുന്നേല്‍പ്പിക്കാനായില്ലെങ്കില്‍ വീണുകിടക്കുന്ന ഭാഗത്തു കൂടുതൽ വൃണങ്ങൾ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ചികിത്സ വൈകിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പശുവിന്റെ ജീവന് നഷ്ടപ്പെടും.
കുത്തിവയ്പ്
ഇന്ത്യയിൽ രോഗം വ്യാപകമായ സാഹചര്യത്തിൽ രാജ്യം ലംപി പ്രോവാക് എന്ന വാക്സീൻ വികസിപ്പിച്ചിട്ടുണ്ട്. രോഗം ബാധിച്ച പശുവിൽനിന്നു ശേഖരിച്ച വൈറസുകൾക്കു സെൽ കൾച്ചർ സാങ്കേതികവിദ്യ ഉപയോഗിച്ചു വീര്യം കുറച്ച് ഏറ്റവും ചെലവു കുറഞ്ഞ രീതിയിലാണ് ലംപി പ്രോവാകിന്റെ ഉത്പാദനം. ഒറ്റത്തവണ കുത്തിവയ്പിലൂടെ ഒരു വർഷം വരെ പ്രതിരോധശക്തി നൽകാൻ ഈ വാക്സിനു സാധിക്കും.
പ്രതിരോധ മാർഗങ്ങൾ
പശുക്കളില്‍ രോഗശമനം വന്നാലും തുടര്‍ന്നും ഒരു മാസം പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ചു പരിചരിക്കാനും തൊഴുത്തും പരിസരവും അണുനാശിനികള്‍ ഉപയോഗിച്ചു നിത്യവും വൃത്തിയാക്കാനും ശ്രദ്ധ പുലര്‍ത്തണം. പുതിയ പശുക്കളെ വാങ്ങുമ്പോൾ മൂന്നാഴ്ചയെങ്കിലും മുഖ്യതൊഴുത്തിലെ പശുക്കള്‍ക്കൊപ്പം ചേര്‍ക്കാതെ പ്രത്യേകം മാറ്റി പാര്‍പ്പിച്ച് (ക്വാറന്റൈൻ) പരിചരിക്കണം.